ബന്ധുക്കളുടെ പഴയ വസ്ത്രമാണ് ധരിച്ചത്; ചെരുപ്പുകുത്തിയില്‍ നിന്നും ഷൂ വാങ്ങി, രഞ്ജിത്ത് സരോവർ പറയുന്നു
സഹായിക്കാന്‍ ആരുമില്ലെങ്കിലും കഷ്ടപ്പാടുകള്‍ക്കൊടുവില്‍ കരിയറില്‍ വിജയം നേടിയ ഒരുപാട് പേരുണ്ട്. അഭിനേതാക്കളായവര്‍ മുതലിങ്ങോട്ട് അനേകം പേരുടെ കഥ ഇതുപോലെ വായിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ഇന്റര്‍നാഷണല്‍ മെന്‍സ് ഡേ യില്‍ തന്റെ ജീവിതകഥ പറഞ്ഞ് എത്തിയിരിക്കുകയാണ് നടനും ടെലിവിഷന്‍ അവതാരകനുമായ രഞ്ജിത്ത് സരോവര്‍. അവതരാകനായി എത്തിയപ്പോഴുള്ള രഞ്ജിത്തിനെ കുറിച്ച് മാത്രമേ എല്ലാവര്‍ക്കും അറിയുകയുള്ളു. കൈരളി, ഏഷ്യാനെറ്റ് തുടങ്ങിയ പ്രമുഖ ചാനലുകളില്‍ വീഡിയോ ജോക്കിയായിട്ടാണ് രഞ്ജിത്തിന്റെ കരിയര്‍ ആരംഭിക്കുന്നത്.
എന്നാല്‍ അതിന് മുന്‍പ് തനിക്കൊരു ജീവിതമുണ്ടായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍. പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തില്‍ അകന്ന ബന്ധുക്കളുടെ പഴയ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. സ്‌കൂള്‍ ഫീസ് വാങ്ങാതെ പഠിപ്പിച്ച അധ്യാപകര്‍ മുതല്‍ എല്ലാവരെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ രഞ്ജിത്ത് ഓര്‍മ്മിക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
'International Men's Day ക്കു എന്റെ അടുത്ത സുഹൃത്ത് എഡിറ്റ് ചെയ്തു അയച്ചു തന്നതാ. ഇത് കണ്ടപ്പോ അറിയാതെ എന്റെ ബാല്യകാലത്തെ കുറിച്ച് ഓര്‍ത്തു പോയി. അപ്പൂപ്പന്‍ അഭേദാനദാശ്രമത്തില്‍ നിന്നു കൊണ്ടുവരുന്ന പ്രസാദമായിരുന്നു ബ്രേക്ക്ഫാസ്റ്റ്, രാവിലെ സ്‌കൂള്‍ യൂണിഫോമിട്ട് ആശ്രമത്തില്‍ പോയി ലഞ്ച് ബോക്്‌സില്‍ ഫുഡ് നിറച്ചു കൊണ്ടു പോകുന്നതും, അപ്പൂപ്പന്റെ അടുത്ത സുഹൃത്തും അളിയനുമായ ഭാസ്‌കരന്‍ അപ്പൂപ്പന്റെ വീട്ടിലെ ചായ്പിയില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതും.

പലരുടെയും വീട്ടില്‍ നിന്നു പഠിച്ചു, തറ തുടയ്ക്കുവാനും തുണികഴുകുവാനും പഠിച്ച കാലം. ചിലര്‍ കണക്കു പറഞ്ഞു. മറ്റു ചിലര്‍ സ്വന്തം മകനെ പോലെ നോക്കി. സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ ഒരുപാടുപേര്‍ സഹായിച്ചിട്ടുണ്ട്. മാമന്മാരുടെയും, അകന്ന ബന്ധുക്കളുടെയും പഴയ വസ്ത്രങ്ങളായിരുന്നു കൂടുതലും എന്റെ പുതിയ ഉടുപ്പുകള്‍. ചെരുപ്പു കുത്തിയില്‍ നിന്നു വാങ്ങുന്ന സെക്കന്റ് ഹാന്‍ഡ് ഷൂസ് ആയിരുന്നു എന്റെ സ്‌കൂള്‍ ഷൂസ്. ഫീസ് വാങ്ങാതെ എന്നെ പഠിപ്പിച്ച അദ്ധ്യാപകര്‍, എന്റെ വിഷമങ്ങള്‍ മനസിലാക്കി അവരുടെ വീട്ടില്‍ മാസങ്ങളോളം നിര്‍ത്തി പഠിപ്പിച്ചു.
കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ റെജി ഫീസ് നല്‍കി സഹായിച്ച അയല്‍വാസിയായ രാമചന്ദ്രന്‍ മാമന്‍.. അങ്ങനെ എന്റെ ബാല്യകാലത്തിന്റെ തീര്‍ക്കാന്‍ പറ്റാത്ത കടങ്ങളാണ് ഇവരോടെല്ലാം ഉള്ളത്. നന്ദി കൈപിടിച്ചു കയറ്റിയ ദൈവത്തോടും നിങ്ങളോരോരുത്തരോടും. ആണുങ്ങള്‍ എന്നു പറഞ്ഞാല്‍, എത്രയും വേഗത്തില്‍ ജോലി ചെയ്തു. പെങ്ങളെ കെട്ടിച്ചു വിട്ടു. തനിക്കു അവകാശപ്പെട്ട സ്വത്തുക്കള്‍ അവള്‍ക്ക് സന്തോഷത്തോടെ കൊടുത്തു.
വര്‍ഷങ്ങളോളം അതിന്റെ കടങ്ങള്‍ വീട്ടി. അച്ഛനെയും അമ്മയെയും ഉള്ളില്‍ തട്ടി സ്‌നേഹിച്ചാലും ഒടുവില്‍ വരുന്ന ഒരു ചോദ്യമുണ്ടാകും. നീ കുടുംബത്തിന് വേണ്ടി ഇതുവരെ എന്താടാ ചെയ്തതെന്ന്? ഒരുപാട് ആണുങ്ങള്‍ ഈ ചോദ്യം കേട്ടിട്ടുണ്ടാവും. സ്ത്രീകളുടെ ത്യാഗവും, സ്‌നേഹവുമൊക്കെ വാഴ്ത്തിപാടി കേള്‍ക്കുമ്പോള്‍ നമുക്ക് മുന്നില്‍ വരുന്നു ഈ ചോദ്യം കേട്ട് ചെറുപുഞ്ചിരിയോടെ നമുക്കു തന്നെ പറയാം Happy Men's Day (അങ്ങനൊരു ദിവസമുണ്ട് )...


Click it and Unblock the Notifications











