അപകടത്തോടെ കുറച്ചുകാലം കിടപ്പിലായി, ലക്ഷ്മി ഇല്ലെങ്കിലും 5 കുട്ടികളുടെ അമ്മയെന്ന് പറയാനാണ് ഇഷ്ടം; രാധിക
സുരേഷ് ഗോപിയുടെ ഭാര്യയെന്ന മേൽവിലാസത്തിലേക്ക് മാറും മുമ്പ് തന്നെ സിനിമയും സംഗീതവുമെല്ലാം രാധികയ്ക്ക് സുപരിചിതമായിരുന്നു. വാത്സല്യനിധിയായ അമ്മയായും മുത്തശ്ശിയായും മലയാളത്തിന്റെ തിരശ്ശീലയിൽ അരനൂറ്റാണ്ടോളം നിറഞ്ഞ് നിന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായി പിറന്നതുകൊണ്ടാണ് സിനിമയും സംഗീതവുമെല്ലാം രാധികയ്ക്കും ചെറുപ്പം മുതൽ പ്രിയപ്പെട്ടതായത്. ഓർമവെച്ച കാലം മുതൽ അമ്മൂമ്മയെ ചുറ്റിപറ്റിയായിരുന്നു രാധികയുടെ ജീവിതം. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ആറന്മുള പൊന്നമ്മ ജനിച്ചത്.
സന്ധ്യയ്ക്ക് വിളക്കുവെച്ച് നാമം ജപിച്ച് കഴിഞ്ഞ് കീർത്തനങ്ങളും വർണങ്ങളും പാടുന്ന അമ്മൂമ്മയുടെ രൂപം ഇപ്പോഴും രാധികയുടെ ഓർമയുണ്ട്. ആ സംഗീതം അതേപടി രാധികയ്ക്കും ലഭിച്ചിട്ടുണ്ട്. അഞ്ച് വയസ് മുതൽ സംഗീതം പഠിക്കുന്ന രാധിക ഇപ്പോഴും ഇടയ്ക്കിടെ പൊതുവേദികളിൽ പാടാറുണ്ട്. ചില സിനിമകളിൽ പിന്നണി ഗായികയായും പ്രത്യക്ഷപ്പെട്ടിരുന്നു.

ഒരേ വീട്ടിലായതിനാൽ ഞാൻ മുഴുവൻ സമയവും അമ്മൂമ്മയുടെ കൂടെയായിരുന്നു. അമ്മയേക്കാൾ കൂടുതൽ അമ്മൂമ്മയുടെ ചിട്ടകളും രീതികളും എനിക്കാണ്. തിരുവനന്തപുരത്ത് തന്നെയാണ് ജനിച്ചതും വളർന്നതും. സ്കൂൾ കോളേജ് പഠനവും അവിടെ തന്നെയായിരുന്നു. അഞ്ച് വയസ് മുതൽ സംഗീതം പഠിക്കുന്നുണ്ട്. അംബികാദേവി ടീച്ചറായിരുന്നു ആദ്യഗുരു. രണ്ട് വർഷം നെയ്യാറ്റിൻകര വാസുദേവൻ സാറിന്റെ ശിക്ഷണത്തിലും പഠിച്ചു.
കോളേജിൽ മ്യൂസിക് എടുത്ത് പഠിക്കണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. വിവാഹം 18-ാം വയസിലായിരുന്നു. അന്ന് ഞാൻ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. പിന്നെയും മൂന്ന് വർഷത്തോളം സംഗീതപഠനം തുടർന്നു. പിന്നീട് ജീവിതത്തിലെ മറ്റ് തിരക്കുകൾക്കിടയിൽ സ്വാഭാവികമായി അതങ്ങ് നിന്നു. ചെറുപ്പത്തിൽ ആകാശവാണിയിലൊക്കെ പാടിയിട്ടുണ്ട്. അവിടെ ഞങ്ങൾക്ക് മിനി കോറൽ എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ടായിരുന്നു.
16 വയസിന് താഴെയുള്ള കുട്ടികളാണ് അതിൽ പാടിയിരുന്നത്. ആകാശവാണിയിൽ ലളിത സംഗീത്തിൽ ഗ്രേഡ് ആർട്ടിസ്റ്റാണ് ഞാൻ അതിന്റെ ഭാഗമായി പ്രോഗ്രാം വരുമ്പോഴും പഠിച്ച് പാടും. രണ്ട് സിനിമകളിൽ പാടിയിട്ടുണ്ട്. ആദ്യത്തേത് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ചിത്ര ചേച്ചിയുടേയും ശ്രീക്കുട്ടൻ ചേട്ടന്റെയും വേണുഗോപാൽ ചേട്ടന്റേയും കൂടെയായിരുന്നു അത്. പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന സിനിമയിലെ ഗാനമായിരുന്നു.
ശ്രീക്കുട്ടൻ ചേട്ടന്റെ കൂടെത്തന്നെ രണ്ട് വർഷത്തിനുശേഷം ഒരു സിനിമയിൽ ഡയറ്റും പാടി. രണ്ടും രാധാകൃഷ്ണൻ മാമന്റെ സംഗീതത്തിലായിരുന്നു. വിവാഹത്തിനുശേഷവും അവസരങ്ങൾ വന്നിരുന്നു. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യവും മറ്റുമായി തിരക്കുകളിലായതിനാൽ പ്രാക്ടീസ് ചെയ്യാൻ പറ്റാതെ വന്നു ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ രാധിക പറഞ്ഞു. വിവാഹം നടന്ന കാലഘട്ടവുമായി ബന്ധപ്പെട്ട ഓർമകളും മക്കളെ കുറിച്ചും രാധിക മനസ് തുറന്നു.

