'ആ മൂന്ന് മരണങ്ങൾ മുരളിയെ തകർത്ത് തരിപ്പണമാക്കി; മരിക്കാൻ തീരുമാനിച്ച പോക്കായിരുന്നു മുരളിയുടേത്'
മുരളി മരിച്ചിട്ട് 14 വർഷം പൂർത്തിയാകാറായെങ്കിലും നടൻ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ച ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച മുരളി നിരവധി പുരസ്കാരങ്ങളും നേടി. നാല് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മുരളിക്ക് ലഭിച്ചത്. നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും മുരളിയെ തേടി വന്നു. പഞ്ചാഗ്നിയാണ് മുരളിയുടെ ആദ്യം റിലീസ് ചെയ്ത സിനിമ.
പിന്നീട് നിരവധി സിനിമകളിൽ വേഷമിട്ട നടന് വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങൾ ലഭിച്ചു. അമരം, വെങ്കലം തുടങ്ങിയ മുരളിയുടെ സിനിമകൾ ഇന്നും ജനപ്രിയമാണ്. നാടകരംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന മുരളിയുടെ അഭിനയ മികവ് ഇന്നും സിനിമാ ലോകത്ത് ചർച്ചയാവാറുണ്ട്. നടന്റെ വിയോഗം സിനിമാ ലോകത്തെയും ആരാധകരെയും ഏറെ വിഷമിപ്പിച്ചു.

2009 ആഗസ്റ്റ് ആറിനാണ് ഹൃദയാഘാതം മൂലം മുരളി മരിച്ചത്. മുരളിയുടെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്റെ അടുത്ത സുഹൃത്തും ഡബ്ബിംഗും ആർട്ടിസ്റ്റുമായ പ്രൊഫസർ അലിയാർ. മുരളിയുടെ മരണ സമയത്ത് ആശുപത്രിയിൽ ഇദ്ദേഹം ഉണ്ടായിരുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അലിയാർ.
ആശുപത്രിയായതിന്റെ തലേന്ന് രാത്രി നെഞ്ചുവേദന വന്നിരുന്നു. മുരളി വിചാരിച്ചത് നെഞ്ചരിച്ചിൽ ആണെന്നാണ്. ഡയബറ്റിക് രോഗിയായ മുരളിക്ക് വേദനയുടെ തീവ്രത അനുഭവപ്പെട്ടില്ലായിരിക്കും. നെഞ്ചരിച്ചാൽ ആണെന്ന് പറഞ്ഞ് കട്ടൻചായ കുടിക്കുന്നു. 9 മണി മുതൽ രണ്ട് മണിവരെ ഇങ്ങനെ സമയം പോയി. രാത്രി രണ്ട് മണിയായപ്പോഴേക്കും വേദന സഹിക്കാനാവാതെ വീണു. ഇതോടെയാണ് ആശുപത്രിയിലെത്തിച്ചതെന്ന് അലിയാർ വ്യക്തമാക്കി.
മുരളിയെ ഐസിയുവിലേക്ക് കൊണ്ട് പോയി. എനിക്കെന്താണ് പറ്റിയത്, കുഴപ്പം വല്ലതുമുണ്ടോ എന്നാണ് എന്നോട് അവസാനമായി ചോദിച്ചത്. ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞു. ഐസിയുവിലേക്ക് കയറും മുമ്പ് ബോധം പോയി. പിന്നെ ബോധം വന്നില്ലെന്നും അലിയാർ ഓർക്കുന്നു.

പിറ്റേന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഡോക്ടർ പറഞ്ഞത് പൾസ് റേറ്റ് കൂടിയിട്ടുണ്ട്, വളരെ പോസിറ്റീവ് ആണിതെന്നാണ്. ഞങ്ങൾക്ക് സന്തോഷം തോന്നി. ഞങ്ങൾ ദോശ കഴിക്കാൻ പോയി. തിരിച്ച് വന്ന് റിസപ്ഷനിലും പുറത്തുമൊക്കെയായി നിന്നു. രാത്രി ഏഴരയായിക്കാണും. ഞാൻ ഫോൺ ചെയ്യവെ തിരിഞ്ഞ് നോക്കി. കഴിഞ്ഞെന്ന് ബാബു ജോൺ കൈ കൊണ്ട് കാണിക്കുന്നു. പിന്നെ ഞാൻ കാണുന്നത് ചാനലുകാരുടെ തള്ളിക്കയറ്റമാണ്. മുരളിയുടെ ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ട് പോയി.
അദ്ദേഹം അരുവിക്കരയിൽ ഒരു വീട് വാങ്ങിയിരുന്നു. അവസാന കാലത്ത് അവിടെ താമസിക്കണമെന്നായിരുന്നു ആഗ്രഹം. മൃതദേഹം അവിടെ അടക്കി. നെഞ്ച് വേദന വന്ന സമയത്ത് ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലാതെ വന്നത് പോലെ തിരിച്ച് പോകാമായിരുന്നു, എന്നാൽ ഛിന്നഭിന്നമായ ഹൃദയവുമായാണ് ഇവിടെ വന്ന് കയറിയതെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും അലിയാർ ഓർത്തു.
'മുരളിയുടേത് മരിക്കാൻ തന്നെ തീരുമാനിച്ച പോക്ക് പോലെ അവസാന ഘട്ടത്തിൽ എനിക്ക് തോന്നിയിരുന്നു. കാരണം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായിരുന്ന മൂന്ന് വ്യക്തികളുടെ മരണം ഭീകരമായി മുരളിയെ ഉലച്ച് കളഞ്ഞു. കടമ്മനിട്ട രാമകൃഷ്ണൻ, നരേന്ദ്രപ്രസാദ്, ലോഹിതദാസ് എന്നീ മൂന്ന് പേരാണ് മുരളിയുടെ ജീവിതത്തിലെ നിർണായകമായ സ്വാധീനം ചെലുത്തിയത്'
'തൊട്ട് മുമ്പ് ലോഹിതദാസ് മരിക്കുമ്പോൾ മുരളി കാണാനേ പോയിട്ടില്ല. ഞാൻ കാണാൻ പോയാൽ അടുത്തൊരു ചിത കൂടി ഒരുക്കേണ്ടി വരുമെന്നാണ് പറഞ്ഞത്. ഇവരുടെ മരണ ശേഷം ജീവിതത്തിന് എന്ത് അർത്ഥമെന്നൊക്കെ ആത്മഗതം പറയുമായിരുന്നു. മൂന്ന് പേരുടെ മരണത്തോടെ മുരളി തകർന്ന തരിപ്പണമായി,' പ്രൊഫസർ അലിയാർ പറഞ്ഞു.


Click it and Unblock the Notifications











