സെറ്റിൽ എന്നും അടിയും ബഹളവും, സെറ്റിൽ പ്രണയങ്ങളുണ്ടായി; ക്ലാസ്മേറ്റ്സിനെക്കുറിച്ച് പ്രൊഡക്ഷൻ മാനേജർ
മലയാളികൾക്ക് മറക്കാനാകാത്ത സിനിമയാണ് ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കാവ്യ മാധവൻ, നരേൻ തുടങ്ങിയവർ പ്രധാന വേഷം ചെയ്ത ക്ലാസ്മേറ്റ്സ് വലിയ ഹിറ്റായിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രൊഡക്ഷൻ മാനേജരായിരുന്ന എൽദോ സെൽവരാജ്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ക്ലാസ്മേറ്റ്സ് റിലീസ് ചെയ്ത സമയത്ത് എനിക്ക് ടിക്കറ്റ് കിട്ടിയിട്ടില്ല. തിയറ്ററിൽ അത്രയും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ക്ലാസ്മേറ്റ്സിന്റെ പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂർ, സൗണ്ട് റെക്കോർഡിസ്റ്റായിരുന്ന സോജി, പൃഥ്വിരാജിന്റെ കൂടെയുണ്ടായിരുന്ന ട്രെയിനർ തുടങ്ങി കുറേ പേരുടെ പ്രണയ വിവാഹങ്ങൾ നടന്നത് ആ സെറ്റിൽ വെച്ചാണ്. എന്റെ ഖൽബിലേ എന്ന പാട്ട് വെക്കുമ്പോൾ ആ പാട്ടിന്റെ ഫീൽ ഹാളിൽ ഭയങ്കര രസമായിരുന്നു. മേക്കപ്പ് ചെയ്യാൻ നിൽക്കുന്ന ശ്രീജിത്തും പെൺകുട്ടിയും പരസ്പരം കണ്ടു. അങ്ങനെയാണ് ആ പ്രണയ വിവാഹങ്ങൾ നടന്നത്.

എന്നും ഇടിയായിരുന്നു. ഒച്ചപ്പാടും ബഹളവും. ആർട്ടിസ്റ്റുകൾ മെെൻഡ് ചെയ്യാതിരിക്കുമ്പോൾ ആൾക്കാർ ബഹളം വെക്കും. അവരുടെ കാറിന് കല്ല് കൊണ്ട് വലിക്കും. ഒരു ദിവസം വലിയ പ്രശ്നം നടന്നു. ഷോട്ട് വെച്ച് കൊണ്ടിരിക്കുമ്പോൾ എൽദോ ചേട്ടനെ തല്ലുന്നേ എന്ന് പറഞ്ഞു. ലാൽ ജോസും എല്ലാവരും ഓടി വന്നു. ക്യാംപസിനുള്ളിൽ ഷൂട്ട് ചെയ്യുമ്പോൾ പിള്ളേരുണ്ടാക്കിയ പ്രശ്നങ്ങളായിരുന്നു അതെല്ലാമെന്നും എൽദോ സെൽവരാജ് പറഞ്ഞു. പൃഥ്വിരാജ് ആവശ്യങ്ങൾ മാത്രം മിണ്ടുന്ന ക്യാരക്‌ടറാണ്. പക്ഷെ ഇന്ദ്രേട്ടൻ (ഇന്ദ്രജിത്ത്) അങ്ങനെയല്ല ഭയങ്കര കമ്പനിയായിരുന്നെന്നും എൽദോ സെൽവരാജ് പറഞ്ഞു.
സംവിധായകൻ ലാൽ ജോസും മുമ്പൊരിക്കൽ ക്ലാസ്മേറ്റ്സിന്റെ സെറ്റിലുണ്ടായ സംഭവത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ക്ലാസ്മേറ്റ്സിൽ ജൂനിയർ ആർട്ടിസ്റ്റുകളായി കോട്ടയത്തെ പരിസരത്തുള്ള ട്യൂട്ടോറിയൽ കോളേജിലെയും മറ്റും വിദ്യാർത്ഥികളെ അഭിനയിപ്പിച്ചിരുന്നു. എഴുനൂറോളം പിള്ളേരിൽ അമ്പത് പേരോളം മാത്രമാണ് ജൂനിയർ ആർട്ടിസ്റ്റുകൾ. ബാക്കി എല്ലാവരും കോളേജുകളിലെ യഥാർത്ഥ വിദ്യാർത്ഥികളാണ്. ഷൂട്ടിംഗ് നടക്കുന്ന ഒരു ദിവസം പുറത്ത് നിന്ന് കുറച്ച് പേർ വന്നു. കോളേജിലെ മുൻ വിദ്യാർത്ഥികളാണെന്ന് പറയുന്നു. അവർ സെറ്റിൽ വന്ന് ഭയങ്കര ബഹളം. അടുത്തുള്ള ബാറിൽ നിന്നും മദ്യപിച്ച് വന്ന് അഭിനയിക്കുന്ന പെൺകുട്ടികളെ തെറി വിളിച്ചു.
ഇന്ദ്രനും പൃഥിരാജും ജയസൂര്യയും ഒക്കെ ബഹളമുണ്ടാക്കിയവരുമായി ഉന്തും തള്ളുമായി. കാവ്യ മാധവനെ എന്തോ പറഞ്ഞയാളെ അച്ഛൻ അടിക്കുകയോ പിടിച്ച് തള്ളുകയോ ചെയ്തെന്നും ലാൽ ജോസ് അന്ന് പറഞ്ഞു. 2006 ലാണ് ക്ലാസ്മേറ്റ്സ് റിലീസ് ചെയ്തത്. ആ വർഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമയാണ് ക്ലാസ്മേറ്റ്സ്. തമിഴ്, തെലുങ്ക്, മറാത്ത ഭാഷകളിലേക്ക് ക്ലാസ്മേറ്റ്സ് റീമേക്ക് ചെയ്തിട്ടുണ്ട്. നിനൈത്താലെ ഇനിക്കും എന്ന പേരിലാണ് തമിഴിൽ റീമേക്ക് ചെയ്തത്. ചിത്രത്തിൽ പൃഥിരാജ് തന്നെ നായകനായി. കാവ്യ മാധവൻ ചെയ്ത നായികാ വേഷത്തിൽ തമിഴിൽ പ്രിയാമണി അഭിനയിച്ചു.


Click it and Unblock the Notifications











