ആദ്യം കൊറോണയെന്ന് ട്വീറ്റ്, പിന്നാലെ ഏപ്രിൽ ഫൂൾ എന്നും, രാം ഗോപാൽ വർമയ്ക്കെതിരെ ട്വിറ്ററിൽ പൊങ്കാല
വിവാദ പ്രസ്താവനകളിലൂടെ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്ന സംവിധായകനാണ് രാം ഗോപാൽ വർമ. സംവിധായകന്റെ പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകാറുണ്ട്. ഇപ്പോഴിത കൊറോണ വൈറസിനെ കുറിച്ചുള്ള സംവിധായകന്റെ വ്യാജ പ്രചരണം വൻ വിവാദമായിരിക്കുകയാണ്. ലോകമെമ്പാടും കൊവിഡ് ഭീതിയിൽ ജീവിക്കുകയാണ്. കഴിഞ്ഞ ദിവസം, തന്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവാണെന്ന് ആരോപിച്ച് സംവിധായകൻ രാം ഗോപാൽ വർമ രംഗത്തെത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് മാറ്റി പറയുകയും ചെയ്തു.

എന്റെ ഡോക്ടർ പറഞ്ഞു ഞാൻ കൊറോണ പോസറ്റീവ് ആണെന്ന്.. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ ഉള്ളടക്കം ഇതായിരുന്നു. നിമിഷ നേരം കൊണ്ട് തന്നെ ട്വീറ്റ് വൈറലാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആരാഞ്ഞ് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ അൽപം സമയത്തിനകം ആദ്യ ട്വീറ്റിനെ ന്യായീകരിക്കാൻ രണ്ടാമതൊരു ട്വീറ്റുമായ് അദ്ദേഹം വീണ്ടും വന്നു. ഡോക്ടർ തന്നെ ഏപ്രിൽ ഫൂൾ ആക്കിയതായിരുന്നു എന്നും,തനിക്ക് കൊറോണ ഇല്ലെന്നും അദ്ദേഹം തന്റെ രണ്ടാം ട്വീറ്റിൽ കുറിച്ചു. ശേഷം രൂക്ഷവിമർശനങ്ങളാണ് സംവിധായകന്റെ ട്വീറ്റിന് താഴെ ഉയർന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് സംവിധായകനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ ട്വീറ്റുകൾ വൻ വിവാദമായതോടെ മറ്റൊരു ട്വീറ്റുമായ സംവിധായകൻ വീണ്ടും പ്രത്യക്ഷപ്പെട്ടു. താൻ ഒരു തമാശയാണ് ഉദ്ദേശിച്ചതെന്നും.മറ്റാരെയും മോശമായി ചിത്രീകരിക്കാതെയാണ് താൻ ഏപ്രിൽ ഫൂൾ ട്വീറ്റ് ചെയ്തതെന്നുമായിരുന്നു അതിന്റെ ഉള്ളടക്കം. എന്നാൽ ഇതൊന്നും കേൾക്കാൻ പ്രേക്ഷകർ തയ്യാറായിരുന്നില്ല സംവിധായകനെതിരെ നടപടി എടുക്കണമെന്നുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.
കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങള്‍ നടത്തിയാല്‍ കടുത്ത നടപടികളിലേക്ക് പോകുമെന്ന് സര്‍ക്കാര്‍ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.ഇങ്ങനെയൊരു സാഹചര്യത്തിലാണ് രാം ഗോപാൽ വർമ്മയുടെ ട്വീറ്റ് . ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് സംവിധായകനെതിരേ നടപടിയെടുക്കണമെന്ന ആവശ്യവും പ്രേക്ഷകരിൽ ശക്തമാകുകയാണ്.
ഐ പി സി 182ആം വകുപ്പ് പ്രകാരം രാം ഗോപാൽ വർമ്മക്കെതിരെ കേസ് എടുക്കണം എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ വന്നൊരു കമന്റ് .ഇത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെയൊരു പോസ്റ്റ് ഇടാമോ എന്നും പോലീസ് ഇദ്ദേഹത്തിനതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നുമാണ് മറ്റൊരു കമന്റ്.


Click it and Unblock the Notifications