'അമ്മയുമായി 18 വയസിന്റെ വ്യത്യാസമേയുള്ളു, പതിനാറാമത്തെ വയസിലായിരുന്നു വിവാഹം, ഇന്നായിരുന്നെങ്കിൽ കേസായേനെ'
സീരിയൽ മേഖലയിൽ ഏറ്റവും ജനപ്രീതിയുള്ള നടനാണ് രാജേഷ് ഹെബ്ബാർ. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം സോഷ്യൽമീഡിയയിലും യുട്യൂബ് വീഡിയോകളുമായെല്ലാം സജീവമാണ്. തന്റെ കുടുംബ വിശേഷങ്ങളെല്ലാം വ്ലോഗായി പങ്കുവെക്കാറുള്ളതുകൊണ്ട് തന്നെ രാജേഷിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതനാണ്. അഭിനയവും കലയും രാജേഷ് ഇത്രത്തോളം ഇഷ്ടപ്പെടാനുള്ള ഒരു കാരണം അമ്മയാണ്.
നർത്തകിയാണ് രാജേഷിന്റെ അമ്മ പത്മിനി ഹെബ്ബാർ. ഇപ്പോഴിതാ ആദ്യമായി ഒരു അഭിമുഖത്തിൽ അമ്മയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് രാജേഷ്. താനും അമ്മയും തമ്മിൽ പതിനെട്ട് വയസിന്റെ വ്യത്യാസം മാത്രമെയുള്ളുവെന്നും അതിനാൽ സുഹൃത്തുക്കളെപ്പോലെയാണെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ രാജേഷ് പറഞ്ഞു.

അഭിനയത്തെ സ്നേഹിക്കാനുള്ള കാരണം പറഞ്ഞുകൊണ്ടാണ് രാജേഷ് സംസാരിച്ച് തുടങ്ങുന്നത്. ഓഡിയൻസിന്റെ കയ്യടി കേൾക്കുന്നത് സമ്മാനം കിട്ടുന്നതിനേക്കാൾ കുട്ടിക്കാലം മുതൽ എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. ആഴ്ചയിൽ ഒരു സിനിമ അച്ഛനും അമ്മയും കൊണ്ടുപോയി കാണിക്കുമായിരുന്നു. പിന്നെ ഒന്നും കയ്യിൽ ഇല്ലാതെയാണ് മുതിർന്നപ്പോൾ സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന് അച്ഛനോട് പറഞ്ഞത്.
അന്നൊരു പ്രോജക്ട് പോലും എന്റെ കയ്യിലുണ്ടായിരുന്നില്ല. ആദ്യത്തെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചതും അച്ഛൻ കാരണമാണ്. ഞാൻ തുടക്കത്തിൽ എപ്പോഴും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമായിരുന്നു. ഒരുപാട് ഡോക്ടർ കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. ഞാനും അമ്മയും തമ്മിൽ പതിനെട്ട് വയസിന്റെ വ്യത്യാസമേയുള്ളു.
പതിനാറാമത്തെ വയസിലായിരുന്നു അമ്മയുടെ വിവാഹം. ഇന്നായിരുന്നുവെങ്കിൽ കേസായേനെ. അത്രയും വർഷങ്ങൾക്ക് മുമ്പായിരുന്നുത് കൊണ്ട് കുഴപ്പമില്ല. അച്ഛന് പത്തൊമ്പത് വയസായിരുന്നു പ്രായം. അച്ഛൻ എംബിബിഎസ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമ്മ പത്താം ക്ലാസ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. വിവാഹശേഷം ഡിഗ്രി പഠിച്ചു.
ഡിഗ്രി പരീക്ഷ എഴുതുമ്പോൾ അമ്മ എന്നെ ഗർഭിണിയായിരുന്നു. അമ്മ ഛർദ്ദിക്കുന്നത് കണ്ട് എല്ലാവരും കരുതി ഒരുപാട് പഠിച്ച് ക്ഷീണിച്ചിട്ട് അവശയായിട്ടാകുമെന്ന്. ശരിയായ കാര്യം അവർ പിന്നീടാണ് അറിഞ്ഞത്. അച്ഛനും അമ്മയും ഞാനും തമ്മിൽ പ്രായ വ്യത്യാസമില്ലാത്തതുകൊണ്ട് തന്നെ ഞങ്ങൾ യഥാർത്ഥത്തിൽ സുഹൃത്തുക്കളെപ്പോലെ തന്നെയാണ്. ജനറേഷൻ ഗ്യാപ്പില്ല. എന്ത് കാര്യവും എനിക്ക് മാതാപിതാക്കളോടും ഭാര്യയോടും പറയാം.

അവർ അത് കേൾക്കാൻ നിൽക്കും എന്നാണ് രാജേഷ് പറഞ്ഞത്. മകനെ കുറിച്ച് സംസാരിരക്കുമ്പോൾ അമ്മ പത്മിനിയുടെ വാക്കുകളിലും കണ്ണിലും അഭിമാനം നിറയുന്നു. കലയോടുള്ള സ്നേഹം എനിക്ക് ഉണ്ടായിരുന്നതുകൊണ്ടാകണം മകന്റെ കല വളരാൻ ഞാൻ പ്രോത്സാഹിപ്പിച്ചത്.
പിന്നെ സിനിമയിലേക്ക് അവൻ പോയപ്പോൾ ചെറിയൊരു ഉത്കണ്ഠയുണ്ടായിരുന്നു. കാരണം നന്നായി ജോലി ചെയ്താലും ചിലപ്പോൾ സിനിമയിൽ ഷൈൻ ചെയ്യാൻ പറ്റിയെന്ന് വരില്ല. പക്ഷെ ഇപ്പോൾ അവൻ അഭിനയം തെരഞ്ഞെടുത്തതിൽ ഞങ്ങൾ ഹാപ്പിയാണ്. അവന്റെ തീരുമാനം ശരിയായിരുന്നു എന്നാണ് അമ്മ പത്മിനി പറഞ്ഞത്.


Click it and Unblock the Notifications











