'സ്ത്രീവിരുദ്ധതയുള്ള കാര്യങ്ങൾ അന്നേയുണ്ട്, ഇതിലപ്പുറം മാന്യതയൊന്നും പിഷാരടിയിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല'
അമ്മ സംഘടനയും ശ്വേത മേനോനും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുന്നതിന്റെ ഭാഗമായി നടിയോട് പാലക്കാട് എംഎൽഎ കൂടിയായ രമേഷ് പിഷാരടി സംസാരിച്ചതിന്റെ കോൾ റെക്കോർഡ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിൽ കോൾ അവസാനിക്കും മുമ്പുള്ള കുറച്ച് മിനിറ്റ് സമയം രമേഷ് ശ്വേതയോട് ദ്വയാർത്ഥത്തോടെ സംസാരിച്ചത് സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. ആ സംഭാഷണ ശകലം വൈറലായതോടെ രമേഷ് പിഷാരടിക്ക് വലിയ രീതിയിൽ വിമർശനവും ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് യൂസർമാരിൽ ഒരാളായ ടിസി രജേഷ് സിന്ധു പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. എംഎൽഎയാകും മുമ്പുള്ള രമേഷ് പിഷാരടിയുടെ സ്കിറ്റുകൾ പോലും സ്ത്രീവിരുദ്ധത ഉള്ളവയായി തോന്നിയിട്ടുണ്ടെന്ന് കുറിപ്പിൽ പറയുന്നു.

ആ കുറിപ്പ് ഇങ്ങനെയാണ്... രമേഷ് പിഷാരടിയുടെ കോമഡി സ്‌കിറ്റുകൾ പൊതുവേ കാണാറില്ല. മറ്റ് പല സ്‌കിറ്റുകളിലേയും പോലെ സ്ത്രീവിരുദ്ധതയും മറ്റും നിറഞ്ഞ് നിൽക്കുന്നതാണ് അവയെന്ന് കണ്ട പലതിലും നിന്ന് തോന്നിയിട്ടുണ്ട്. ആൺകോയ്മക്കൂട്ടങ്ങളുടെ വെടിവട്ടങ്ങളിലുൾപ്പെടെ ഈ ദ്വയാർഥ പ്രയോഗം വലിയൊരു പ്രശ്‌നമാണ്. കോമഡി ഷോകൾ മാത്രമല്ല ഒരു കാലത്തെ മലയാള സിനിമകളിലെ കോമഡി സീനുകൾ പോലും ഇത്തരത്തിൽ ദ്വയാർഥങ്ങൾകൊണ്ട് ചളി സൃഷ്ടിച്ചിരുന്നവയാണ്.
അന്ന് അതൊക്കെ കണ്ടും കേട്ടും ആർത്ത് ചിരിച്ച ഒരു ജനതയാണ് നമ്മുടെ നാട്ടിലേത്. മലയാള ഭാഷയിലെ പല വാക്കുകൾക്കും ഇപ്പോൾ അശ്ലീലം കലർന്ന മറ്റ് അർഥങ്ങളും കൽപ്പിച്ച് കൊടുത്തിട്ടുണ്ട്. അവയുടെയൊക്കെ റൂട്ട് ഇത്തരം സിനിമകളോ കോമഡി ഷോകളോയൊക്കെ ആയിരുന്നിരിക്കണം അതിലൊന്നാണ് പരിപാടി എന്ന വാക്കും.
സ്ത്രീകളോട് സംസാരിക്കുമ്പോൾ പുരുഷന്മാർക്ക് മൂടിവച്ച് അശ്ലീലം പറയാനുള്ള ഉപാധികളാണ് അത്തരം വാക്കുകൾ. കുറേക്കാലം മുമ്പ് ഇതേപ്പറ്റി ഒരു പോസ്റ്റ് ഞാനിട്ടിരുന്നു. രമേഷ് പിഷാരടി ആത്യന്തികമായി ഒരു കൊമേഡിയനും സിനിമാക്കാരനുമാണ്. എംഎൽഎ ആകാൻ വേണ്ടി മാത്രം രാഷ്ട്രീയക്കാരനായതുമാണ്. അയാൾ മൽസരിക്കുന്ന സമയത്തും ഇത്തരം ചളി സ്‌കിറ്റുകൾ ജനെങ്ങൾക്ക് മുന്നിലുണ്ടായിരുന്നു.
അയാളുടെ ജനപിന്തുണയ്ക്ക് പിന്നിലും ആ സ്‌കിറ്റുകളും ഡയലോഗുകളും കുറച്ചെങ്കിലും പ്രവർത്തിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരിടത്തും അത്തരം സംഭാഷണങ്ങളുടെ പേരിൽ പിഷാരടി ചോദ്യം ചെയ്യപ്പെട്ടതായി കണ്ടതുമില്ല. പിഷാരടിയുടേതായി ഇപ്പോൾ പുറത്തുവന്ന ഓഡിയോ എംഎൽഎ ആയതിന് മുൻപുള്ളതാണോ ശേഷമുള്ളതാണോയെന്ന് വ്യക്തമല്ല.

മാത്രമല്ല എംഎൽഎ എന്ന നിലയിലല്ല സിനിമാക്കാരനായ സുഹൃത്ത് എന്ന നിലയിലാണ് പിഷാരടി ശ്വേതയുമായി സംസാരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിലപ്പുറമുള്ള മാന്യതയൊന്നും പിഷാരടിയുടെ സംസാരത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. എംഎൽഎ എന്ന നിലയിൽ ജനങ്ങളോട് സംസാരിക്കുമ്പോൾ അയാൾ എങ്ങനെയാണെന്നത് മാത്രം നോക്കിയാൽ മതി.
അല്ലാതുള്ളതൊക്കെ വിട്ടുപിടിക്കുകയാണ് തൽക്കാലം നല്ലതെന്നും കുറിപ്പിൽ പറയുന്നു. കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷക പ്രതികരണങ്ങൾ വന്നു. ഇതുപോലെയുള്ള സംഭാഷണ ശകലങ്ങൾ ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെങ്കിൽ ഇത് തന്നെ ആകുമായിരുന്നോ താങ്കളുടെ നിലപാട്..? എന്നാണ് ചിലർ ചോദിച്ചത്. നിരവധി ട്രോളുകളും മീമുകളും രമേഷ് പിഷാരടിയെ പരിഹസിച്ച് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെ പോരാട്ടം തുടരുമെന്നാണ് ശ്വേത മേനോൻ അറിയിച്ചിരിക്കുന്നത്. ഫണ്ടിൽ സാമ്പത്തിക തിരിമറി നടന്നതായും ശ്വേത മേനോൻ ആരോപിച്ചു. സംഘടനയിലെ സാധാരണക്കാരായ അംഗങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെച്ച ഫണ്ടിൽ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തിയെന്നും ഇതേക്കുറിച്ച് ചോദ്യം ചെയ്തത് മുതലാണ് തനിക്കെതിരെ ആക്രമണങ്ങൾ ഉണ്ടായതെന്നുമാണ് ശ്വേത മേനോന്റെ വാദം.


Click it and Unblock the Notifications


