കരുത്തേകാനൊരാളെ തേടുന്ന സമയത്താണ് ലാലേട്ടൻ വന്നത്, മോഹൻലാലിനോടും സുചിത്രയോടും നന്ദി പറഞ്ഞ് റഹ്മാൻ
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് റഹ്മാൻ. പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു നടൻ സിനിമയിൽ എത്തിയത് ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്. തെലുങ്ക് ഭാഷകളിലും റഹ്മാൻ അഭിനയിച്ചിരുന്നു. നായകനായി മാത്രമല്ല ഉപനായകനായും നടൻ തിളങ്ങിയിരുന്നു. ഇന്നും സിനിമയിൽ സജീവമാണ് നടൻ.

കഴിഞ്ഞ ആഴ്ചയായിരുന്നു റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹം. തെന്നിന്ത്യൻ സിനിമ ലോകത്തെ മുൻനിര താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഹ്മാന്റെ മകൾക്ക് ആശംസയുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാലിനെ കുറിച്ച് നടൻ കുറിച്ച വാക്കുകളാണ്. വിവാഹം കഴിഞ്ഞ് എല്ലാവരും മടങ്ങുന്ന സമയം വരെ മൂത്ത ചേട്ടനെ പോലെ മോഹൻലാൽ തന്റെ കൂടെ നിന്നുവെന്നാണ് പറയുന്നത് . ഇതുപോലെ വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് കഴിയുകയെന്നാണ് റഹ്മാൻ ചോദിക്കുന്നത്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട ലാലേട്ടന്... എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ''ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ.കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു.
മകളുടെ വിവാഹം.ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകൾ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതൽ ഒരുപാട്...ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവർക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘർഷങ്ങൾ വരെ...
കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം...അവിടേക്കാണ് ലാലേട്ടൻ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും ... എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച് .... ആർടിപിസിആർ പരിശോധന നടത്തി...ഞങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി...പ്രിയപ്പെട്ട ലാലേട്ടാ... സുചി...നിങ്ങളുടെ സാന്നിധ്യം പകർന്ന ആഹ്ളാദം വിലമതിക്കാനാവാത്തതാണ് ഞങ്ങൾക്കെന്ന് പറയാതിരിക്കാനാവില്ല. ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുക?സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല.പക്ഷേ... ഞങ്ങൾക്കു പറയാതിരിക്കാനാവുന്നില്ല. നന്ദി...ഒരായിരം നന്ദി''... റഹ്മാൻ കുറിച്ച്. മോഹൻലാലിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്.
റഹ്മാന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മോഹൻലാലിന്റെ മനസിനെ അഭിന്ദിച്ച് നിരവധി പേർ രംഗത്ത് െത്തിയിട്ടുണ്ട്. അല്ലെങ്കിലും ഞങ്ങളുടെ ലാലേട്ടന്‍ പൊളിയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വ്യക്തിബന്ധങ്ങള്‍ക്ക് സ്‌നേഹവും സ്ഥാനവും നല്‍കുന്ന മനുഷ്യനാണ് അദ്ദേഹം. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. മമ്മൂട്ടി വന്നില്ലേയെന്ന ചോദ്യങ്ങളും പോസ്റ്റിന് താഴെയുണ്ട്. റഹ്‌മാന്റെ ആദ്യചിത്രമായ കൂടെവിടെയില്‍ മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു നായികനായകന്‍മാരായി അഭിനയിച്ചത്.
ഡിസംബർ 11ന് ചെന്നൈയിൽ ഹോട്ടൽ ലീല പാലസില്‍ വച്ചായിരുന്നു റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹം. തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യം, മോഹൻലാൽ ഉൾപ്പടെ രാഷ്ട്രീയ- കലാ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.


Click it and Unblock the Notifications