'കണ്ട് രണ്ട് മിനിറ്റിനകം അവളെ ഞാൻ സ്വീകരിച്ചു, ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും നല്ല ടെക്നീഷ്യൻ മോളായിരുന്നു'
1986ൽ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് ഒന്ന് മുതൽ പൂജ്യം വരെ. രഘുനാഥ് പലേരി എഴുതി സംവിധാനം ചെയ്ത സിനിമ. സിനിമയിൽ ഉടനീളം ശബ്ദം കൊണ്ട് നമ്മെ പിടിച്ചിരുത്തിയിട്ട് ക്ലൈമാക്സിനോട് അടുക്കുമ്പോൾ മോഹൻലാൽ എന്ന പ്രതിഭ സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഇന്നും പ്രേക്ഷകർക്ക് ആവർത്തിച്ച് കാണാൻ ഇഷ്ടപ്പെടുന്ന സിനിമകളുടെ കൂട്ടത്തിലാണ് ഒന്ന് മുതൽ പൂജ്യം വരെയും. നവാഗതസംവിധായകൻ, ബാലതാരം, ഛായാഗ്രഹണം, എഡിറ്റർ, ആർട്ട് ഡയറക്ടർ, സൗണ്ട് റെക്കോഡിസ്റ്റ് തുടങ്ങിയ മേഖലകളിൽ അക്കൊല്ലത്തെ സംസ്ഥാനപുരസ്‌കാരവും ഈ സിനിമയ്ക്കായിരുന്നു.
നവോദയ അപ്പച്ചൻ നിർമിച്ച സിനിമയിൽ ഗീതു മോഹൻദാസാണ് ദീപ മോൾ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ദീപ മോളുടെയും വിധവയായ അമ്മ അലീനയുടെയും അവർക്കിടയിലേക്ക് എത്തുന്ന ചെറുപ്പക്കാരന്റെയും കഥയാണ് സിനിമ പറയുന്നത്.

വഴിതെറ്റിയെത്തുന്ന ഒരു ഫോൺ കോളിലൂടെയാണ് കഥ നീങ്ങുന്നത്. സിനിമ കണ്ടവരെയെല്ലാം അന്നും ഇന്നും വിസ്മയിപ്പിച്ച ഒരു ഘടകം നാല് വയസ് മാത്രം പ്രായമുള്ളപ്പോൾ സിനിമയിൽ ഗീതു മോഹൻദാസ് കാഴ്ചവെച്ച പ്രകടനമാണ്. ഇപ്പോഴിതാ സിനിമയിലെ ദീപ മോളെന്ന കഥാപാത്രമാകാൻ ഗീതു മോഹൻദാസ് എത്തിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് രഘുനാഥ് പലേരി.
ആദ്യ കാഴ്ചയിൽ തന്നെ ദീപ മോളായി താൻ ഗീതുവിനെ സ്വീകരിച്ചിരുന്നുവെന്ന് രഘുനാഥ് പലേരി പറയുന്നു. ഗീതു മോൾക്ക് അന്ന് മൂന്നര വയസോ നാല് വയസോ മറ്റോ ആയിരുന്നു. എന്തൊരു എക്സ്പ്രസീവായിരുന്നു ആ കുട്ടി. ആ സമയത്ത് തന്നെ നമ്മുടെ ഗ്രൂപ്പിലെ ഏറ്റവും നല്ല ടെക്നീഷ്യൻ അവളായിരുന്നു. കാരണം... പറഞ്ഞ് കൊടുക്കുന്നത് വേഗത്തിൽ അവൾ ഉൾക്കൊള്ളും.
മൂന്നര വയസുള്ള കുട്ടിക്ക് അച്ഛൻ മരിച്ചുപോയി എന്നത് എങ്ങനെയാണ് കൺസീവ് ചെയ്യാൻ പറ്റുന്നത്. കുഞ്ഞുങ്ങളുടെ ഇമോഷൻസ് ഹൈ മെച്വേർഡ് ലെവലിലാണ്. ഞാൻ അവളോട് കമ്യൂണിക്കേറ്റ് ചെയ്തിരുന്നത് അവളുടെ ഹൈറ്റിൽ ഇരുന്നിട്ടായിരുന്നു. പറഞ്ഞ് കൊടുക്കുമ്പോൾ അവളുടെ കണ്ണിൽ വരുന്ന മാറ്റമൊക്കെ കാണണം. ഞാൻ മറക്കില്ല അതൊന്നും.
അന്നേ ഞാൻ പറയുമായിരുന്നു ഗീതു ഭാവിയിൽ നല്ലൊരു ടെക്നീഷ്യനാകുമെന്ന്. കാരണം അസാധാരണമായ ഒബ്സർവേഷൻ സ്കില്ലായിരുന്നു. അവൾ അവാർഡൊക്കെ വാങ്ങിയില്ലേ?. സംവിധായികയായില്ലേ... പിന്നെയുമുണ്ട് കൗതുകങ്ങൾ ഒരുപാട്... ഷൂട്ട് തുടങ്ങി പത്ത് ഇരുപത് ദിവസം കഴിഞ്ഞിട്ടും ആശ ജയറാമിന് പറഞ്ഞ് കൊടുത്താലും കറക്ട് പൊസിഷനിൽ വന്ന് നിൽക്കാൻ സാധിക്കാറില്ലായിരുന്നു.

