'പേരക്കുട്ടിയുടെ ഹെയർകട്ട് കണ്ട് ഇൻസ്പെയറായി ചെയ്തതാണ്, അന്ന് മമ്മൂക്കയുടെ ഫോട്ടോപോലും ഞാൻ കണ്ടിരുന്നില്ല'
മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങൾ സൂപ്പർതാരമെന്ന് വിളിച്ച് തുടങ്ങിയ നടനായിരുന്നു കൂടെവിടെയിലൂടെ പത്മരാജൻ മലയാളത്തിന് സമ്മാനിച്ച നടൻ റഹ്മാൻ. താരമൂല്യവും അസാമാന്യ നൃത്തച്ചുവടുകളും മെയ്വഴക്കവും അഭിനയശേഷിയും മെലിഞ്ഞുനീണ്ട ശരീരവുമെല്ലാം കൊണ്ട് ഒരു കാലത്ത് കൗമാരക്കാർക്കിടയിൽ ഹരമായിരുന്ന റഹ്മാൻ. നടനാകാന്‍ ആഗ്രഹിക്കാതെ തെന്നിന്ത്യയിലെ എണ്ണപ്പെട്ട നടന്‍മാരില്‍ ഒരാളായി താരം മാറുകയായിരുന്നു.
മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടും ചോക്ലേറ്റ് ഹീറോ ലുക്കിൽ തുടരുന്ന താരം എന്നും പ്രേക്ഷകർക്ക് അത്ഭുതമാണ്. ബാഡ് ബോയ്സ് പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷത്തിലാണ് ഇപ്പോൾ റഹ്മാൻ. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ റഹ്മാന്റെ ലുക്ക് വലിയ ചർച്ചയായിരുന്നു.

മമ്മൂട്ടിയുടെ ടർബോ ലുക്കുമായി റഹ്മാന്റെ കഥാപാത്രത്തിന്റെ ഹെയർസ്റ്റൈലിന് സാമ്യമുണ്ടെന്നതും കുറച്ച് നാളുകൾക്ക് മുമ്പ് ചർച്ചയായിരുന്നു. എന്നാൽ ആ ലുക്കിന് തനിക്ക് പ്രചോദനമായത് മമ്മൂട്ടിയല്ല തന്റെ പേരക്കുട്ടി അയാനാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു റഹ്മാൻ. ബാഡ് ബോയ്സ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. എനിക്ക് ബാഡ് ബോയ്സ് എന്ന പ്രോജക്ട് വളരെ ഡിഫറന്റായ ഒന്നായിരുന്നു.
ഒന്നാമതെ ഇതുവരെ ചെയ്യാത്ത കഥാപാത്രവും ജോണറുമെല്ലാമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ നടന്മാരും വിചാരിക്കുന്നത് പോലെ ഇതിൽ എന്തെങ്കിലും ഡിഫറന്റായി ചെയ്യണമെന്നുണ്ടായിരുന്നു. അതിനുള്ള പ്രിപ്പറേഷനും എടുത്തിരുന്നു. ഹെയർസ്റ്റൈൽ മാറ്റണമെന്നുമുണ്ടായിരുന്നു. എനിക്കൊരു പേരക്കുട്ടിയുണ്ട് അയാൻ.
അവനെ ഒരു ദിവസം ഞങ്ങൾ മുടിവെട്ടാൻ കൊണ്ടുപോയിരുന്നു. അവൻ അടങ്ങിയിരുന്നത് സഹകരിക്കാത്തതുകൊണ്ട് കത്രിക പലയിടങ്ങളിലേക്ക് പോയി മുടി വെട്ടിയതെല്ലാം മാറി. പക്ഷെ മുടി വെട്ടി കഴിഞ്ഞപ്പോഴുള്ള സ്റ്റൈൽ എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ബാഡ് ബോയ്സിലെ കഥാപാത്രത്തിന് വേണ്ടി ആ ഹെയർ കട്ട് ഞാൻ ചെയ്തത്. പേരക്കുട്ടിയെ ഇൻസ്പെയർ ചെയ്ത് ചെയ്തതാണ്. പിന്നെ ഷൂട്ട് തുടങ്ങി കുറച്ച് ദിവസം പിന്നിട്ടപ്പോൾ ടിനി എനിക്കൊപ്പം സെറ്റിലിരിക്കുന്ന ഫോട്ടോ പുറത്ത് വിട്ടു. അത് ഭയങ്കര വൈറലായി.
അപ്പോഴാണ് മമ്മൂക്കയുടെ ടർബോ ലുക്കുമായി എന്റെ ലുക്കിന് സാമ്യമുണ്ടെന്ന കമന്റ് കണ്ടത്. കൂടാതെ ഞാൻ ടർബോയിൽ ഗസ്റ്റ് റോൾ ചെയ്യുന്നുവെന്നും ആളുകൾ പ്രഡിക്ട് ചെയ്ത് കമന്റിട്ട് കണ്ടു. സത്യത്തിൽ ഈ കമന്റുകളൊക്കെ വന്നശേഷമാണ് ഇച്ചാക്കയുടെ ടർബോ ലുക്കിലുള്ള ഫോട്ടോ കണ്ടത്. മാത്രമല്ല ആ സമയത്ത് ഞങ്ങളുടെ സിനിമയ്ക്ക് പേര് പോലും ഇട്ടിട്ടില്ലായിരുന്നു.

