'ജിഎസ് പ്രദീപിന്റെ കാലിൽ തൊട്ട് തൊഴാൻ നിർബന്ധിച്ചതിന് മകൻ എന്റെ മുഖത്തടിച്ചു, ചിരിയും ദേഷ്യവുമെല്ലാം വന്നു'
എപ്പോഴും മാധ്യമങ്ങളുടെ തലക്കെട്ടുകളിലും വിവാദങ്ങളിലും ചർച്ചകളിലും നിറഞ്ഞ് നിൽക്കാറുള്ള പേരാണ് രാഹുൽ ഈശ്വർ എന്നത്. അടുത്തിടെയായി രാഹുൽ വാർത്തകളിൽ നിറയുന്നത് ഹണി റോസ്, അമല പോൾ തുടങ്ങിയ നടിമാരുടെ വസ്ത്രധാരണത്തെ വിമർശിച്ച് രംഗത്ത് എത്തിയതിനാണ്. കൂടാതെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ പൊലീസ് അടുത്തിടെ കേസ് എടുക്കുകയും ചെയ്തിരുന്നു.
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നൽകിയ പരാതിക്ക് പിന്നാലെ രാഹുൽ ഈശ്വർ തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നായിരുന്നു നടിയുടെ പരാതി. സോഷ്യൽമീഡിയയിൽ സജീവമായ രാഹുൽ ചാനൽ അവതാരകയായിരുന്ന ദീപയെയാണ് വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ രണ്ട് കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമാണ്.

യാഗ്, യുഗ് എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ. ഇപ്പോഴിതാ ഓർമ്മശക്തി കൊണ്ടും അറിവുകൊണ്ടും വാക്ചാതുര്യം കൊണ്ടും മലയാളികൾക്കിടയിൽ വിസ്മയമായി മാറിയ ഗ്രാൻഡ് മാസ്റ്റർ എന്നറിയപ്പെടുന്ന ജിഎസ് പ്രദീപ് വീടിന്റെ പാലുകാച്ചലിന് വന്നപ്പോഴുണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ.
ജിഎസ് പ്രദീപിന്റെ കാലിൽ തൊട്ട് തൊഴാൻ നിർബന്ധിച്ചതിന് മകൻ തന്റെ മുഖത്തടിച്ച സംഭവമുണ്ടായിട്ടുണ്ടെന്നാണ് ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രാഹുൽ ഈശ്വർ പറഞ്ഞത്. ജിഎസ് പ്രദീപ് ജി പാലുകാച്ചലിന് ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. പത്ത് മുപ്പത് പേരൊക്കെ അന്ന് അവിടെയുണ്ടായിരുന്നു. അദ്ദേഹം വന്നപ്പോൾ മകൻ പാച്ചുവിനോട് ഞാൻ പറഞ്ഞു കാലൊന്ന് തൊട്ടുതൊഴാൻ.
അദ്ദേഹം വലിയ ആളാണല്ലോ. ഉടൻ അവൻ പറഞ്ഞു പറ്റില്ലെന്ന്. ഞാൻ വീണ്ടും വീണ്ടും ആവർത്തിച്ച് നിർബന്ധിച്ചുകൊണ്ടിരുന്നു. അവൻ പറ്റില്ലെന്ന തീരുമാനത്തിൽ തന്നെയായിരുന്നു. അവസാനം കുറേ അധികം നിർബന്ധിച്ചപ്പോൾ എല്ലാവരുടേയും മുന്നിൽ വെച്ച് അവൻ കാല് തൊട്ട് തൊഴുതു. ഉടൻ തിരിഞ്ഞ് അവൻ എന്റെ മുഖത്തടിച്ചു. ആ രംഗം കണ്ട് പ്രദീപ് ജി വല്ലാതെയായി.
എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എല്ലാവരും ചുറ്റും കൂടി നിൽക്കുകയാണ്. ഞങ്ങൾ ഫ്രണ്ട്സാണെന്ന് ഉടൻ ഞാൻ എല്ലാവരോടുമായി പറഞ്ഞു. അന്ന് മോന് ഒരു അഞ്ച് വയസ് കാണും. ചിരിയും വരുന്നുണ്ട്. അവനോട് മനസിൽ ദേഷ്യവും തോന്നുന്നുണ്ട്. മോന് കാല് തൊടാൻ ഇഷ്ടമില്ലായിരുന്നു. മൂഡില്ലായിരുന്നു. അതുകൊണ്ടാണ് അവൻ എന്നെ അടിച്ചത്.

ജിഎസ് പ്രദീപ് ജി വരുമ്പോൾ ഞങ്ങൾ സംസ്കാര സമ്പന്നമായാണ് മോനെ വളർത്തുന്നതെന്നൊക്കെ ഒരു ധാരണ കൊടുക്കാൻ വേണ്ടിയാണ് അവനെ കൊണ്ട് നിർബന്ധിപ്പിച്ച് അത് ചെയ്യിപ്പിച്ചത്. ആ അടി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരു പരിധിക്ക് അപ്പുറം മക്കളെ ഒന്നിനും നിർബന്ധക്കരുതെന്ന് അന്നത്തോടെ ഞാൻ പഠിച്ചു എന്നാണ് രാഹുൽ പറഞ്ഞത്. പിന്നീട് ദീപയാണ് പാരന്റിങ് എങ്ങനെയാണെന്നതിനെ കുറച്ച് സംസാരിച്ചത്.
എന്തും ഫ്രീയായി പറയാനുള്ള ഫ്രീഡം മക്കൾക്ക് ഞങ്ങൾ കൊടുത്തിട്ടുണ്ട്. അതുപോലെ കുറച്ച് നാളുകൾക്ക് മുമ്പ് കിരൺ ബേദി മാമിനൊപ്പം ഒരു ലഞ്ച് കഴിക്കാൻ ദുബായിൽ ഞങ്ങൾക്ക് അവസരം കിട്ടിയിരുന്നു. മോനെയും ഞങ്ങൾ കൊണ്ടുപോയിരുന്നു. അന്ന് മാം മോനോട് പാട്ട് പാടാമോയെന്ന് ചോദിച്ചപ്പോൾ ഉടനടി അവൻ പറഞ്ഞ മറുപടി പാടാനുള്ള മൂഡ് തനിക്കിപ്പോൾ ഇല്ലെന്നാണ്. ഞങ്ങൾ ഉടനെ അവനെ തിരുത്താൻ ശ്രമിച്ചു.
പക്ഷെ കിരൺ ബേദി മാം ഞങ്ങളെ തടഞ്ഞു. തുറന്ന് പറയാനുള്ള ഫ്രീഡം കുട്ടികൾക്ക് നൽകണമെന്നാണ് മാം പറഞ്ഞതെന്ന് ദീപ പറഞ്ഞു. രാഹുൽ ഈശ്വറിന്റെ ഭാര്യയായതിന്റെ പേരിൽ സൈബർ ആക്രമണം പലപ്പോഴായി അനുഭവിക്കേണ്ടി വന്ന ഒരാൾ കൂടിയാണ് ദീപ.


Click it and Unblock the Notifications