'പ്രളയ സമയത്ത് കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൊടുത്തതിന് ഭാര്യ എന്നെ ശകാരിച്ചു'
കൊറിയോഗ്രാഫര്‍, നടന്‍, സംവിധായകന്‍, പ്രൊഡ്യൂസര്‍, പിന്നണി ഗായകന്‍ തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും സജീവമാണ് തമിഴ് നടൻ രാഘവ ലോറൻസ്. കാഞ്ചന സിനിമയിലൂടെ തെന്നിന്ത്യയൊട്ടാതെ ആരാധകരെ സമ്പാദിച്ച നടൻ ജനഹൃദയങ്ങൾ കീഴടക്കിയത് സഹജീവികളോട് കാണിക്കുന്ന സ്നേഹത്തിന്റെയും കരുണയുടേയും പേരിലാണ്. ചെറുപ്പത്തില്‍ ഒരുപാട് ദുരിതം അനുഭവിച്ച് വളര്‍ന്നതിനാല്‍ തന്റെ കണ്‍വെട്ടത്ത് ഒരു കുട്ടിയെ പോലും കഷ്ടപ്പെടാന്‍ അദ്ദേഹം അനുവദിക്കുകയില്ല.
പ്രതിഫലത്തിന്റെ ഭൂരിഭാഗവും ചാരിറ്റിയ്ക്ക് വേണ്ടിയാണ് നടൻ ഉപയോഗിക്കുന്നത്. ഒരുപാട് കുഞ്ഞുങ്ങളുടെ ജീവന്‍ താരം രക്ഷപ്പെടുത്തിയിട്ടുണ്ട്. അനാഥാലയങ്ങളും ഇദ്ദേഹത്തിന്റെ ചുമതലയിലുണ്ട്. 2018ലെ പ്രളയത്തിൽ കേരളം തകർന്നപ്പോൾ ധനസഹായവുമായി ആദ്യം എത്തിയവരിൽ ഒരാൾ രാഘവ ലോറൻസായിരുന്നു.

അന്ന് ഒരു കോടി രൂപയാണ് കേരളത്തിന് കൈത്താങ്ങാകാന്‍ അദ്ദേഹം സംഭാവന ചെയ്തത്. എന്നാൽ അന്ന് ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തതിന് തന്റെ ഭാര്യ തന്നെ ശകാരിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
രാഘവ ലോറൻസിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... കേരളത്തിൽ പ്രളയം വന്ന സമയത്ത് ഒരു കോടി രൂപ ഞാൻ ധനസഹായമായി നൽകിയിരുന്നു. അതിന് ഭാര്യ എന്നെ ശകാരിച്ചിരുന്നു. നിങ്ങൾ സംഭാവന ചെയ്തോളൂ... ഇരുപത്തിയഞ്ച് ലക്ഷം രൂപയൊക്കെ കൊടുത്താൻ പോരെ..? എന്തിനാണ് ഒരു കോടിയൊക്കെ കൊടുക്കുന്നത് എന്നാണ് അവൾ ചോദിച്ചത്.
ഞാൻ എപ്പോഴും കേരളത്തിലുള്ള ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിന് പോകാറുണ്ട്. അവിടുത്തെ പ്രകൃതി എനിക്ക് വളരെ ഇഷ്ടമാണ്. ദൈവത്തിന്റെ സ്ഥലം പോലും തോന്നും. പ്രകൃതി എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ പ്രളയം വന്നപ്പോൾ അവിടെയുള്ള വീടുകളെല്ലാം ഇടിഞ്ഞ് വീണു. പ്രകൃതി തന്നെ പ്രളയത്തിൽ മുഴുവനായി തകർന്നു. ആ കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു. ഗ്രാമത്തിലുള്ള വീടുകളെല്ലാം ഇടിഞ്ഞ് വീണുകൊണ്ടേയിരിക്കുന്നത് കണ്ടതാണ്.
മാത്രമല്ല അവിടെയുള്ള ആളുകളുടെ കണ്ണീരും കരച്ചിലും എന്നെ വേദനിപ്പിച്ചു. ഞാനും അമ്മയും കൂടിയാണ് പണം കൈമാറാൻ കേരളത്തിലേക്ക് പോയത്. മുഖ്യമന്ത്രിയെ കണ്ട് അദ്ദേഹത്തിന്റെ കയ്യിലാണ് എന്റെ തുക ഞാൻ ഏൽപ്പിച്ചത്. ഒരു കോടിക്ക് രൂപയ്ക്ക് എത്ര വീട് വെക്കാൻ കഴിയുമോ അത്രയും വെച്ചോളൂ.

അതിൽ ഒരു വീടിന്റെ ഉദ്ഘാടനം എന്റെ അമ്മയുടെ കൈ കൊണ്ട് നടത്തണം എന്നാണ് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. പോയിട്ട് വന്നശേഷമാണ് ഒരു കോടി രൂപ ധനസഹായം ചെയ്തിന് ഭാര്യ ശകാരിച്ചത്. ആ ഒരു കോടി കൊടുക്കാതെ വീട്ടിൽ വെച്ചിരുന്നുവെങ്കിൽ ചിലപ്പോൾ ഞാൻ കുറച്ച് സ്ഥലം വാങ്ങുമായിരിക്കും... അല്ലെങ്കിൽ സ്വർണ്ണമോ വാഹനമോ അല്ലെങ്കിൽ ആഢംബരത്തിന് വേണ്ട കാര്യങ്ങളോ ചെയ്യുമായിരിക്കും.
അതൊക്കെ വെറും വസ്തുക്കളല്ലേ... പക്ഷെ ഞാൻ പണം കേരളത്തിന് കൊടുത്തതിലൂടെ അത് അനുഭവമായി മാറിയെന്നാണ് ഭാര്യയ്ക്ക് ഞാൻ നൽകിയ മറുപടി എന്നാണ് രാഘവ ലോറൻസ് പറഞ്ഞത്.


Click it and Unblock the Notifications











