'ഒടുവിലാൻ മദ്യത്തിന് അടിമപ്പെട്ടശേഷം പലരുമായും പ്രശ്നങ്ങളുണ്ടായി, പറയത്തക്ക രീതിയിൽ ഒന്നും സമ്പാദിച്ചിട്ടില്ല'
മലയാള സിനിമയിൽ സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ വഴങ്ങിയിരുന്ന മഹാനടന്മാരിൽ ഒരാളായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും ഓരോ ശൈലിയുണ്ടായിരുന്നു. അദ്ദേഹം വിട വാങ്ങിയിട്ട് 18 വർഷങ്ങൾ പിന്നിടുന്നു. കലയില്‍ സംഗീതമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്‍ണന് ആദ്യം കൂട്ട്. പിന്നീടാണ് അഭിനയത്തിലേക്ക് ഒടുവിൽ എത്തിയത്.
ഇപ്പോഴിതാ മലയാള സിനിമയിലെ അന്തരിച്ചുപോയ താരങ്ങളായ ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, മുരളി, കലാഭവൻ മണി എന്നിവരെ കുറിച്ച് ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന പ്രൊഡക്ഷൻ കൺട്രോളർ രാജൻ മണക്കാട് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഒടുവിലാന്റെ ആദ്യ കാലമൊക്കെ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു.

അന്ന് ഫിലോമിന ചേച്ചിക്കും ഒടുവിലാനുമൊന്നും വർക്ക് അധികം ഇല്ലായിരുന്നു. പിന്നീട് സത്യേട്ടന്റെ കുറേ പടങ്ങൾ ചെയ്ത് ഹിറ്റായപ്പോൾ ഒടുവിലാന് അദ്ദേഹത്തിന്റെ സ്വഭാവത്തെ നിയന്ത്രിക്കാൻ പറ്റിയില്ല. മദ്യത്തിന് അടിമയായി. കാശ് വന്നപ്പോൾ അദ്ദേഹത്തിന് സൗകര്യങ്ങളും വന്നു. കിരീടത്തിന്റെ സമയത്ത് വിളിക്കാൻ പോകുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ ലാന്റ് ഫോൺ പോലുമില്ല. മദ്യത്തിന് അദ്ദേഹം അടിമപ്പെട്ടശേഷം പലരുമായും പ്രശ്നങ്ങളുണ്ടായി.
സംവിധായകൻ രഞ്ജിത്തുമായെല്ലാം പ്രശ്നങ്ങളുണ്ടായി. സത്യേട്ടന്റെ സെറ്റിലൊന്നും അദ്ദേഹം മദ്യപിച്ച് വരുന്നത് ഞാൻ കണ്ടിട്ടില്ല. വേറെ പല സെറ്റിലും അദ്ദേഹം മദ്യപിച്ച് പോയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. പറയത്തക്ക രീതിയിൽ അദ്ദേഹം ഒന്നും സമ്പാദിച്ചിട്ടില്ല. ഒരു കാലഘട്ടത്തിൽ അദ്ദേഹത്തിന് സിനിമയെ ഉണ്ടായിരുന്നില്ല.
മദ്യത്തിന് അടിമപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. സ്വയം ജീവിതം നശിപ്പിച്ചു. അവസാനം മേഘസന്ദേശത്തിലാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. അതുപോലെ നരേന്ദ്രപ്രസാദ് സാർ, കലാഭവൻ മണി, മുരളി എന്നിവരുടെയൊക്കെ മരണം എന്നെ വേദനിപ്പിച്ചു. കുറച്ച് കാലം കൂടി അവരൊക്കെ ജീവിച്ചിരിക്കണമായിരുന്നു.
കലാഭവൻ മണിയൊന്നും അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. മറ്റുള്ളവർക്ക് ഇതുപോലെ സഹായിയായ മറ്റൊരു മനുഷ്യനില്ല. എല്ലാവരുടേയും വിഷമം ചോദിച്ച് മനസിലാക്കി സഹായിക്കുമായിരുന്നു. സായ് കുമാറിന്റെ പ്രശ്നം കൊണ്ടാണ് റിസബാവ ഡോക്ടർ പശുപതിയിൽ വരുന്നത്. ആദ്യം സായ് കുമാറിനെയാണ് തിരഞ്ഞെടുത്തത്. അവസാനം ആയപ്പോൾ സായ് കുമാർ പിൻവലിഞ്ഞു. സിനിമയിലേക്കാണെങ്കിൽ റിസബാവയുടെ ട്രൂപ്പ് അദ്ദേഹത്തെ വിടില്ല.

അതുകൊണ്ട് ഫോൺ വിളിച്ച് പറയുമ്പോൾ പോലും അത് ശ്രദ്ധിക്കണമെന്നാണ് പഴയ നടന്മാർക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കിട്ട് സംസാരിക്കവെ രാജൻ മണക്കാട് പറഞ്ഞത്. കലാഭവൻ മണി അടക്കമുള്ള താരങ്ങളുടെ വേർപാട് ഇന്നും വലിയ നഷ്ടമായാണ് മലയാള സിനിമാ പ്രേമികൾ കാണുന്നത്.
ആടിയും പാടിയും മലയാളികളുടെ മനസില്‍ ചേക്കേറിയ കലാഭവൻ മണിയുടെ വേര്‍പാട് ഇന്നും തീരാനഷ്ടമാണ്. മണിയെപ്പോലെ മണിയല്ലാതെ വേറൊരാളില്ല. 2016 മാർച്ച് ആറിനായിരുന്നു സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടുള്ള മണിയുടെ വിയോഗം.
2016 മാർച്ച് അഞ്ചിനാണ് വീടിന് സമീപത്തെ അതിഥിമന്ദിരമായ പാഡിയിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.


Click it and Unblock the Notifications











