'നീ അധികപറ്റാണ്, സ്വന്തം അച്ഛനെ തേടൂ'; അമ്മയുടെ രണ്ടാം വിവാഹ ശേഷം ഞാൻ കേട്ടത്, ഒപ്പം നിന്നത് അച്ഛൻ: റയാൻ
തമിഴകത്തെ പ്രിയ താര ദമ്പതികളാണ് ശരത്കുമാറും രാധികയും. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് ശരത്കുമാർ രാധികയെ വിവാഹം ചെയ്യുന്നത്. രാധികയുടെ രണ്ട് വിവാഹബന്ധങ്ങൾ അതിന് മുമ്പ് തകർന്നിരുന്നു. അന്തരിച്ച നടൻ പ്രതാപ് പോത്തനെ ആണ് രാധിക ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം പിരിഞ്ഞ ശേഷം ബ്രിട്ടീഷ് പൗരൻ റിച്ചാർഡ് ഹാർഡിയെ രാധിക വിവാഹം ചെയ്തു. റയാൻ ഹാർഡി എന്ന മകളും ഇവർക്ക് പിറന്നു. വിവാഹം ചെയ്ത് രണ്ട് വർഷത്തിനുള്ളിൽ രാധികയും റിച്ചാർഡ് ഹാർഡിയും പിരിഞ്ഞു. മകളെ രാധിക വളർത്തി.
2001 ലാണ് നടൻ ശരത്കുമാറിനെ രാധിക വിവാഹം ചെയ്യുന്നത്. അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ച് മകൾ റയാൻ ഹാർഡി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹ ശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ചും റയാൻ സംസാരിച്ചിട്ടുണ്ട്. എനിക്ക് എട്ട് വയസുള്ളപ്പോഴാണ് എന്റെ അമ്മ വീണ്ടും വിവാഹം ചെയ്തത്. എന്റെ ബയോളജിക്കൽ ഫാദറുമായി എനിക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല. എനിക്ക് ഒരു ഫാദർ ഫിഗർ ഇല്ലായിരുന്നു.

അമ്മയുടെ സഹോദരങ്ങൾ ഉണ്ടെങ്കിലും അവർക്ക് അവരുടെ കുടുംബമുണ്ട്. അമ്മ അച്ഛന്റെയും അമ്മയുടെയും റോൾ എനിക്ക് വേണ്ടിയെടുത്തു. രണ്ടാമത് വിവാഹം ചെയ്തോട്ടെയെന്ന് അമ്മ രണ്ട് പേരോടേ ചോദിച്ചിട്ടുള്ളൂ. അമ്മൂമ്മയോടും എന്നോടും. അദ്ദേഹം അമ്മയുടെ ക്ലോസ് ഫ്രണ്ടായിരുന്നു. അതിനാൽ എപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഞങ്ങളുടെ ബന്ധം സ്വാഭാവികമായിരുന്നു. ഫോഴ്സ് ചെയ്തതല്ല.
അമ്മ വിവാഹം ചെയ്ത ശേഷം കുടുംബാംഗങ്ങൾ വന്ന് നീയെന്താണിവിടെ എന്ന് ചോദിച്ചു. അവൾ പുതിയ ജേർണിയിലാണ്. നീ അധിക പറ്റാണെന്ന് പറഞ്ഞു. എന്ത് കൊണ്ട് പോകുന്നില്ല, അച്ഛനെ കണ്ടെത്തുന്നില്ല, ബോർഡിംഗ് സ്കൂളിൽ പോകുന്നില്ല എന്നൊക്കെ ചോദിച്ചു. ഈ പസിലിലെ എക്സ്ട്രാ പീസ് പോലെയാണ് ഞാനെന്ന് അവർ പറഞ്ഞു.

എനിക്ക് വേണ്ടി നിന്നത് അച്ഛനാണ് (ശരത്കുമാർ). അധികഭാരമായി ഞാനവളെ കാണുന്നില്ല, എന്റെ ജീവിതത്തിലെ ബോണസായാണ് കാണുന്നതെന്ന് പറഞ്ഞു. എന്റെ കാര്യത്തിൽ എപ്പോഴും പ്രൊട്ടക്ടീവ് ആയിരുന്നു. എല്ലാത്തിലും എനിക്കൊപ്പം നിന്നു. ഒരിക്കൽ എന്നെ ഡോക്ടറെ കാണിച്ചു. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനുള്ള പ്രായമായിട്ടില്ല എന്ന് തോന്നിയ ഡോക്ടർ കുട്ടിയോട് പുറത്ത് നിൽക്കാൻ പറയെന്ന് ആന്റിയോട് ആവശ്യപ്പെട്ടു. സിനിമകളിൽ അങ്ങനെ പറയുമ്പോൾ മരിക്കാറായെന്നാണ് കാണിക്കുക.
അച്ഛൻ സോഫയിൽ ഇരിക്കുകയായിരുന്നു. ഞാൻ മരിക്കാൻ പോകുകയാണെന്ന് അദ്ദേഹത്തിന് മേൽ വീണ് ഞാൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം പോയി ചോദിച്ചു. ഒന്നുമുണ്ടായിരുന്നില്ല. ഇത്തരം ചെറിയ കാര്യങ്ങൾ മുതൽ എല്ലാത്തിലും ചെറുപ്പം മുതൽ അച്ഛൻ തനിക്കൊപ്പമുണ്ടായിട്ടുണ്ടെന്നും റയാൻ പറയുന്നു.
എല്ലാവരെയും ബഹുമാനിക്കണമെന്നാണ് അദ്ദേഹം പഠിപ്പിച്ചിട്ടുള്ളത്. ചെയ്യുന്ന ജോലിയിലേ വ്യത്യാസമുള്ളൂ. ഏത് ജോലി ചെയ്യുന്ന ആളോടും ബഹുമാനത്തോടെ പെരുമാറണമെന്ന് അദ്ദേഹം പറയാറുണ്ടെന്നും റയാൻ വ്യക്തമാക്കി. അമ്മയും താനും തമ്മിൽ എപ്പോഴും അടുത്ത ബന്ധമുണ്ട്. ജീവിതത്തിൽ മുന്നോട്ട് പോകാനാകില്ലെന്ന് തോന്നിയ ഘട്ടത്തിൽ പോലും നീയാണ് എനിക്ക് പ്രേരകശക്തിയായതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നും റയാൻ ഓർത്തു.


Click it and Unblock the Notifications











