ഭാര്യയുടെ പിതാവല്ല, പണം പിന്നെ കൊടുക്കാമെന്ന് ധനുഷ് കരുതി; എന്നാൽ ലത രജിനികാന്ത് പറഞ്ഞത്: ബാലാജി പ്രഭു
രജിനികാന്തിനെ വെച്ച് ചെയ്യാനിരുന്ന പ്രൊജക്ടിൽ നിന്നും സംവിധായകൻ സുന്ദർ സി പിന്മാറിയത് ഇതിനോടകം വലിയ വാർത്തയായിട്ടുണ്ട്. രജിനികാന്ത് തിരക്കഥയിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടതോടെയാണ് സുന്ദർ സി പിന്മാറിയതെന്ന് റിപ്പോർട്ടുകളുണ്ട്. കമൽ ഹാസനാണ് ചിത്രത്തിന്റെ നിർമാതാവ്. സുന്ദർ സിക്ക് പകരം ആര് സംവിധാന സ്ഥാനത്തെത്തുമെന്ന ചോദ്യം ഇതിനോടകം വന്നിട്ടുണ്ട്. രജിനികാന്തിന്റെ മുൻ മരുമകൻ നടൻ ധനുഷ് സംവിധാന സ്ഥാനത്തേക്ക് വരാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹം വന്നിരുന്നു.
ഇപ്പോഴിതാ ഇതേക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ധനുഷ് രജിനി ചിത്രത്തിന്റെ സംവിധായകനാകില്ലെന്ന് ബാലാജി പറയുന്നു. മുമ്പൊരിക്കൽ നടന്ന സംഭവത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. കാല എന്ന സിനിമ നിർമിച്ചത് ധനുഷാണ്. സിനിമകളിൽ പൊതുവെ ഷെഡ്യൂൾ പേയ്മെന്റ് എന്ന് പറയും. ആദ്യ ഷെഡ്യൂളിന് പ്രതിഫലത്തിലെ ഒരു തുക കൊടുക്കണം. രണ്ടാമത്തെ ഷെഡ്യൂളിന് അടുത്ത പേയ്മെന്റ്. അജിത്ത് മാസം അഞ്ച് കോടി രൂപയൊക്കെയാണ് ഷെഡ്യൂൾ പേയ്മെന്റായി ആവശ്യപ്പെടുന്നത്. ആദ്യം വലിയ അഡ്വാൻസ് നൽകണം.

കാല എന്ന സിനിമ നിർമിക്കുമ്പോൾ ധനുഷിന് ഒരു തവണ ഷെഡ്യൂൾ പേയ്മെന്റ് രജിനികാന്തിന് നൽകാനായില്ല. ഭാര്യാപിതാവല്ലേ, പിന്നീട് കൊടുക്കാം എന്ന് ധനുഷ് കരുതി. എന്നാൽ രജിനികാന്ത് ഷൂട്ടിംഗിന് പോയില്ല. എന്തുകൊണ്ടാണ് സർ വരാത്തതെന്ന് യൂണിറ്റിൽ നിന്ന് ഫോൺ ചെയ്ത് ചോദിച്ചു. ലത രജിനികാന്ത് പറഞ്ഞത് ഷെഡ്യൂൾ പേയ്മെന്റ് വന്നാലെ അഭിനയിക്കാൻ വരൂ എന്നാണ്.
മരുമകനും ഭാര്യാ പിതാവും തമ്മിൽ ഈഗോ എന്ന് പറയരുത്. ഇവിടെ തൊഴിൽ വേറെ, ഭാര്യാപിതാവ് വേറെ. അത് ശരിയാണ്. ന്യായവുമാണെന്നും ബാലാജി പ്രഭു പറഞ്ഞു. മീഡിയ സർക്കിൾ എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാലാജി പ്രഭു. കഴിഞ്ഞ വർഷമാണ് ധനുഷും രജിനികാന്തിന്റെ മകൾ ഐശ്വര്യ രജിനികാന്തും വിവാഹമോചിതരായത്.

2022 ൽ വേർപിരിയുകയാണെന്ന് അറിയിച്ച് ഇവർ പ്രസ്താവന പുറത്ത് വിട്ടു. എന്നാൽ കോടതിയിൽ ഡിവോഴ്സിന് ഫയൽ ചെയ്തത് 2024 ലാണ്. റിപ്പോർട്ടുകൾ പ്രകാരം ഇവരെ ഒരുമിപ്പിക്കാനുള്ള ശ്രമം കുടുംബം നടത്തിയിരുന്നു. എന്നാൽ ഒന്നിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായതോടെ ഇവർ പിരിഞ്ഞു. മക്കളുടെ കാര്യങ്ങൾക്ക് രണ്ട് പേരും ഒരുപോലെ പ്രാധാന്യം നൽകുന്നു.


Click it and Unblock the Notifications











