ഉരച്ച് നോക്ക് സാറെ!; കസ്റ്റംസിന് മുമ്പിൽ മണി ചേട്ടൻ സ്വർണ വള ഊരിയെറിഞ്ഞു; അവർക്കിഷ്ടപ്പെട്ടില്ല; രാജ സാഹിബ്
മലയാളികൾക്ക് മറക്കാനാകാത്ത നടനാണ് കലാഭവൻ മണി. ഒരുപക്ഷെ ഇന്ന് ജീവിച്ചിരുന്നെങ്കിൽ മാറിയ മലയാള സിനിമാ ലോകത്ത് ശ്രദ്ധേയമായ നിരവധി വേഷങ്ങൾ കലാഭവൻ മണിക്ക് ലഭിക്കുമായിരുന്നു. അത്രമാത്രം കഴിവുള്ള കലാകാരനായിരുന്നു കലാഭവൻ മണിയെന്ന് ഏവരും പറയുന്നു. മണിയുടെ ജീവിതത്തിലും കരിയറിലും സംഭവിച്ച കാര്യങ്ങൾ നേരത്തെ വാർത്തയായതാണ്. സൗഹൃദങ്ങൾ വലിയ സ്ഥാനം ഇദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു.
എന്നാൽ വിവാദങ്ങൾ താരത്തെ വിടാതെ പിന്തുർന്നു. മദ്യപാനമാണ് കലാഭവൻ മണിയുടെ ജീവന് ആപത്തായത്. ആരോഗ്യം മോശമായ ഘട്ടത്തിലും നടൻ മദ്യപാനം ഒഴിവാക്കിയില്ല. അവസാന കാലത്ത് തുടരെ വിവാദങ്ങൾ കലാഭവൻ മണിയെ തേടി വന്നു. പൊലീസ് ഉദ്യോഗസ്ഥരുമായുണ്ടായ പ്രശ്നങ്ങൾ വാർത്തയായി. ഇപ്പോഴിതാ കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് നടൻ രാജ സാഹിബ്. വിദേശത്ത് ഷോ കഴിഞ്ഞ് വരുമ്പോഴുണ്ടായ അനുഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്.

എയർപോർട്ടിൽ ഞങ്ങൾ ഒരുമിച്ച് പോകവെ മണി ചേട്ടനെ ഒരു ടീം വിളിച്ച് കൊണ്ട് പോയി. ആ വളം സ്വർണമാണോ എന്ന് ചോദിച്ചു. സ്വർണമാണോയെന്ന് ഉരച്ച് നോക്ക് സാറെ എന്ന് പറഞ്ഞ് ഊരി കസ്റ്റംസിന് മുമ്പിൽ വലിച്ചെറിഞ്ഞ് കൊടുത്തു. അത് അവർക്ക് ഇഷ്ടപ്പെട്ടില്ല. ഈ വള സ്ഥിരം പുള്ളിയുടെ കൈയിൽ കിടക്കുന്നതാണ്. പിന്നെ എന്തൊക്കെയോ പ്രശ്നങ്ങളായി. ഞാൻ വീട്ടിൽ എത്തിയപ്പോഴേക്കും ഇത് വലിയ വാർത്തയായി. ചാനൽ മൊത്തം മണി ചേട്ടന്റെ വാർത്ത.
കേസുകളും കാര്യങ്ങളുമായി. പുള്ളിയെ തകർക്കാനുള്ള നീക്കങ്ങൾ നടന്നെന്നും രാജ സാഹിബ് ഓർത്തു. മൈൽസ്റ്റോൺ മേക്കർസിലാണ് പ്രതികരണം. അഭിമുഖത്തിൽ നടൻ കലാഭവൻ ഷാജോണും കലാഭവൻ മണിയെക്കുറിച്ച് സംസാരിച്ചു. മണി ചേട്ടനൊപ്പം സിനിമകൾ ചെയ്തത് വളരെ കുറവാണ്. മൂന്നാല് തവണ അമേരിക്കൻ ഷോയ്ക്ക് ഒരുമിച്ച് പോയിട്ടുണ്ട്. മണി ചേട്ടന് മിമിക്രിക്കാരോട് വലിയ സ്നേഹമാണ്. എയർപോർട്ടിൽ നിൽക്കുമ്പോഴൊക്ക വിശക്കുന്നുണ്ടോ മേനെ എന്ന് ചോദിച്ച് ഭക്ഷണമൊക്കെ വാങ്ങിത്തരും.

എയർപോർട്ടിൽ വലിയ പൈസയാവും. പുള്ളി അതൊന്നും നോക്കില്ല. അവിടെ ചെന്നാലും പുള്ളി വേറെ റൂമിൽ കിടക്കില്ല. ഞങ്ങൾക്കൊപ്പം കിടക്കില്ല. മണി ചേട്ടന്റെ കൂടെ എപ്പോഴും ഒരു ഗ്രൂപ്പുണ്ടാവും. അത് മണി ചേട്ടന് വേണമായിരുന്നു. എട്ട് പത്ത് പേർ കാണും. ട്രിപ്പ് പോകുമ്പോഴും അതില്ലെങ്കിൽ അദ്ദേഹത്തിന് ഭയങ്കര ബുദ്ധിമുട്ടാണ്. റൂമിൽ പോവുക ഫ്രഷ് ആവുക, നേരെ ഞങ്ങളുടെ റൂമിൽ വരും. രാവിലെ മുതൽ ഞങ്ങളുടെ കൂടെ ആയിരിക്കുമെന്നും കലാഭവൻ ഷാജോൺ വ്യക്തമാക്കി.
സിനിമാ ലോകത്തെ നിരവധി പേർ കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കാറുണ്ട്. 2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി മരിച്ചത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസം ബിയർ കഴിച്ചത് ശരീരത്തെ ബാധിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.


Click it and Unblock the Notifications