ഫാസിൽ സാറിൻ്റെ സിനിമയാണെങ്കിൽ ചെയ്യാം, റാംജി റാവു സ്പീക്കിങ്ങ് സിനിമയിലെ അനുഭവം പങ്കുവെച്ച് നടി രേഖ
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടി രേഖ. 'റാംജി റാവു സ്പീക്കിങ്ങ്' എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ താരം ശ്രദ്ധ നേടുന്നത്. കേരളത്തിൽ ജനിച്ചെങ്കിലും ഊട്ടിയിലാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്ന് ഒരിടവേള എടുത്തെങ്കിലും വീണ്ടും സിനിമാ സീരിയലുകളിലൂടെ സജീവമായി എത്തിയിട്ടുണ്ട്.
മലയാളത്തിന് പുറമേ മറ്റ് അന്യഭാഷ സിനിമകളിൽ അഭിനയച്ചിട്ടുണ്ടെങ്കിലും രേഖക്ക് മലയാളം സിനിമകളോടാണ് പ്രിയം. വളരെ വികാര നിർഭരമായ രംഗങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച നടി, മലയാള സിനിമയിലെ അമ്മ വേഷങ്ങളിലെത്തി പ്രേക്ഷകരെ നിരവധി തവണ കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്.

രേഖയുടെ ആദ്യത്തെ മലയാള ചിത്രമായ 'റാംജി റാവു സ്പീക്കിങ്ങ്' എന്ന സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. അമൃത ടിവിയിലെ റെഡ് കാർപ്പെറ്റ് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ആദ്യ മലയാള സിനിമയെക്കുറിച്ച് പറഞ്ഞത്.
1986-ൽ പുറത്തിറങ്ങിയ 'പുന്നഗൈ മന്നൻ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. 1989-ൽ സിദ്ദിഖ് ലാലിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നർമ്മപ്രധാനമായ ഹിറ്റ് സിനിമയായ 'റാംജി റാവു സ്പീക്കിംഗ്' എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്കും രംഗപ്രവേശനം നടത്തിയത്.

'ആദ്യത്തെ ചുവടുവെയ്പ്പ് നല്ലതായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. തമിഴിലെ തന്നെ ഏറ്റവും മികച്ച സംവിധായകനായ ഭാരതി രാജയുടെ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് രേഖ കടന്നുവന്നത്. തെലുങ്കിൽ രാഘവേന്ദ്രയുടെ ചിത്രത്തിലും കന്നടയിൽ സിവി രാജേന്ദ്രനൊപ്പവുമായിരുന്നു അരങ്ങേറ്റം'.
'അതുപോലെ മലയാളത്തിലും നല്ല സംവിധായകനൊപ്പം അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. ആ സമയത്താണ് 'റാംജി റാവു സ്പീക്കിംങ്ങി'ൽ അഭിനയിക്കാൻ ചിത്രത്തിന്റെ പ്രൊഡ്യൂസറായ ഫാസിൽ സർ ക്ഷണിക്കുന്നത്. മലയാളത്തിലെ 'എന്റെ മാമാട്ടിക്കുട്ടിയമ്മ'യ്ക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ അഭിനയിച്ചിട്ട് നിൽക്കുമ്പോഴായിരുന്ന് 'റാംജി റാവു സ്പീക്കിങ്ങി'ലേക്ക് വിളിക്കുന്നത്'.

'എന്റെ അസോസിയേറ്റ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാമോ എന്ന് ഫാസിൽ സാർ ചോദിച്ചു. ഇല്ലെന്നായിരുന്നു എൻ്റെ മറുപടി. നിങ്ങളുടെ ഡയറക്ഷനിൽ ആണെങ്കിൽ സിനിമ ചെയ്യാൻ താൽപര്യമാണെന്നും പറഞ്ഞു. പിന്നീട് റാംജിറാവു ഷൂട്ടിങ് നടക്കുന്ന സമയത്തെല്ലാം ഇത് പറഞ്ഞ് സിദ്ധിക്ക് ലാൽ കളിയാക്കുമായിരുന്നു'.
'അതേസമയം അതുകഴിഞ്ഞിറങ്ങിയ മാന്നാർ മത്തായി സ്പീക്കിങ്ങിൽ ഒന്നും പിന്നെ അഭിനയിക്കാൻ വിളിച്ചിരുന്നില്ല. 'ഇൻ ഹരിഹർ നഗറിലും ടു ഹരിഹർ നഗറിലും' ചെറിയ ചെറിയ വേഷങ്ങൾ മാത്രമാണ് പിന്നീട് ലഭിച്ചത്', താരം പറഞ്ഞു.

നടിയുടെ യഥാർത്ഥ പേര് സുമതി ജോസഫൈൻ എന്നാണ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിലാണ് ജനിച്ചത്. 1989-ൽ റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു രേഖയുടെ മലയാള സിനിമയിലേയ്ക്കുള്ള പ്രവേശം. തുടർന്ന് പാവം പാവം രാജകുമാരൻ, ദശരഥം, ഒളിയമ്പുകൾ, ഏയ് ഓട്ടോ എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ ദശരഥത്തിലെ അഭിനയത്തിന് മികച്ച മലയാള നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡും രേഖക്ക് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications