അപരിചതരുടെ ലൊക്കേഷൻ ലാലിന് പാടാണ്; ആൾക്കൂട്ടം കണ്ടാൽ കൈ പിടിക്കും; മമ്മൂട്ടി അങ്ങനെയല്ല; രഞ്ജിത്ത്
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കരിയർ ഗ്രാഫുകൾ തമ്മിലുളള താരതമ്യം സിനിമാ ലോകത്ത് ഇപ്പോൾ സജീവ ചർച്ചയാണ്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി കടന്ന് പോകുന്നത്. നവാഗതരായ സംവിധായകരുടെ തിരക്കഥാകൃത്തുകളുടെ സിനിമകൾ ചെയ്യാൻ തയ്യാറാകുന്ന മമ്മൂട്ടി അടുത്ത കാലത്ത് നിരവധി ശ്രദ്ധേയ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. എന്നാൽ മോഹൻലാൽ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് പോകുന്നതെന്ന് ആരാധകരും സമ്മതിക്കുന്നു. നടന്റെ അടുത്ത കാലത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും പരാജയപ്പെട്ടു.
മോഹൻലാൽ നായകനായെത്തുന്ന ലിജോ ജോസ് പെല്ലിശേരിയുടെ മാലെെക്കോട്ടെ വാലിബൻ എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് മോഹൻലാലിന് സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്. ഇപ്പോഴിതാ മോഹൻലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്ത് കൊണ്ട് സംസാരിക്കുകയാണ് രഞ്ജിത്ത്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇതേക്കുറിച്ച് സംസാരിച്ചത്.

മമ്മൂട്ടി പരീക്ഷണങ്ങൾക്ക് തയ്യാറാകുന്നു. മോഹൻലാൽ കംഫർട്ട് സോണിൽ നിൽക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ലാൽ ഒരു ദിവസം കൊണ്ട് തുടങ്ങിയതല്ല. അപരിചിതർ മാത്രമുള്ള ലൊക്കേഷനൊക്കെ ലാലിന് വലിയ പാടാണ്. പുതിയ സംവിധായകരും എഴുത്തുകാരുമൊക്കെ. മമ്മൂട്ടിക്ക് അത് പ്രശ്നമല്ല. അവന്റെ കൈയിൽ എന്തോ ഉണ്ട്, അവനെ വിളി എന്ന് പറയും. ലിജോ ജോസ് പെല്ലിശേരിയുടെ സിനിമകൾ കണ്ട് ലാലിന് ഇയാൾ കൊള്ളാം എന്ന് തോന്നിക്കാണും.
അപ്പോഴും നിർമാതാവിന്റെ സ്ഥാനത്ത് അയാളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. അയാൾ അങ്ങനെയൊരു മനുഷ്യനാണെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. ഇപ്പോഴും ക്യാമറയുടെ മുന്നിൽ നൂറ് പേരെ ഇടിക്കുന്ന ആൾ നല്ല ആൾക്കൂട്ടമുള്ള ലൊക്കേഷനിൽ കാറിൽ വന്നിറങ്ങിയാൽ ഞാനുണ്ടെങ്കിൽ നമ്മളുടെ കൈ പിടിക്കും. കൈ വിട് എന്ന് പറഞ്ഞാൽ കൈയവിടെ ഇരിക്കട്ടെ എന്ന് പറയും. ഈ കടമ്പ കടന്ന് പോകാൻ ഇപ്പോഴും പ്രശ്നമുള്ള ആളാണ്.

മുറിക്കകത്ത് എത്തുമ്പോഴാണ് അയാൾക്ക് സമാധാനമാകുന്നത്. മമ്മൂട്ടിക്ക് ഈ പുരുഷാരം ഇല്ലെങ്കിലാണ് പ്രശ്നമെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. ഇവിടെയൊന്നും ആരും ഇല്ലേ എന്ന് ചോദിക്കും. രണ്ട് പേരുമായും തനിക്ക് നല്ല ബന്ധമുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.
ഒരു ഭാഷയെ അനുകരിക്കുകയല്ല വേണ്ടത്. പ്രാഞ്ചിയേട്ടനിൽ തൃശൂർ ശൈലിയാണെങ്കിലും എന്തൂട്ടാ എന്നൊന്നും പറയുന്നില്ല. ഡയലോഗിൽ മമ്മൂട്ടി ഹോം വർക്ക് ചെയ്യും. ലാൽ അക്കാര്യത്തിൽ ശ്രദ്ധിക്കാത്ത ആളാണ്. ലാലിന്റെ നമുക്കൊക്കെ ഇഷ്ടപ്പെട്ട തൂവാനത്തുമ്പികളിലെ തൃശൂർ ഭാഷ വളരെ ബോറാണ്. തൃശൂർ ഭാഷയെ അനുകരിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇതേ ജയകൃഷ്ണൻ ക്ലാരയോട് ശുദ്ധ റൊമാൻസിൽ സംസാരിക്കുന്നുണ്ട്.
ലാലിന്റെ ഭാഷയ്ക്ക് ഒരു താളമുണ്ട്. അത് ഞാനുമായി മാച്ച് ചെയ്യാറുണ്ടെന്ന് പലരും പറയാറുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി. മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് നിരവധി സിനിമകൾ രഞ്ജിത്ത് സംവിധാനം ചെയ്തിട്ടുണ്ട്. ഒരുകാലത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു രഞ്ജിത്തും മോഹൻലാലും. പിന്നീട് മമ്മൂട്ടിക്കൊപ്പവും തുടരെ ശ്രദ്ധേയ സിനിമകൾ രഞ്ജിത്ത് ചെയ്തു.


Click it and Unblock the Notifications