'രഞ്ജിത്ത് അന്നും ധിക്കാരി ഇന്നും ധിക്കാരി, അധ്യപകനെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, മണിക്കൂറുകളോളം തർക്കം'
സിനിമയിൽ കാണിക്കുന്ന ലഹരി ഉപയോഗരംഗങ്ങൾ ആളുകളെ സ്വാധീനിക്കുമെന്ന് ആർ. ശ്രീകണ്ഠൻ നായർ. ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരമെന്ന് സ്ക്രീനിൽ എഴുതി കാണിക്കുമെങ്കിലും അതിൽ ഒരു കാര്യവുമില്ലെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. ലഹരി ഉപയോഗം വർധിച്ച് വരുന്നതിനെ കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിന് ഒരു പരിധി വരെ സിനിമ അടക്കമുള്ള മാധ്യമങ്ങളും കാരണമാണ്. സിനിമകളിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന രംഗങ്ങൾ കാണിക്കാറുണ്ട്.
ജീവിതത്തിൽ നേരിടാൻ പറ്റാത്ത പ്രശ്നങ്ങളുണ്ടായാൽ ഉടൻ കള്ള് ഷാപ്പിൽ പോയി ഇരുന്ന് കള്ള് കുടിക്കുന്നു. ഇതൊക്കെ നമ്മൾ ചെയ്യുന്നതിന് ടെലിവിഷനും സിനിമയുമെല്ലാം കാരണമാണ്. ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരമെന്ന് സ്ക്രീനിൽ എഴുതി കാണിക്കുമെങ്കിലും അതിൽ ഒരു കാര്യവുമില്ല. ചടയമംഗലത്ത് കൂടി യാത്ര ചെയ്യുന്നതിന് ഇടയിൽ ഞാൻ വലിയൊരു ക്യു കണ്ടു. രണ്ട് കിലോമീറ്ററോളം നീണ്ട ക്യൂവാണ്.

ആദ്യം ഞാൻ കരുതിയത് കല്യാണവീടിന്റെ ഊട്ടുശാലയിലേക്കുള്ള ക്യൂവാണെന്നാണ്. പിന്നീടാണ് മനസിലായത് അത് ഒരു സർക്കാർ മദ്യവിൽപ്പനശാലയിലേക്കുള്ള ക്യൂവാണെന്ന്. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി റോഡിൽ ഇരുന്ന് ആ ക്യൂ കുറച്ചുനേരം നോക്കി നിന്നു. ഇതുപോലൊരു കാഴ്ച ലോകത്ത് എവിടെ എങ്കിലുമുണ്ടോ?.
പൊരിവെയിലത്ത് റോഡിൽ ക്യു നിന്ന് മദ്യം വാങ്ങിച്ച് കുടിക്കുന്നവൻ ലോകത്ത് എവിടേയും ഇല്ല. സർക്കാരിന് മദ്യവിൽപ്പനശാലകൾ ഒരു വരുമാനമാണ്. ഇത് ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ഗവൺമെന്റിനുണ്ട്. കാരണം മുണ്ട് മുറുക്കി ഉടുത്താണ് കേരളം പിണറായി ഭരിക്കുന്നത്. അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല. കാശ് ഇല്ല നമ്മുടെ ഖജനാവിൽ. നാട്ടുകാരുടെ കയ്യിലും സർക്കാരിന്റെ കയ്യിലും പണമില്ല.
അതിനാൽ മദ്യ കച്ചവടം നിർത്തി കഴിഞ്ഞാൽ പള്ളിക്കൂടങ്ങൾ പോലുള്ളവ അടച്ച് പൂട്ടേണ്ടി വരും. കാശ് കാണില്ല സർക്കാരിന്റെ കയ്യിൽ. ഇത് വരെ ഇതിനൊരു പാരലൽ സോഴ്സ് ഓഫ് മണി കണ്ടുപിടിക്കാൻ ഒരു സർക്കാരിനും ഇതുവരെ പറ്റിയിട്ടില്ല. ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഒരു മത്സരം കരുനാഗപ്പള്ളിക്കാരും ചാലക്കുടിക്കാരും തമ്മിലാണ്. ആരാണ് ഏറ്റവും മദ്യം കുടിക്കുന്നത് എന്നതിലാണ് മത്സരം. ഇത്തവണ ചാലക്കുടി കരുനാഗപള്ളിയെ തോൽപ്പിച്ചു.
ഇതൊരു സാമൂഹിക പ്രശ്നം തന്നെയാണ്. മയക്ക് മരുന്നിന് എതിരെ സംസാരിക്കുന്നത് പോലെ മദ്യത്തിന് എതിരെ എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന് പലരും ചോദിക്കാറുണ്ട്. കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ് പോലുള്ളവയും കേരളത്തിൽ വരുന്നുണ്ട്. കൂടുതലും ട്രെയിൻ മാർഗമാണ് വരുന്നത്. മദ്യം കടത്തുന്നവർക്കും പല തന്ത്രങ്ങളുണ്ട്. മുമ്പ് എന്റെ കൂടെ പഠിപ്പിച്ചിരുന്ന ഒരു കോളജ് അധ്യാപകന് ജോലി കിട്ടും മുമ്പ് മാഹിയിൽ നിന്നും മദ്യം കടത്തായിരുന്നു ജോലി.