അമ്മയുടെ ഏറ്റവും ഇളയ സഹോദരിയുടെ കല്യാണസമയം... കൊല്ലത്തായിരുന്നു ചിറ്റപ്പന്റെ വീട്. അവിടെ നിന്ന് വന്നവരിൽ സുരേഷേട്ടന്റെ അച്ഛനുമുണ്ടായിരുന്നു. അവർക്ക് എന്നെ കണ്ടിഷ്ടപ്പെട്ടു. അങ്ങനെ ആലോചനയുമായി വന്നു. വീട്ടുകാർക്കൊക്കെ സമ്മതം. എനിക്കും ഇഷ്ടപ്പെട്ടു. അമ്മൂമ്മയുടെ കൂടെ ത്തന്നെയായിരുന്നതുകൊണ്ട് സിനിമ എനിക്ക് അന്യമായിരുന്നില്ല. എന്നാൽ കല്യാണം നിശ്ചയിക്കുന്ന സമയത്ത് സുരേഷേട്ടന്റെ സിനിമകളൊന്നും കണ്ടിരുന്നില്ല.
ആദ്യമായി കണ്ടത് സായംസന്ധ്യ എന്ന സിനിമയാണ്. 1990 ലായിരുന്നു ഞങ്ങളുടെ വിവാഹം. അവിടെ അച്ഛനും അമ്മയ്ക്കും നാല് ആൺകുട്ടികളാണ്. ആദ്യമായി അവരുടെ വീട്ടിൽ വന്ന് കയറിയ പെൺകുട്ടിയാണ് ഞാൻ. അവർക്കെന്നോട് വലിയ വാത്സല്യമായിരുന്നു രാധിക ഓർത്തെടുക്കുന്നു. അഞ്ച് മക്കളാണ് സുരേഷ് ഗോപിക്കും രാധികയ്ക്കും. അതിൽ മൂത്ത മകളെ ഇരുവർക്കും ഒരു വാഹനാപകടത്തിൽ വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടിരുന്നു.
വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് ആദ്യമകളായ ലക്ഷ്മി ഉണ്ടാവുന്നത്. കൊച്ചുകുഞ്ഞായിരിക്കുമ്പോൾ തന്നെ ഒരു ആക്സിഡന്റിൽ മോളുപോയി. എനിക്ക് തുടയിൽ പൊട്ടലായിരുന്നു. ബെഡ് റെസ്റ്റിലായി കുറച്ചുകാലം. പിന്നീടാണ് ഗോകുലും
അതിന് താഴെ മറ്റ് മൂന്നുപേരും ഉണ്ടാ വന്നത്. ലക്ഷ്മിമോൾ ഇപ്പോൾ ജീവി ച്ചിരിപ്പില്ലെങ്കിലും അഞ്ച് കുട്ടികളുടെ അമ്മയാണെന്ന് പറയാൻ തന്നെയാണ് എനിക്കിഷ്ടം.
അവൾ ഞങ്ങളുടെ മനസിൽ ഇപ്പോഴും ജീവിക്കുന്നു. മക്കൾ തമ്മിൽ ചെറിയ പ്രായവ്യത്യാസം മാത്രമേയുള്ളൂ. എങ്കിലും അവരെ വളർത്തുന്ന കാര്യത്തിൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടത്തിനും താത്പര്യത്തിനുമനുസരിച്ച് കരിയർ തിരഞ്ഞെടുക്കാനാണ് കുട്ടികളെ പിന്തുണച്ചതെന്നും രാധിക പറയുന്നു. കേന്ദ്രമന്ത്രിയുടെ ഭാര്യ പദവിയെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... സ്വന്തം താത്പര്യപ്രകാരമാണ് ഏട്ടൻ രാഷ്ട്രീയ ത്തിലേക്ക് കടന്നത്.
സിനിമയിലായിരിക്കുമ്പോൾ തന്നെ തിരക്കായിരുന്നു. ഇപ്പോൾ അതിലും തിരക്കാണ്. വീട്ടിൽ അധികം വരാൻ പറ്റാറില്ല. മന്ത്രിയാവുമ്പോൾ ഉത്തരവാദിത്വങ്ങൾ കൂടുമല്ലോ. അഭിനേതാവിന്റെ ഭാര്യ എന്ന നിലയിൽ നിന്ന് കേന്ദ്രമന്ത്രിയുടെ ഭാര്യ എന്നതിലേക്ക് എത്തുമ്പോഴും എനിക്ക് മാറ്റങ്ങളൊന്നും തോന്നിയിട്ടില്ല. കാരണം ഏട്ടൻ വീട്ടിൽ മന്ത്രിയല്ല. നല്ലൊരു ഭർത്താവും നല്ലൊരു അച്ഛനുമാണ്. കുടുംബവും ഔദ്യോഗിക ജീവിതവും നല്ല രീതിയിൽ ബാലൻസ് ചെയ്തുകൊണ്ടുപോവാൻ അദ്ദേഹത്തിന് കഴിവുണ്ടെന്നും രാധിക പറയുന്നു.


Click it and Unblock the Notifications











