ഞാൻ ഉദ്ദേശിച്ചത് അവരെയല്ല , പറഞ്ഞതിൽ ഒരു തിരുത്ത്, മാപ്പ് പറഞ്ഞ് രാജസേനൻ
രാജ്യമെങ്ങും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനോടൊപ്പം കൈ കേർത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുമുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് വേണ്ടി വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് സർക്കാരുകളുടെ കർശന നിർദ്ദേശവുമുണ്ട്. എന്നാൽ ഈ നിർദ്ദേശം അവഗണിച്ചു കൊണ്ട് പായിപ്പാട്ടെ അതിഥി സംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിൽപോകാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അവശ്യപ്പെട്ടു കൊണ്ടായിരുന്നു അതിഥി സംസ്ഥാന തൊഴിലാളികൾ തെരുവിൽ ഇറങ്ങിയത്. ഇവർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സംവിധായകൻ രാജസേനൻ രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്ന് പുറത്താക്കണമെന്നും നാട്ടിന് തന്നെ ഇവർ ആപത്താണെന്നുമായിരുന്നു സംവിധായകന്റെ വാക്കുകൾ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇപ്പോഴിത തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് രാജസേനൻ.

മറ്റൊരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ തിരുത്ത്. രാജസേനന്റെ വാക്കുകൾ ഇങ്ങനെ.. ഞാൻ രാവിലെ പറഞ്ഞ കാര്യത്തിൽ ഒരു തിരുത്ത് വേണം എന്ന് വിചാരിച്ചാണ് ഈ വിഡിയോ ഇടുന്നത്.. ഞാൻ പറഞ്ഞ കാര്യങ്ങൾ എന്റെ സ്വന്തം അഭിപ്രായമാണെന്നും ഇതൊന്നും ഭാരതീയ ജനത പാർട്ടിയുടെ നയത്തിൽപ്പെടുന്നതല്ലയെന്നും സംവിധായകൻ പറയുന്നു.

പറഞ്ഞതിൽ ഒരു പാളിച്ച വന്നത്, താൻ ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. ഭാരത്തിന് പുറത്തു നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികളുണ്ടാക്കുന്ന, തീവ്രവാദം പരത്തുന്ന ഒരു വിഭാഗം ആള്‍ക്കാരെ കുറിച്ചാണ് ഞാൻ പറഞ്ഞത്.. അതൊരു തെറ്റിധാരണ പരത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും രാജസേനൻ വീഡിയോയിൽ പറയുന്നു.

അന്യ സംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്നും എത്രയും പെട്ടെന്ന് വേണ്ടതൊക്കെ കൊടുത്ത് നാട്ടിൽ നിന്ന് ഓടിക്കണമെന്നും രാജസേനൻ കഴിഞ്ഞ ദിവസം പുറത്തു വിട്ട വീഡിയോയിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയോട് ഒരു അപേക്ഷ എന്ന നിലയിലായിരുന്നു സംവിധായകന്റെ വീഡിയോ.ദയവായി അങ്ങ് ഇവരെ ഇവിടെ നിന്ന് പുറത്താക്കണം. അതിന് ഇതിലും നല്ല സന്ദർഭം ഇനി ലഭിക്കുകയില്ല.അങ്ങയുടെ കൂടെ ഉള്ള ചിലരെങ്കിലും അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാം. വീണ്ടും അപേക്ഷിക്കുകയാണ് ദയവായി പുറത്താക്കൂ. കഴിഞ്ഞ ദിവസം തെരുവിൽ ഇറങ്ങിയ ഇവരുടെ ആവശ്യം ആഹാരവും വെളളവും ഒന്നുമല്ല. മറ്റെന്തോ ആണെന്നും രാജസേനൻ വീഡിയോയിൽ പറയുന്നുണ്ട്.

സംഭവം വൻ വിവാദമായതോടെ രാജസേനനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ- സിനിമ മേഖലയിലുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് മാപ്പ് പറയാൻ സംവിധായകൻ തയ്യാറായത്. ചില ചാനലുകാരാണ് അന്യസംസ്ഥാന തൊഴിലാളിതകളെ പെട്ടെന്ന് അതിഥി തൊഴിലാളികൾ ആക്കിയതെന്നും ഓരോ മലയാളിയുടെയും തൊഴിൽ സാധ്യതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും രാജ സേനൻ വീഡിയോയിൽ പറയുന്നുണ്ട്.


Click it and Unblock the Notifications