എന്റെ ആരാധികയായിരുന്നു, സൗഹൃദം പ്രണയമായി, വളരെ കാലമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു, ഇപ്പോൾ ലീഗലായി!
അടുത്തിടെയായിരുന്നു റാപ്പർ വേടന്റേയും എഴുത്തുകാരി നവമി ലതയുടേയും വിവാഹം. പതിവ് സെലിബ്രിറ്റി വിവാഹങ്ങൾക്ക് ഉണ്ടാകാറുള്ള ആഢംബരം ഒന്നും ഇവരുടെ വിവാഹത്തിന് ഉണ്ടായിരുന്നില്ല. ഭരണഘടന സാക്ഷിയാക്കി ലളിതമായി ഒരു രജിസ്റ്റർ വിവാഹമാണ് നടന്നത്. വേടന്റെ വീട്ടിൽ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്.
പിന്നീട് പൂമലയിലെ റിസോർട്ടിൽ വിരുന്നും ഒരുക്കിയിരുന്നു. ഭാര്യ നവമിയെ എല്ലാവർക്കും പരിചയപ്പെടുത്തിയെങ്കിലും പ്രണയകഥ എവിടേയും വേടൻ പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ഇൻഡിവുഡ്ഡിന് നൽകിയ അഭിമുഖത്തിൽ പ്രണയകഥയും കുടുംബം തനിക്ക് എത്ര പ്രിയപ്പെട്ടതാണെന്നും ഗായകൻ തുറന്ന് പറഞ്ഞു.

പുള്ളിക്കാരി എന്റെ ആരാധികയായിരുന്നു. അവൾ എഴുത്തുകാരിയാണ്. ഒരു ദിവസം പുസ്തകം തരാൻ വേണ്ടി വന്നു. ആ പുസ്തകം എനിക്ക് ഇഷ്ടപ്പെട്ടു. പിന്നീട് ഞങ്ങൾ ഇടയ്ക്ക് മിണ്ടാനും ഫോൺ വിളിക്കാനുമെല്ലാം തുടങ്ങി. അങ്ങനെ രണ്ടുപേർക്കും പരസ്പരം ഇഷ്ടമായി. ഒരുമിച്ച് ഒരുപാട് കാലം ജീവിച്ചു. എന്തായാലും ഇത്രയും കാലമായി ഒരുമിച്ച് ജീവിക്കുകയല്ലേ എന്നാൽ ലീഗലിയും ബന്ധം രജിസ്റ്റർ ചെയ്തേക്കാം എന്ന് തോന്നി.
അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തുന്നത്. ലീഗൽ മാരേജ് നമ്മുടെ സമൂഹത്തിൽ അത്യാവശ്യമായ ഒരു കാര്യമാണ്. അതുകൊണ്ട് കൂടിയാണ് മാരേജ് എന്ന പരിപാടിയിലേക്ക് പോയത് തന്നെ. അതിന് മുമ്പും വിവാഹിതരെ പോലെ തന്നെയായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്. ഒരു റിലേഷൻഷിപ്പുണ്ടായിരിക്കുക അത് ആര്യോഗപരമായ ബന്ധമായിരിക്കുക എന്നത് അത്യാവശ്യ ഘടകമാണ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അത്യാവശ്യമായ ഘടകമാണ്. പക്ഷെ അങ്ങനൊന്ന് സംഭവിക്കാൻ തിടുക്കം കൂട്ടരുത്. നടക്കുമ്പോൾ നടക്കട്ടേയെന്ന് കരുതുക. എല്ലാത്തിൽ നിന്നും രക്ഷപ്പെട്ട് തിരിച്ചെത്താൻ നമുക്ക് ഒരു വീട് വേണം. അങ്ങനൊരു ഇടമായി ഈ റിലേഷൻഷിപ്പ് നിലനിൽക്കും. പിന്നെ രണ്ടുപേരും രണ്ട് വ്യക്തികളാണ്. അതിനാൽ പരസ്പരമുള്ള മനസിലാക്കൽ നടക്കാതെ വരുമ്പോൾ ചെറിയ വഴക്കുകളൊക്കെ ഉണ്ടാകും.
കല്യാണം കഴിഞ്ഞിട്ട് അറുപത് വർഷം പിന്നിട്ട ദമ്പതികളാണെങ്കിലും അവർക്കിടയിലും തല്ലുകൂടലുകൾ ഉണ്ടാകും. പ്രേമം അത്യാവശ്യഘടകമാണ് വേടൻ പറഞ്ഞു. പിന്നീട് കുടുംബത്തെ കുറിച്ചാണ് സംസാരിച്ചത്. സമൂഹനീതി ഞങ്ങളെപോലുള്ളവർക്ക് അനുഭവിക്കാൻ കഴിയണമെന്ന് ആഗ്രഹമുണ്ട്.

ഞങ്ങൾ സമൂഹനീതി അനുഭവിക്കാൻ ഇനിയും നൂറ്റാണ്ടുകൾ വേണ്ടി വരും. അതുപോലെ സ്വന്തം ഭൂമിയിൽ നിൽക്കുക എന്നൊരു ആഗ്രഹമുണ്ട്. സ്വന്തമായി മണ്ണുണ്ടായി അതിൽ ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കുക എന്ന ആഗ്രഹമുണ്ട്. ഞാൻ ഭയങ്കര ഫാമിലി പേഴ്സണാണ്. എന്റെ കൂടെയുള്ള എല്ലാവർക്കും അത് അറിയാം. കുടുംബത്തിനാണ് ഒന്നാമത്തെ പ്രയോറിറ്റി. കുറച്ച് ഫ്രീ ടൈം കിട്ടിയാൽ പോലും വീട്ടിലേക്ക് ഓടി ചെല്ലാനാണ് ആഗ്രഹം.
വീട്ടിൽ ഒരുപാട് ആളുകൾ ഉണ്ടായതുകൊണ്ട് മാത്രമല്ല വീടെന്നതിനോടുള്ള അടുപ്പം കൊണ്ട് കൂടിയാണ്. എനിക്ക് എപ്പോഴും ആൾക്കാർ വേണം ഒപ്പം. അനിയത്തി സംസാരിക്കുന്നതും അവളുടെ മകളുടെ ശബ്ദവും എന്റെ പൂച്ചയുടെ മ്യാവുവും ബുദ്ധൻ ബാൽക്കണിയിൽ നിന്ന് കുരക്കുന്നതുമെല്ലാം എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ എനിക്ക് ഇഷ്ടമാണ്. ഈ ശബ്ദങ്ങളെല്ലാം ചേർന്നതാണ് എന്റെ ഒരു ദിവസം.
ഇതൊന്നുമില്ലാതെ കുറച്ച് കാലമെ എനിക്ക് ഓടാൻ കഴിയൂ. എറണാകുളത്തൊക്കെ ആയിരിക്കുമ്പോൾ ഇവരൊന്നും ഒപ്പമില്ലെന്നത് ബുദ്ധിമുട്ട് തന്നെയാണ്. എനിക്ക് എന്റെ നാട് ഭയങ്കര ഇഷ്ടമാണ്. അത് എന്റെ ടെറിട്ടറിയാണെന്ന് തോന്നൽ വരും എന്നും വേടൻ പറയുന്നു. പൊതുപരിപാടികൾക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്.


Click it and Unblock the Notifications

