പിന്നെ ഞാൻ ആ ഹെയർസ്റ്റൈൽ ചെയ്യുന്ന സമയത്ത് മമ്മൂക്കയുടെ ലുക്ക് പുറത്ത് വന്നിരുന്നില്ലെന്നും റഹ്മാൻ പറയുന്നു. ഫാഷനോട് പണ്ടേ വലിയ താൽപര്യമാണ് റഹ്‌മാന്‍. പരമാവധി അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളള ലേറ്റസ്റ്റ്‌ട്രെന്റുകള്‍ പ്രയോജനപ്പെടുത്തുന്ന റഹ്മാൻ അതുകൊണ്ട് തന്നെ അറുപതുകളിലും സ്റ്റൈലിഷ് ലുക്കുള്ള താരമാണ്. പണ്ട് നടത്താറുണ്ടായിരുന്ന തന്റെ അബുദാബി ട്രിപ്പുകളില്‍ ഷോപ്പിങ് പതിവായിരുന്നുവെന്ന് റഹ്മാൻ തന്നെ പറഞ്ഞിട്ടുണ്ട്.
സെറ്റില്‍ തരുന്ന കോസ്റ്റ്യൂംസ് പലതും ഉപയോഗിച്ചിരുന്നില്ല. സ്വന്തം കലക്‌ഷനിലുളള കിടിലന്‍ വേഷങ്ങള്‍ ഡയറക്ടറെ കാണിക്കും. അദ്ദേഹം പറയും. ഇതുകൊളളാം. അങ്ങനെ പല സിനിമകളിലും സ്വന്തം വസ്ത്രങ്ങള്‍ തന്നെ താരം ഉപയോഗിച്ചിരുന്നു. താരം പേരക്കുട്ടിക്കൊപ്പമുള്ള ചത്രങ്ങൾ പങ്കുവെക്കുമ്പോൾ റഹ്മാൻ മുത്തച്ഛനായിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് ആരാധകർ കുറിക്കാറ്.
താരത്തിന്റെ മൂത്ത മകൾ റുഷ്ദയുടെ മകനാണ് അയാന്‍ റഹ്‌മാന്‍ നവാബ്. 2021 ഡിസംബറിലായിരുന്നു റുഷ്ദയുടേയും കൊല്ലം സ്വദേശിയായ അല്‍ത്താഫ് നവാബിന്റേയും വിവാഹം. 2022 ഓഗസ്റ്റിലാണ് റുഷ്ദ അയാന് ജന്മം നല്‍കിയത്.


Click it and Unblock the Notifications











