ഞാൻ അന്വേഷിച്ച് എത്തിയപ്പോൾ അവൾ എന്നെ ആൾക്കൂട്ടത്തിൽ തിരയുന്നു, കണ്ടതും ഓടിപ്പോയി കെട്ടിപിടിച്ചു; രഘുനാഥ്
മലയാള സിനിമയ്ക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്താണ് രഘുനാഥ് പലേരി. അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നവയെല്ലാം ഇന്നും ആളുകൾ ആവർത്തിച്ച് കാണുന്ന ക്ലാസിക്കുകളാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, മഴവിൽ കാവടി, കടിഞ്ഞൂൽ കല്യാണം, മേലേപ്പറമ്പിൽ ആൺവീട്, പിൻഗാമി, വാനപ്രസ്ഥം എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ഹിറ്റ് സിനിമകളുടെ പട്ടിക. തിരക്കഥ എഴുത്തിൽ മാത്രമല്ല ജീവിതത്തിലുണ്ടായ സംഭവങ്ങൾ സിനിമ കാണുമ്പോലെ നറേറ്റ് ചെയ്യാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞ മൂന്നാം ദിവസം ഭാര്യയെ ബസ്സിൽ വെച്ച് മറന്നുപോയ സംഭവം വെളിപ്പെടുത്തുകയാണ് അദ്ദേഹം. സ്മിതയാണ് രഘുനാഥ് പലേരിയുടെ ഭാര്യ. അച്ഛന്റെ സുഹൃത്തിന്റെ മകളെയാണ് അദ്ദേഹം വിവാഹം ചെയ്തത്.

ഭാര്യയെ ഞാൻ ബസ്സിൽ വെച്ച് മറന്ന് പോയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസമായിരുന്നു സംഭവം. ഞങ്ങൾ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. ക്രിസ്ത്യൻ കോളേജ് എത്തിയപ്പോൾ ഒരു മതിൽ കണ്ടപ്പോഴാണ് ഗോപി എന്ന എന്റെ സുഹൃത്തിനെ എനിക്ക് ഓർമ വന്നത്. അവൻ വയ്യാതെ കിടപ്പാണ്. അവനെ കാണുക എന്ന ഉദ്ദേശത്തിൽ മതിൽ കണ്ടതോടെ ഞാൻ അവിടെ ഇറങ്ങി.
ഭാര്യ സ്മിത കൂടെയുള്ളത് മറന്നുപോയി. വയനാട്ടിലേക്കുള്ള റോഡിലൂടെ ഒന്ന്, ഒന്നര കിലോമീറ്ററോളം ഞാൻ ബസ്സിൽ നിന്നും ഇറങ്ങിയശേഷം നടന്നു. അപ്പോഴാണ് എനിക്ക് ഓർമ വന്നത് എന്തോ ഒന്ന് ഞാൻ മിസ് ചെയ്തിട്ടുണ്ടെന്ന്. സ്മിത ഒപ്പമില്ലെന്ന് ഞാൻ പെട്ടന്ന് ഓർത്തെടുത്തു. തിരിഞ്ഞ് ഒരു ഓട്ടം ഓടി. അതിനിടയിൽ ഒരു ഓട്ടോറിക്ഷ കിട്ടി.
വേഗം വിട്ടോളാൻ അയാളോട് ഞാൻ പറഞ്ഞു. മാനാഞ്ചിറ മൈതാനത്താണ് അവൾ ഇറങ്ങുക. ഞാൻ ചെല്ലുമ്പോൾ അവിടെ ഭയങ്കര തിരക്കാണ്. ആ ആൾക്കൂട്ടത്തിൽ നിന്ന് അവൾ എന്നെ പരതുന്നത് കണ്ടുകൊണ്ടാണ് ഞാൻ അവിടെ എത്തിയത്. വേഗം അവളുടെ അടുത്തേക്ക് പോയി. അടുത്തെത്തിയതും അവളെ കെട്ടിപിടിച്ചു. അപ്പോഴേക്കും അവളുടെ കണ്ണിൽ ഒരു ചെറിയ നനവൊക്കെ വന്നിട്ടുണ്ട്.
അവളുമായി തിരിച്ച് വരുമ്പോൾ ഓട്ടോറിക്ഷ ഡ്രൈവർ എന്നെ അന്തം വിട്ട് നോക്കുകയാണ്. ഓട്ടോയിൽ നിന്ന് ഇറങ്ങിയപ്പോയ ഉടൻ ഞാൻ ഒരു പെണ്ണിനെ കെട്ടിപിടിക്കുകയാണല്ലോ ചെയ്തത്. അടി കിട്ടുമോ എന്നതൊക്കെയാകും അദ്ദേഹം ആലോചിച്ചിട്ടുണ്ടാവുക. അന്നത്തെ ആൾക്കൂട്ടം അങ്ങനൊന്നും ചെയ്യുന്നവരായിരുന്നില്ല.

സ്നേഹം ഉള്ളവരായിരുന്നു. അടുത്തെത്തിയപ്പോൾ ഞാൻ ഓട്ടോക്കാരനോട് പറഞ്ഞു... എന്റെ ഭാര്യയാണ്... ഞാൻ ഇവളെ ബസിൽ വെച്ച് മറന്ന് പോയിയെന്ന്. അയാൾ അതുകേട്ട് ചിരിച്ചു. ശേഷം ഞങ്ങൾ എസ്എം സ്ട്രീറ്റിന് ഉള്ളിലേക്ക് പോയി. ഒരു കടയിൽ കയറി അവൾക്കുള്ള ഡ്രസ് വാങ്ങി. പ്രായമുള്ള ഒരാളായിരുന്നു കടയുടെ ഉടമ. അയാളോട് ഞാൻ തമാശയായി ചോദിച്ചു... ഞങ്ങളെ കണ്ടാൽ കല്യാണം കഴിഞ്ഞിട്ട് എത്ര വർഷമായിയെന്ന് പറയുമെന്ന്.
അഞ്ചോ ആറോ വർഷമായിട്ടുണ്ടാകും എന്നായിരുന്നു അയാളുടെ മറുപടി. അതിന് അപ്പുറം എന്താണ് ക്രഡിറ്റ് വേണ്ടത്?. അയാളെ തിരുത്തികൊണ്ട് ഞാൻ പറഞ്ഞു മൂന്ന് ദിവസമെ ആയിട്ടുള്ളുവെന്ന്. മാത്രമല്ല അയാളോട് സ്മിതയെ ബസ്സിൽ വെച്ച് മറന്നുപോയ കഥയും ഞാൻ പറഞ്ഞു എന്നും രഘുനാഥ് പലേരി പറയുന്നു.
അച്ഛന്റെ സുഹൃത്തിന്റെ മകളായതുകൊണ്ടും തനിക്ക് ഏറെ പ്രിയപ്പെട്ട മനുഷ്യന്റെ മകളായതുകൊണ്ടും പെണ്ണ് കാണാൻ ചെന്നപ്പോൾ തന്നെ സ്മിതയെ സ്വീകരിക്കണമെന്ന് മനസിൽ ഉണ്ടായിരുന്നു. രണ്ടാമത് ഒരു പെൺകുട്ടിയെ കാണണമെന്ന് തോന്നിയിട്ടില്ലെന്നും രഘുനാഥ് പലേരി പറയുന്നു.


Click it and Unblock the Notifications











