മീശ മാധവൻ പിന്നീട് കണ്ടപ്പോൾ ബുദ്ധിമുട്ടി, അത്ര സുഖമുള്ള അനുഭവമല്ല; ഹിറ്റ് സിനിമയെക്കുറിച്ച് രഞ്ജൻ പ്രമോദ്
ഹിറ്റ് സിനിമകളുടെ അമരക്കാരനായി അറിയപ്പെടുന്ന തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്. മീശ മാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ തിരക്കഥയെഴുതിയത് രഞ്ജൻ പ്രമോദാണ്. 2001 ൽ രണ്ടാം ഭാവം എന്ന സിനിമയ്ക്കാണ് രഞ്ജൻ ആദ്യമായി തിരക്കഥയെഴുതുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത സിനിമ പരാജയപ്പെട്ടു. എന്നാൽ പിന്നീട് ലാൽ ജോസ്-രഞ്ജൻ പ്രമോദ് കൂട്ടുകെട്ടിൽ മീശ മാധവൻ എന്ന സൂപ്പർഹിറ്റ് സിനിമ പിറന്നു. പിന്നീടങ്ങോട്ട് വിജയങ്ങളുടെ വലിയൊരു നിര രഞ്ജൻ പ്രമോദിന് സൃഷ്ടിക്കാനായി.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒ. ബേബി എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ് രഞ്ജൻ പ്രമോദ്. സിനിമയുടെ രചനയും സംവിധാനവും ഇദ്ദേഹം തന്നെയാണ്. ദിലീഷ് പോത്തനാണ് സിനിമയിലെ നായകൻ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ കരിയറിനെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജൻ പ്രമോദ്. സിനിമയുടെ സാമ്പത്തിക വിജയത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് രഞ്ജൻ പ്രമോദ് പറയുന്നു.

വിജയമന്ത്രമാെന്നും എനിക്കറിയില്ല. പക്ഷെ എനിക്ക് ബോക്സ് ഓഫീസ് വിജയമെന്നത് വളരെ പ്രധാനമാണ്. അതാണ് എനിക്ക് കിക്ക് തരുന്നത്. ഞാനെപ്പോഴും ചെയ്യുന്നത് പരീക്ഷണ സിനിമകളാണ്. ബോക്സ് ഓഫീസിലേക്കുള്ള പരീക്ഷണമാണത്. പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യാൻ പ്രശ്നമില്ലെങ്കിലും സിനിമ പുറത്തിറക്കുകയെന്നത് ശ്രമകരമാണ്. സിനിമയുടെ റിലീസിന് താരമൂല്യം സഹായിക്കും. പക്ഷെ ആദ്യ ദിവസം മാത്രമേ താരമൂല്യത്തിന്റെ പിന്തുണയുണ്ടാകൂയെന്നും രഞ്ജൻ പ്രമോദ് അഭിപ്രായപ്പെട്ടു.
ഞാൻ ചെയ്ത സിനിമകൾ പിന്നീട് കാണാൻ ബുദ്ധിമുട്ടാണ്. ഒരിക്കൽ രണ്ടര മണിക്കൂറോളം പുറത്തേക്ക് പോയ ദിലീഷ് ആ സമയം എന്നെ എൻഗേജ് ചെയ്യിക്കാൻ വേണ്ടി മീശമാധവൻ സിനിമയിട്ടു. എന്നെ സംബന്ധിച്ച് അത് കണ്ടുകൊണ്ടിരിക്കുക വളരെ ബുദ്ധിമുട്ടാണ്.

കടലിൽ കുളിച്ച ശേഷം ഉപ്പുകാറ്റ് കൊള്ളുന്നത് അത്ര സുഖമുള്ള അനുഭവമല്ല. മീശമാധവൻ ചെയ്യുമ്പോൾ ഞാനാസ്വദിച്ചത് പോലെ പിന്നീട് പ്രേക്ഷകർക്ക് ആസ്വദിക്കാൻ പറ്റില്ല. പിന്നെ ഈ സിനിമ കാണുമ്പോൾ പഴയ കിക്ക് എനിക്ക് കിട്ടില്ല. എന്റെ സിനിമയ്ക്ക് എനിക്ക് പ്രേക്ഷകനാവാൻ പറ്റിയിട്ടില്ല. ഭയങ്കര ബോറടിയാണ്. എന്ത് മോശമായാണ് ചെയ്തിരിക്കുന്നതെന്ന് തോന്നുമെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു.
2002 ലാണ് മീശമാധവൻ റിലീസ് ചെയ്യുന്നത്. ദിലീപ്, കാവ്യ മാധവൻ, ഹരിശ്രീ അശോകൻ, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരന്നു. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മീശമാധവൻ മാറി. സംവിധായകൻ ലാൽ ജോസിന്റെയും നായകൻ ദിലീപിന്റെയും കരിയറിലെ വഴിത്തിരിവായിരുന്നു മീശമാധവൻ. ദിലീപ്-ലാൽജോസ്, കാവ്യ-ദിലീപ് എന്നീ കോംബോകൾ ശ്രദ്ധിക്കപ്പെടുന്നതും മീശമാധവന് ശേഷമാണ്. സിനിമ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.
മീശമാധവൻ, നരൻ ഉൾപ്പെടെയുള്ള സിനിമകൾക്ക് രണ്ടാം ഭാഗം ഉണ്ടാവില്ലെന്ന് രഞ്ജൻ പ്രമോദ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആറ് വർഷങ്ങൾക്ക് ശേഷമുള്ള രഞ്ജൻ പ്രമോദിന്റെ തിരിച്ച് വരവ് ഗംഭീരമാവുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയാണ് രഞ്ജൻ പ്രമോദ് ഇതിന് മുമ്പ് സംവിധാനം ചെയ്തത്. 2017 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. കരിയർ ഗ്രാഫ് പരിശോധിച്ചാൽ സിനിമാ രംഗത്ത് ഇടയ്ക്കിടെ രഞ്ജൻ പ്രമോദിന് ഇടവേള വന്നിട്ടുണ്ട്.


Click it and Unblock the Notifications