പക്ഷെ ഗീതു മോള് രണ്ടോ, മൂന്നോ ഷോട്ട് കഴിഞ്ഞപ്പോഴേക്കും കറക്ട് പൊസിഷനിൽ സ്വയം വന്ന് നിൽക്കാൻ തുടങ്ങി. താരതമ്യപ്പെടുത്തിയത് അല്ല. അവളുടെ ഒബ്സർവേഷൻ എത്രത്തോളമായിരുന്നുവെന്ന് പറയുകയായിരുന്നു. ഒന്ന്, രണ്ട് കുട്ടികളെ ഗീതുവിന് മുമ്പ് ദീപ മോളുടെ റോളിലേക്ക് നോക്കിയിരുന്നു. ആ ക്യാരക്ടറിന് പറ്റുന്നതാണ് അവരെന്ന് തോന്നിയില്ല.
ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ടികെ രാജീവ് കുമാറിന്റെ സുഹൃത്തായിരുന്നു മോഹൻദാസ്. മോഹൻദാസിന് മോളുണ്ടെന്ന് അറിഞ്ഞു. അങ്ങനെ ഒരു ദിവസം ഞാൻ അവളെ പോയി കാണാൻ തീരുമാനിച്ചു. എറണാകുളം പനമ്പള്ളി നഗറിലെ അവളുടെ വീടിന് മുമ്പിലെ റോഡിൽ നിർത്തിയിട്ട കാറിന് മുകളിലെ ബോണറ്റിൽ ഇരിക്കുന്ന രീതിയിലാണ് ആദ്യം കണ്ടത്. കണ്ട് രണ്ട് മിനിറ്റിനകം ഞാൻ ആ കുഞ്ഞിനെ ദീപ മോളുടെ റോളിലേക്ക് സ്വീകരിച്ച് കഴിഞ്ഞിരുന്നു.
എന്ത് രസമായിരുന്നു അവളുടെ പെർഫോമൻസ് പഴയ ഓർമകൾ പൊടി തട്ടിയെടുത്ത് രഘുനാഥ് പലേരി പറഞ്ഞു. ബാലതാരമായി സിനിമയിൽ അരങ്ങേറിയ ഗീതു പിന്നീട് നായികയായി, സംവിധായികയായി. ടോക്സിക്കാണ് അണിയറയിൽ ഒരുങ്ങുന്ന ഗീതുവിന്റെ പുതിയ സിനിമ.


Click it and Unblock the Notifications











