എന്റെ മകൻ ജീവിച്ചിരുന്നെങ്കിൽ....; രോഹിണി പോയ ശേഷം ഞാനെപ്പോഴും അവിടെയായിരുന്നു; രഘുവരന്റെ അമ്മ
സിനിമാ പ്രേമികൾക്ക് മറക്കാനാകാത്ത നടനാണ് രഘുവരൻ. അഭിനയ മികവ് കൊണ്ട് പ്രേക്ഷക പ്രീതി നേടിയ രഘുവരൻ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. വിവിധ ഭാഷകളിലിലായി 150 ലേറെ സിനിമകളിൽ രഘുവരൻ അഭിനയിച്ചു. എന്നാൽ സിനിമാ ലോകത്തെ പ്രശസ്തിക്കപ്പുറത്ത് വ്യക്തി ജീവിതത്തിൽ പല വിഷമ ഘട്ടങ്ങളും രഘുവരൻ നേരിട്ടു. കടുത്ത മദ്യപാനിയായ രഘുവരൻ സിനിമാ ലോകത്ത് സംസാരമായി. മദ്യപാനം മൂലം നടന്റെ വിവാഹ ജീവിതം തകർന്നു. ആരോഗ്യം വഷളായാണ് 2008 ൽ രഘുവരൻ മരിക്കുന്നത്.
നടി രോഹിണിയെയാണ് രഘുവരൻ വിവാഹം ചെയ്തത്. 1996 ൽ വിവാഹിതരായ ഇരുവരും 2004 ൽ വേർപിരിഞ്ഞു. ഋഷി വരൻ എന്നാണ് ഇവർക്ക് പിറന്ന മകന്റെ പേര്. രഘുവരന്റെ മരണത്തിന് ശേഷം നടന്റെ മാതാപിതാക്കളെ മാധ്യമങ്ങളിലൊന്നും അധികം കണ്ടിട്ടില്ല. തീർത്തും സാധാരണക്കാരായാണ് രഘുവരന്റെ കുടുംബം ഇന്ന് ജീവിക്കുന്നത്. ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ രഘുവരനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നടന്റെ അമ്മ കസ്തൂരി.

രഘുവരൻ ഒരുപാട് രോഗികളെ സഹായിച്ചിട്ടുണ്ടെന്ന് അമ്മ പറയുന്നു. പക്ഷെ പുറത്ത് ആരോടും പറഞ്ഞില്ല. പുറമെ നിന്ന് കാണുന്നവർക്ക് അദ്ദേഹം വില്ലനാണ്. പക്ഷെ വീട്ടിൽ സൗമ്യനായിരുന്നു. രഘുവരനെ സിനിമയിലേക്ക് വിടുന്നത് ഞാനാണ്. സിനിമയിലാണ് അഭിനയിക്കാനിഷ്ടമെന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. അച്ഛന് സമ്മതമില്ലായിരുന്നു.
പക്ഷെ അവനെ വിട്ടു. മദ്രാസിൽ അവൻ കുറച്ച് കഷ്ടപ്പെട്ടു. എന്നാൽ ദൈവ ഭാഗ്യത്താൽ അവൻ ഉയർന്ന് വന്നു. പേരും പ്രശസ്തിയും ലഭിച്ചു. എന്നോട് വലിയ സ്നേഹമായിരുന്നു. അവൻ എന്നെ എവിടെയും വിടില്ലായിരുന്നു. കല്യാണം താനറിയാതെയാണ് നടന്നത്. തിരുപ്പതിയിൽ പോയി മാലയിട്ടു. പേരക്കുട്ടി പിറന്നപ്പോൾ ഞാൻ അടുത്തുണ്ട്. വിവാഹമോചനത്തിന് ശേഷം രഘുവരന് ഭക്ഷണമുൾപ്പെടെ എത്തിച്ചത് താനാണെന്ന് അമ്മ വ്യക്തമാക്കി.

ഞാനെപ്പോഴും രഘുവരന്റെ കൂടെയായിരുന്നു. എപ്പോഴും അവിടെ പോയി നിൽക്കുന്നതിന് മറ്റുള്ളവർ വഴക്ക് പറയും.
രാവിലെ എട്ട് മണിക്ക് എല്ലാം പാകം ചെയ്ത് ഭക്ഷണം കൊണ്ടു കൊടുക്കും. കാരണം രോഹിണി അപ്പോഴേക്കും പോയല്ലോ. എന്റെ മകൻ കുറച്ച് നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ ദൈവം ആയുസ് കൊടുത്തില്ല. താൻ എവിടെ പോയാലും രഘുവരന്റെ അമ്മയെന്ന് പറഞ്ഞ് ആളുകൾ കാലിൽ വീഴുമെന്ന് കസ്തൂരി വിതുമ്പിക്കൊണ്ട് പറഞ്ഞു.
രജിനികാന്തിന് ഞാൻ കത്തെഴുതിയിരുന്നു. പക്ഷെ കത്ത് അയച്ചില്ല. വലിയ ആളുകളല്ലേ എന്തിനാണ് ശല്യപ്പെടുത്തുന്നതെന്ന് കരുതി. രഘുവരന്റെ മരണസമയത്ത് രജിനി നാട്ടിൽ ഉണ്ടായിരുന്നില്ല. .യാരെടി നീ മോഹിനിയിൽ ധനുഷിന്റെ കൂടെ അഭിനയിച്ച് വീട്ടിൽ വരുമ്പോൾ മകനെ പോലെയുണ്ടെന്ന് ദിവസവും എന്നോട് പറയുമായിരുന്നു. ധനുഷിനെ എപ്പോഴും പ്രശംസിച്ചിരുന്നെന്നും കസ്തൂരി ഓർത്തു.
കേരളത്തിൽ വലിയ വീട്ടിലായിരുന്നു തങ്ങൾ ചെറുപ്പകാലത്ത് താമസിച്ചതെന്ന് രഘുവരന്റെ അമ്മയും സഹോദരൻ രമേശും ഓർത്തു. തന്റെ മുത്തച്ഛൻ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. രഘുവരൻ എന്ന് പേരിട്ടത് അദ്ദേഹമാണെന്നും കസ്തൂരി വ്യക്തമാക്കി. രഘുവരനുമായുള്ള വിവാഹ ജീവിതം തകർന്നതിനെക്കുറിച്ച് മുമ്പൊരിക്കൽ നടി രോഹിണി സംസാരിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ മദ്യപാനത്തിന് മുമ്പിലാണ് താൻ തോറ്റ് പോയതെന്ന് രോഹിണി അന്ന് തുറന്ന് പറഞ്ഞു. രഘുവരന്റെ ആരാധികയായാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്ന് ചെന്നത്. പൂർണമായും രഘുവരനെ മനസ്സിലാക്കാൻ പറ്റിയില്ലെന്ന വിഷമം ഉണ്ടെന്നും രോഹിണി അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











