'സന്തോഷിക്കേണ്ട സാഹചര്യം അല്ലല്ലോ; അദ്ദേഹം ഇതിനൊക്കെ അടിമപ്പെട്ടെന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്'
നടൻ ഇന്നസെന്റിന്റെ മരണം പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചിരിക്കുകയാണ്. വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന നടനായതിനാൽ ഇന്നസെന്റിനോട് പ്രത്യേക മമത പ്രേക്ഷകർക്കുണ്ടായിരുന്നു. കോമഡി വേഷങ്ങളിലാണ് ഇന്നസെന്റിനെ കൂടുതലും കണ്ടിട്ടുള്ളത്. നടന്റെ ചില കഥാപാത്രങ്ങളുടെ ഡയലോഗുകൾ ഇന്നും ഐക്കണിക്കായി നില നിൽക്കുന്നു.
കിലുക്കം, കല്യാണ രാമൻ, മിഥുനം, രസതന്ത്രം, തലയണ മന്ത്രം, മനസ്സിനക്കരെ, വേഷം തുടങ്ങിയ ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയ വേഷം ഇന്നസെന്റ് ചെയ്തു. അടുത്ത കാലത്തായി സിനിമകളിൽ സജീവമല്ലായിരുന്നു ഇന്നസെന്റ്. എംപി സ്ഥാനം വഹിച്ച് രാഷ്ട്രീയത്തിൽ സാന്നിധ്യമറിയിച്ചിരുന്നു. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ച ഇന്നസെന്റ് കാൻസർ രോഗികൾക്കും പ്രചോദനമായി.
ഭാര്യ ആലീസിന് രോഗം ബാധിച്ചപ്പോഴും ഇന്നസെന്റ് ശക്തി പകർന്നു. മലയാള സിനിമാ രംഗത്തെ മിക്കവരുമായും അടുത്ത സൗഹൃദമുണ്ടായിരുന്ന വ്യക്തിയാണ് ഇന്നസെന്റ്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുമായെല്ലാം ആത്മബന്ധം ഇന്നസെന്റിനുണ്ടായിരുന്നു. മരണത്തിൽ ഇവരെല്ലാം ദുഃഖത്തിലാണ്. മാർച്ച് മാസത്തെ ആദ്യ ആഴ്ച മുതൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്നസെന്റ്.

ആരോഗ്യ സ്ഥിതി മോശമായിരുന്നെങ്കിലും നടൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇതിനിടെ നടൻ മരിച്ചെന്ന അഭ്യൂഹവും നേരത്തെ വന്നിരുന്നു. ഇന്നസെന്റിനെ അനുകരിച്ച് ശ്രദ്ധ നേടിയ താരമാണ് രാജാ സാഹിബ്. ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ ഇന്നസെന്റിനെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കോമഡിക്കാരെ കാണുന്നത് ഊളകളെ പോലെയാണ്. പക്ഷെ അവർ ചെയ്തിരിക്കുന്ന സീരിയല് ക്യാരക്ടറുകൾ മറ്റുള്ളവർക്ക് ചിലപ്പോൾ ചിന്തിക്കാൻ പോലും പറ്റില്ല. എട്ടാം ക്ലാസ് വരെ പഠിച്ചയാളാണ് നമ്മുടെ എംപിയായി വന്നത്. കാൻസർ രോഗികൾക്കായി പാർലമെന്റിൽ അദ്ദേഹത്തിന് അറിയാവുന്ന ഭാഷയിൽ അദ്ദേഹം സംസാരിച്ചു. ഹിന്ദിയും ഇംഗ്ലീഷും അദ്ദേഹത്തിന് വശമുണ്ട്. പക്ഷെ അത് സ്ഥാപിക്കാൻ ശ്രമിക്കാറില്ലായിരുന്നു. ആ എളിമ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.
'സാധാരണ പലർക്കും അവരെ അനുകരിക്കുന്നത് ഇഷ്ടമല്ല. പക്ഷെ ഉഷ ദീതി, ഇന്നസെന്റ് തുടങ്ങിയവരൊക്കെ പോസിറ്റീവായാണത് കണ്ടത്. മുണ്ടുടുക്കുന്നതൊക്കെ അദ്ദേഹം തന്നെയാണ് എന്നെ കാണിച്ചത്. എന്റെ സുഹൃത്തിന്റെ ഭാര്യ ഗംഗാധർ ഡോക്ടറെ അസോസിയേറ്റ് ചെയ്യുന്നതാണ്. പുള്ളി വന്ന് കീമോ ചെയ്യുമ്പോഴൊക്കെ പറ്റുന്ന തമാശകൾ അദ്ദേഹം പറയും'
റെബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമയുടെ സമയത്താണ് അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ച് അറിയുന്നത്. ഞാൻ പെട്ടെന്ന് ഷോക്കായി. പുള്ളിക്ക് അസുഖം വന്നപ്പോൾ കരഞ്ഞില്ല. ഭാര്യ ആലീസിനും ഇതേ അസുഖമാണെന്ന് അറിഞ്ഞപ്പോഴാണ് പുള്ളി കരഞ്ഞതെന്നും രാജാ സാഹിബ് വ്യക്തമാക്കി. തന്റെ ഗുരുതുല്യനാണ്. എന്റെ മരണം വരെ ആദ്യം ചോദിക്കുന്ന ചോദ്യം ഇന്നസെന്റ് ചേട്ടനെ അനുകരിക്കുന്ന ആളല്ലേയെന്നായിരിക്കുമെന്നും രാജാ സാഹിബ് പറയുന്നു.

'കുറച്ച് മുമ്പ് ഇന്നസെന്റ് ചേട്ടനൊപ്പം ദുബായിൽ പ്രോഗ്രാമിന് പോയിരുന്നു. പ്രോഗ്രാം കഴിഞ്ഞ് ഒരു റിസോർട്ടിൽ പോയിട്ട് പുള്ളിക്ക് മുഴുവൻ കണ്ട് തീർക്കാൻ പറ്റിയില്ല. മതി രാജാ നാളെ പോവേണ്ട അത്യാവശ്യമുണ്ടെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് പോവാമെന്ന് പറഞ്ഞപ്പോൾ എനിക്ക് കീമോ തെറാപ്പി ചെയ്യേണ്ടതുണ്ട്, ഒരുപാട് സന്തോഷിക്കാനുള്ള സിറ്റുവേഷനല്ലല്ലോ എന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ അലേർട്ടാവുന്നത്. അദ്ദേഹം ഇതിനെല്ലാം ( ചികിത്സകൾക്ക് ) അടിമപ്പെട്ട് പോയെന്നത്,' രാജ സാഹിബ് പറഞ്ഞു.


Click it and Unblock the Notifications