നമ്മുടെ വീട്ടിൽ ആൺകുട്ടികളൊക്കെ ഉണ്ടെങ്കിൽ അവർ എവിടെ പോകുന്നു എന്ത് ചെയ്യുന്നുവെന്നെല്ലാം മനസിലാക്കണം. മലപ്പുറത്ത് വെച്ച് സംസാരിക്കവെ ഒരു അമ്മ എന്നോട് പറഞ്ഞു... മകന്റെ ലഹരി ഉപയോഗത്തെ കുറിച്ച്. പതിനെട്ട് വയസ് മാത്രം പ്രായമുള്ള മകനാണ്. മകൻ പുറത്ത് പോയി വന്നാൽ വാതിൽ തുറക്കാൻ അമ്മയ്ക്ക് പേടിയാണ്.
കാരണം അമ്മയെ അമ്മയായിട്ടല്ല ആ മകൻ കാണുന്നത്. അക്രമിക്കുമോയെന്ന് പേടിയാണ് അമ്മയ്ക്ക്. ഇങ്ങനൊരുവൻ ഉണ്ടായിപ്പോയത് ജീവിതത്തിലെ ഏറ്റവും വലിയ ദൗർഭാഗ്യം എന്നാണ് അമ്മ പറഞ്ഞത്. അതുപോലെ സ്കൂൾ ടീച്ചേഴ്സിന് ചുരിദാറിട്ട് മാത്രമല്ലേ പഠിപ്പിക്കാൻ പറ്റു. കുട്ടികൾ ഏത് രീതിയിലാണ് അവരെ കാണുന്നതെന്ന് പറയാൻ പറ്റില്ലല്ലോ.
മയക്ക് മരുന്ന് ഉപയോഗിക്കുന്നവർ അക്രമകാരികളാകും. ചെറിയ കാര്യങ്ങൾക്ക് പോലും ആളുകൾ വഴിയിൽ നിന്ന് വഴക്ക് കൂടുന്ന സാഹചര്യവും ഇന്നുണ്ട്. പണ്ടൊക്കെ മലയാളികൾ നാല് മണിക്കൂർ നിന്ന് വഴക്ക് കൂടിയാലും അക്രമങ്ങളൊന്നും സംഭവിക്കില്ല. ഒരിക്കൽ ഞാൻ എന്റെ ആകാശവാണി ജീവിതം നയിക്കുന്ന സമയം... എംഡി രാജേന്ദ്രൻ എന്നൊരു കവിയുണ്ട്.
അദ്ദേഹം ഞങ്ങളുടെ റേഡിയോ സ്റ്റേഷനിൽ അനൗൺസറായിരുന്നു. ഒരു ദിവസം ഞങ്ങൾ രണ്ട് പേരും കൂടി ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച് തിരിച്ച് ഇറങ്ങിയപ്പോൾ ഇന്നത്തെ അറിയപ്പെടുന്ന സംവിധായകൻ രഞ്ജിത്തിനെ കണ്ടു. പുള്ളി അന്ന് വിദ്യാർത്ഥിയാണ് നാടകം പഠിക്കുന്നുണ്ട്. എംഡി രാജേന്ദ്രൻ രഞ്ജിത്തിന്റെ അധ്യാപകനെ കളിയാക്കി എന്തൊക്കയോ സംസാരിച്ചു. ജി. ശങ്കരപിള്ള സാറിനെ കുറിച്ചാണ് പറഞ്ഞത്.
രഞ്ജിത്ത് അന്നും ധിക്കാരിയാണ് ഇന്നും ധിക്കാരിയാണ്. അത് കേട്ടതും ഒരറ്റത്ത് നിന്ന് രഞ്ജിത്ത് തുടങ്ങി. അദ്ദേഹത്തിന്റെ കവിതയെ വരെ കീറിമുറിച്ച് സംസാരിച്ചു. അവർ മണിക്കൂറുകളോളം അവിടെ നിന്ന് വാക്ക് തർക്കത്തിലേർപ്പെട്ടു. പക്ഷെ അടിയുണ്ടായില്ല. ഇന്നാണെങ്കിൽ ആൾക്കാർ പരസ്പരം കുറച്ച് നേരം സംസാരിച്ചാൽ പോലും വഴക്കാണെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.


Click it and Unblock the Notifications











