ഭക്ഷണം കഴിഞ്ഞ് മൂന്ന് മണി വരെ ഉറക്കം, അഞ്ച് മണി വരെ മാത്രം വർക്ക്; മുരളിയുണ്ടാക്കിയ പ്രശ്നം; പ്രൊഡക്ഷൻ മാനേജർ
മലയാളികൾക്ക് മറക്കാനാകാത്ത നടനാണ് മുരളി. അഭിനയ മികവ് കാെണ്ട് ഏവരുടെയും കയ്യടി നേടിയ നടൻ. നാടക രംഗത്ത് നിന്നും വന്ന മുരളിക്ക് സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ തുടരെ ലഭിച്ചു. എന്നാൽ കരിയറിലെ ഖ്യാതികൾക്കപ്പുറം ഓഫ് സ്ക്രീനിൽ മുരളിക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. പ്രൊഫഷണല്ലാത്ത സമീപനം, സെറ്റിലെ പ്രശ്നങ്ങൾ തുടങ്ങിയ ആരോപണങ്ങളാണ് മുരളിക്കെതിരെ ഉയർന്നത്. ഇത് കൂടുതലും ഉന്നയിച്ചത് പ്രൊഡക്ഷൻ കൺട്രോളർമാരും അസോസിയേറ്റ്സുമാണ്.
ഇപ്പോഴിതാ മുരളിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ മാനേജർ മണക്കാട് രമേശ്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഏറ്റവും കൂടുതൽ എന്നെ ദ്രോഹിച്ചത് നടൻ മുരളിയാണ്. പത്താം അധ്യായം എന്ന സിനിമയിൽ അറിയാതെ നടനെ വെച്ച് പോയി. രണ്ടേകാൽ ലക്ഷം രൂപ വേണമെന്ന് പറഞ്ഞു. രണ്ട് ലക്ഷം കൊടുത്തു. മുഴുവൻ വേണമെന്ന് പറഞ്ഞു. അന്ന് സാംസ്കാരിക വകുപ്പിലെ ചെയർമാനോ മറ്റോ ആയിരുന്നു.

ഇതാ വരുമെന്ന് പറയും. പക്ഷെ വരില്ല. ഞാനും മധു സാറും നോക്കിക്കൊണ്ടിരിക്കും. ഞാനയാൾക്ക് വേണ്ടി കാത്തിരിക്കണമല്ലേയെന്ന് അദ്ദേഹം ചോദിക്കും. പിന്നെ ഞാനും സംവിധായകനും സീൻ വെട്ടി. മുരളി എവിടെയെങ്കിലും വെള്ളമടിക്കാൻ പോകും. ഗസ്റ്റ് ഹൗസിൽ പോയിരിക്കും. മുരളി ഷൂട്ടിന് വന്നാലും ബുദ്ധിമുട്ടാണെന്ന് മണക്കാട് രമേശ് പറയുന്നു.
രാവിലെ 9 മണിക്ക് സെറ്റിൽ വരും. 12 മണിയാകുമ്പോൾ ഭക്ഷണം കഴിക്കണം. എന്നിട്ട് മൂന്ന് മണി വരെ ഉറങ്ങണം. അഞ്ച് മണി വരെയേ വർക്ക് ചെയ്യൂ. അതിന് ശേഷം വർക്ക് ചെയ്യില്ല. എനിക്കയാളെ പേടിയില്ല. മുരളി കാരണം ഞാനും പ്രൊഡ്യൂസറും പിടിയും വലിയുമായി. ദശരഥത്തിൽ ഇയാളുണ്ടായിരുന്നു. സിനിമാ രംഗത്ത് തന്നെ വിഷമിപ്പിച്ചത് മുരളി മാത്രമാണെന്നും മണക്കാട് രമേശ് പറയുന്നു. ദുശീലമുണ്ടായിരുന്നെങ്കിലും മുരളി സമ്പാദിച്ചു. നടന്റെ പെരുമാറ്റത്തിന് ശേഷം പിന്നീട് പ്രൊജക്ടുകളിൽ വിളിക്കാതായെന്നും പ്രൊഡക്ഷൻ മാനേജർ പറയുന്നു.

അതേസമയം ആരോപണങ്ങൾക്കപ്പുറം കരിയറിൽ ഏറെ ഖ്യാതികൾ സ്വന്തമാക്കിയ നടനാണ് മുരളി. നാല് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മുരളിക്ക് ലഭിച്ചത്. നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. പഞ്ചാഗ്നിയാണ് മുരളിയുടെ ആദ്യം റിലീസ് ചെയ്ത സിനിമ. അമരം, വെങ്കലം തുടങ്ങി മുരളിക്ക് ജനപ്രീതി നേടിക്കൊടുത്ത സിനിമകൾ ഏറെയാണ്.
2009 ആഗസ്റ്റ് ആറിനാണ് മുരളി മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. മുരളിയെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളറായിരുന്ന എ കബീറും ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിൽ നിന്ന് നടനെ മാറ്റിയതിന് കാരണം ഷൂട്ടിനെത്താതിരുന്നതാണെന്ന് അന്ന് ഇദ്ദേഹം പറഞ്ഞു. മുരളി ചേട്ടനാണ് ഡോക്ടറായി അഭിനയിക്കുന്നത്. മുരളി ചേട്ടൻ ഒരു ദിവസം പോയിട്ട് വന്നില്ല. വളയം എന്ന സിനിമയുടെ ഷൂട്ടിന് ഒരു ദിവസം പോയി വൈകുന്നേരം വരുമെന്ന് പറഞ്ഞതാണ്. എന്നാൽ ഉച്ച വരെ കാത്തിരുന്നിട്ടും വന്നില്ല. ഇതോടെ മുരളിയെ മാറ്റുകയായിരുന്നെന്ന് എ കബീർ ഓർത്തു.


Click it and Unblock the Notifications











