അമ്മ ഏറെ ബുദ്ധിമുട്ട് സഹിച്ചു, എന്നെ ഒറ്റയ്ക്ക് വളർത്തി; അച്ഛനുണ്ടായിരുന്നെങ്കിൽ...; രഘുവരന്റെ മകൻ പറയുന്നു
അന്തരിച്ച നടൻ രഘുവരനെ ഇന്നും സിനിമാ ലോകമോ പ്രേക്ഷകരോ മറന്നിട്ടില്ല. കഥാപാത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ രഘുവരൻ ഏവരുടെയും പ്രശംസ പിടിച്ച് പറ്റി. എന്നാൽ ജീവിതത്തിൽ രഘുവരന് പലപ്പോഴും അടിപതറി. മദ്യപാനമാണ് നടന്റെ ആരോഗ്യത്തെ ഇല്ലാതാക്കിയത്. സഹപ്രവർത്തകർ പറയുന്നത് പ്രകാരം കഥാപാത്രങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ രഘുവരൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. നടി രോഹിണിയെയാണ് രഘുവരൻ വിവാഹം ചെയ്തത്. 1996 ൽ വിവാഹിതരായ ഇരുവരും 2004 ൽ വേർപിരിഞ്ഞു. ഋഷിവരൻ എന്നാണ് ഇരുവർക്കും പിറന്ന മകന്റെ പേര്.
വേർപിരിഞ്ഞെങ്കിലും രഘുവരനെതിരെ ഒരിക്കലും പൊതുവേദികളിലൊന്നും രോഹിണി സംസാരിച്ചിട്ടില്ല. രഘുവരനെ പൂർണമായും മനസിലാക്കാൻ പറ്റിയിട്ടില്ലെന്ന് രോഹിണി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും മകൻ ഋഷിവരന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. രോഹിണി സിനിമാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയതിന്റെ ചടങ്ങ് അടുത്തിടെ നടന്നിരുന്നു. ഈ ചടങ്ങിൽ ഋഷിവരൻ സംസാരിക്കുകയുണ്ടായി.

അമ്മ ജീവിതത്തിൽ കടന്ന് വന്ന പാതകളെക്കുറിച്ച് ഋഷിവരൻ പരാമർശിച്ചു. 26 വർഷം മുമ്പ് അമ്മ എനിക്ക് ജന്മം നൽകി. പതിനേഴ് വർഷം എന്നെ ഒറ്റയ്ക്ക് വളർത്തി. അത് ബുദ്ധിമുട്ടായിരുന്നെന്ന് എനിക്കറിയാം. ജോലി ചെയ്യലും കുഞ്ഞിനെ നോക്കലും ഒരുമിച്ച് കൊണ്ട് പോകുക അമ്മയ്ക്ക് ബുദ്ധിമുട്ടായിരുന്നു. അമ്മയ്ക്ക് എത്ര മാത്രം കഴിവും പാഷനുമുണ്ടെന്ന് എനിക്കറിയാം. അത് ഞാനിപ്പോൾ നന്നായി മനസിലാക്കുന്നു.
വീട് വിട്ട് അത്രയും ദൂരയും ഫ്ലെെറ്റിലും ട്രെയിനുമെല്ലാം യാത്ര ചെയ്ത് ജോലി ചെയ്തു. എന്റെ പഠിത്തത്തിന് സപ്പോർട്ട് ചെയ്തു. അതിന് ഞാനിപ്പോൾ നന്ദി പറയുന്നു. അച്ഛനിപ്പോൾ ഉണ്ടായിരുന്നെങ്കിൽ അമ്മ ചെയ്യുന്ന റോളുകൾ കണ്ട് സന്തോഷിക്കുമായിരുന്നെന്ന് ഞാൻ കരുതുന്നു. അച്ഛന്റെ സപ്പോർട്ടും അമ്മയ്ക്കുണ്ടെന്ന് വിശ്വസിക്കുന്നു. അദ്ദേഹമിപ്പോൾ അഭിമാനിക്കുന്നുണ്ടെന്ന് താൻ കരുതുന്നെന്നും ഋഷിവരൻ പറഞ്ഞു.

നേരത്തെ മകനെക്കുറിച്ച് രോഹിണിയും സംസാരിച്ചിരുന്നു. മെഡിക്കൽ ഫീൽഡാണ് മകൻ തെരഞ്ഞെടുത്തത്. അവന്റെ പിതാവ് അഭിനയത്തിൽ എത്രമാത്രം ആത്മാർത്ഥത കാണിച്ചോ അത് ഇന്ന് മകൻ തന്റെ മേഖലയോട് കാണിക്കുന്നു. അവൻ ഉയരങ്ങളിലെത്തുമെന്ന് എനിക്കറിയാം. കാരണം അവൻ രഘുവരന്റെ മകനാണെന്ന് രോഹിണി അന്ന് പറഞ്ഞു.
2008 ലാണ് രഘുവരൻ മരിച്ചത്. കടുത്ത മദ്യപാനം മൂലം ആരോഗ്യനില മോശമായിരുന്നു. രഘുവരൻ ആരോഗ്യം ശ്രദ്ധിക്കാതിരുന്നതിനെക്കുറിച്ചും രോഹിണി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഡയബറ്റിസും അൾസറും ഉണ്ടായിരുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെ ചായ മാത്രം കുടിച്ച് സിഗരറ്റ് വലിച്ചിരിക്കും. ഭക്ഷണം കഴിച്ച് സെറ്റിൽ വന്നാൽ പിന്നീട് കഥാപാത്രത്തിലേക്കിറങ്ങാൻ പറ്റില്ലെന്നാണ് രഘുവരൻ പറഞ്ഞിരുന്നതെന്നും രോഹിണി ഓർത്തു.
ആരാധികയായാണ് രഘുവരന്റെ ജീവിതത്തിലേക്ക് കടന്നത്. പലർക്കും ആശ്ചര്യമായിരുന്നു. കുറച്ച് കാലം മാത്രമാണ് ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നത്. പൂർണമായും അദ്ദേഹത്തെ മനസിലാക്കാനായിട്ടില്ല. മനസിലാക്കിയിരുന്നെങ്കിൽ വേറൊരു രീതിയിൽ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ കെെകാര്യം ചെയ്യാമായിരുന്നെന്ന് തോന്നാറുണ്ടെന്നും രോഹിണി തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











