ജയറാം ബുദ്ധിപരമായി മക്കളുടെ കല്യാണത്തിന് വിളിച്ചില്ല, ഉർവശിക്കുള്ള മറുപടി അവിടെയുണ്ട്: രാജസേനൻ
ജയറാം-രാജസേനൻ കൂട്ടുകെട്ട് തകർന്നതും രാജസേനൻ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചതും സിനിമാ ലോകത്ത് പല തവണ ചർച്ചയായതാണ്. ജയറാം ഇക്കാര്യത്തിൽ അന്നും ഇന്നും പരസ്യ പ്രതികരണത്തിന് തയ്യാറല്ല. രാജസേനൻ പല തവണ വിഷയം സംസാരിച്ചു. ഇപ്പോഴിതാ കൃത്യമായി ഏത് ഘട്ടത്തിലാണ് ജയറാമുമായി അകൽച്ചയിലായതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാജസേനൻ. മൂവി വേൾ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
കഥയിൽ ഇടപെടാൻ തുടങ്ങുകയായിരുന്നു. അതിന് ഞാൻ അനുവദിച്ചില്ല. ജയറാമിന് കഥയിൽ ഇടപെടാൻ അറിയില്ല. ദിലീപ് കഥയിൽ ഇടപെടും. ദിലീപിന് അതറിയാം. എന്റെ സിനിമയ്ക്ക് നാലോ അഞ്ചോ വാക്കുകൾ ഞാൻ ഫോണിലൂടെ ജയറാമിനോട് പറയും. പിന്നെ ജയറാം സ്ക്രിപ്റ്റ് കാണുന്നത് ലാെക്കേഷനിലായിരുന്നു. മധുചന്ദ്രലേഖയും കനക സിംഹാസനവും കഴിഞ്ഞ് അടുത്തതായി പ്ലാൻ ചെയ്ത സിനിമയുടെ കാര്യം വന്നപ്പോൾ ഞങ്ങൾ തമ്മിൽ ഇടപെടലുകൾ കാരണമുണ്ടായ പ്രശ്നങ്ങളുണ്ടായി. നമ്മൾ ഇങ്ങനെയല്ലല്ലോ ചെയ്ത് കൊണ്ടിരുന്നതെന്ന് ഞാൻ ചോദിച്ചു. ഇനി അങ്ങനെയൊക്കെ വേണ്ടേ എന്ന് ഞാൻ. എങ്കിൽ പിന്നെ ഞാനില്ല. നമുക്ക് പിന്നെ കാണാം എന്ന് ഞാൻ.

വഴക്കിട്ടല്ല, സ്നേഹത്തിൽ പറഞ്ഞതാണ്. ഒരു കൂട്ടുകെട്ടിൽ പ്രശ്നങ്ങളുണ്ടായാൽ വലിച്ച് മാറ്റിക്കൊണ്ട് പോകാൻ ആളുകളുണ്ടാകും. കുറച്ച് പേർ വലിച്ച് മാറ്റിയിട്ടുണ്ട്. അത് പുള്ളി അറിഞ്ഞില്ല. വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. ജയറാമിന്റെ മക്കളുടെ കല്യാണത്തിന് വിളിച്ചാലല്ലേ പോകാൻ പറ്റൂ. എന്റെ മകളുടെ കല്യാണത്തിന് വരാത്ത ആളിനെ ഞാൻ പിന്നെ വിളിക്കുമോ. എന്റെ മകളുടെ കല്യാണമാണ് ആദ്യം നടന്നത്. ജയറാം വന്നില്ല. അതിനാൽ വിളിച്ചാൽ വരില്ലെന്ന് അറിയാവുന്നത് കൊണ്ട് ജയറാം ബുദ്ധിപൂർവം വിളിക്കാതിരുന്നു. ഒരുപാട് കാര്യങ്ങളുണ്ട്. അതിലേക്ക് കടക്കേണ്ടെന്നും രാജസേനൻ പറയുന്നു.
അദ്ദേഹത്തെ വേണ്ടെന്ന് ഞാൻ പറയില്ല. ഒരുമിച്ചുള്ള സിനിമയ്ക്ക് ജയറാം മുൻകെെയെടുത്താൽ ചിലപ്പോൾ നടന്നേക്കുമെന്നും രാജസേനൻ പറഞ്ഞു. മധുചന്ദ്രലേഖ എന്ന തന്റെ സിനിമ ഇഷ്ടപ്പെടാതെ ചെയ്തതാണെന്ന് ഉർവശി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതിനെക്കുറിച്ചും രാജസേനൻ സംസാരിച്ചു. ഉർവശിക്കേ ആ റോൾ ചെയ്യാൻ പറ്റൂ എന്നെനിക്ക് അറിയാമായിരുന്നു. ജയറാമിനോട് ഞാനത് സൂചിപ്പിച്ചിരുന്നു. ഉർവശി എന്നെ ഫോണിൽ വിളിച്ചു. ജയറാം, ഇങ്ങനെയാെരു കഥ പറഞ്ഞു, എനിക്കൊന്നും മനസിലായില്ല, എറണാകുളത്ത് വരുമ്പോൾ കാണാൻ പറ്റുമോ എന്ന് ഉർവശി ചോദിച്ചു.
ഞാൻ അവരെ കണ്ട് വൺ ലെെൻ കഥ പറഞ്ഞു. വായിച്ച ശേഷം അവർ പറഞ്ഞത് എന്റെ എല്ലാ കൺഫ്യൂഷനും മാറി നമുക്ക് ചെയ്യാമെന്നാണ്. എനിക്കാ പടത്തിന് സ്റ്റേറ്റ് അവാർഡ് കിട്ടിയെന്നും ഇപ്പോൾ ഉർവശി പറഞ്ഞിട്ടുണ്ട്. അതിന് താഴെ വന്ന ട്രോളുകൾ കണ്ടിരുന്നോ. ഞാനതിന് മറുപടി പറയേണ്ട കാര്യമില്ല. ഇങ്ങനെയൊക്കെ ചിലർ പറയുന്നുണ്ട്. അത് ശ്രദ്ധിക്കാതിരിക്കുകയാണെന്നും രാജസേനൻ പറയുന്നു.
ഉർവശി പറഞ്ഞത്
2005 ൽ ഞാൻ റി എൻട്രി നടത്തിയ പടമാണ് മധുചന്ദ്രലേഖ. എനിക്ക് അഞ്ചാമത് സ്റ്റേറ്റ് അവാർഡ് ലഭിച്ചത് ആ സിനിമയ്ക്കാണ്. വലിയ പേര് എനിക്ക് ലഭിച്ച സിനിമയാണ്. എന്നാൽ ഞാനിഷ്ടപ്പെടാതെ ചെയ്ത സിനിമയാണത്. ജയറാമും ഭാര്യയും നീ ചെയ്താലേ നന്നാകൂ എന്ന് നിർബന്ധിച്ചത് കൊണ്ട് ഞാൻ ചെയ്ത സിനിമയാണത്. ഭർത്താവിനെ മറ്റൊരു പെൺകുട്ടിക്ക് വിട്ട് കൊടുത്ത് അവരുടെ അഴക് നോക്കുന്ന ക്യാരക്ടറാണ്. എനിക്കത് ഉൾക്കാെള്ളാനേ കഴിഞ്ഞില്ല. പക്ഷെ ആ പടം നന്നായി വന്നെന്നും ഉർവശി പറഞ്ഞു.


Click it and Unblock the Notifications

