അപ്പൻ അടുക്കള ജീവി, എല്ലാവർക്കും വേണ്ടി ഭക്ഷണമുണ്ടാക്കും, ഞങ്ങളെ അടുക്കളയിൽ കയറ്റില്ല; വേടൻ പറയുന്നു
ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ സംഗീതപ്രേമികളായ വലിയൊരു കൂട്ടത്തെ തന്റേതാക്കി മാറ്റിയ റാപ്പർ വേടനെ അറിയാത്ത മലയാളികൾ കുറവായിരിക്കും. തൃശൂർക്കാരനായ ഹിരൺദാസ് മുരളിക്കുള്ളതിനേക്കാൾ ആരാധകർ റാപ്പർ വേടനാണ്. പിച്ച വെച്ച് തുടങ്ങിയ കുഞ്ഞുങ്ങൾ മുതൽ പല പ്രായത്തിലുള്ളവർ വരെ വേടന്റെ ആരാധകരാണ്. വേടൻ സ്റ്റേജിൽ പാടി തിമിർക്കുമ്പോൾ പതിനായിരക്കണക്കിന് ആരാധകരാണ് ആ ശബ്ദത്തിനൊപ്പം ആടിത്തിമിർക്കാറുള്ളത്.
സിനിമ പിന്നണി ഗാനരംഗത്തും സജീവമായി നിൽക്കുന്ന വേടൻ കുട്ടിക്കാലം മുതൽ തനിക്കുണ്ടായതും കണ്ടതും കേട്ടതുമായ അനുഭവങ്ങളാണ് റാപ്പിലൂടെ അവതരിപ്പിക്കാറുള്ളത്. അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴൊന്നും തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികം തുറന്ന് പറയാൻ വേടൻ തയ്യാറാവാറില്ല.

അടുത്തിടെ വേടന്റെ അമ്മയുടെ ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അമ്മ നിന്നിരുന്ന സ്ഥലത്തെ സ്ത്രീയാണ് വേടന് അമ്മയുടെ മനോഹരമായ ചിത്രം സമ്മാനിച്ചത്. വേടന്റെ കയ്യിൽ പോലും ഇല്ലാത്തൊരു ചിത്രമാണ് ലഭിച്ചത് എന്നതുകൊണ്ട് ഫോട്ടോ കിട്ടിയപ്പോൾ അത്ഭുതവും സന്തോവും എല്ലാം മുഖത്ത് പ്രകടമായിരുന്നു.
2020ൽ കോവിഡ് കാലത്ത് മൂന്ന് മാസത്തോളം മെഹ്‌റൂജയുടെ മണാശ്ശേരിയിലെ വീട്ടിൽ വേടന്‍റെ അമ്മ താമസിച്ചിരുന്നു. ശേഷമാണ് മരണം സംഭവിച്ചത്. അതുകൊണ്ട് തന്നെ അമ്മയുടെ അപൂർവ ചിത്രം വേടന് ഒരു നിധി തന്നെയായിരുന്നു. ഇപ്പോഴിതാ റിപ്പോർട്ടർ ചാനലിന് നൽകിയ ഏറ്റവും അഭിമുഖത്തിൽ അച്ഛനെ കുറിച്ചും ജാതി വിവേചനത്തെ കുറിച്ചും വേടൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
അച്ഛനുമായി അധികം സംസാരിക്കാറില്ലെങ്കിലും രണ്ടുപേർക്കും പരസ്പരം നന്നായി മനസിലാക്കാൻ കഴിയുമെന്ന് വേടൻ പറയുന്നു. അടുക്കള ജീവിയാണ് അപ്പൻ. പുലർച്ചെ അഞ്ചരയൊക്ക ആകുമ്പോഴേക്കും പുള്ളിക്കാരൻ എഴുന്നേൽക്കും. ശേഷം എഫ്എം ഓണാക്കി വെച്ച് ഒപ്പം പാട്ടൊക്കെ പാടും. ഏഴ് മണിയാകുമ്പോഴേക്കും ഭക്ഷണമെല്ലാം തയ്യാറായിരിക്കും. അപ്പനാണ് ഞങ്ങൾക്ക് ഭക്ഷണമുണ്ടാക്കി തരുന്നയാൾ. അടുക്കളയിൽ മറ്റാരെയും കേറാൻ സമ്മതിക്കില്ല.
അങ്ങനൊരു വാശിയുള്ള ആളാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങൾ പരസ്പരം ഒരുപാട് സംസാരിക്കാറൊന്നുമില്ല. പക്ഷെ ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം നന്നായി അറിയാം വേടൻ പറയുന്നു. സ്കൂളുകളിൽ നിന്നാണ് നമുക്ക് ജാതി മനസിലാകുന്നത്. പ്രത്യേകിച്ച് ക്ലാസ് മുറികളിൽ നിന്ന്. നമ്മളെ ജാതിയമായി ഏറ്റവും കൂടുതൽ വേർതിരിക്കുന്ന ഇടം വിദ്യാലയങ്ങളാണെന്ന് തോന്നിയിട്ടുണ്ട്.

എന്റെ പേരിന് അമ്മയുടെ ഇൻഫ്ലൂവൻസ് ഉള്ളതുകൊണ്ട് പേര് കണ്ട് ആരും ജാതി മനസിലാക്കിയിരുന്നില്ല. അക്കാര്യത്തിൽ രക്ഷപ്പെട്ടു. ഈഴ തമിഴ് സ്റ്റൈൽ പേരാണ് വീട്ടിൽ എല്ലാവർക്കും. അവസാന യുദ്ധം നടക്കുന്ന സമയത്താണ് അമ്മ ശ്രീലങ്കയിൽ നിന്നും വരുന്നത്. പേരിന്റെ കാര്യത്തിൽ ഞാൻ രക്ഷപ്പെട്ടുവെങ്കിലും നമ്മൾ വരുന്ന ഇടത്ത് നിന്നും രൂപത്തിൽ നിന്നും രക്ഷപ്പെടാൻ നമുക്ക് പറ്റില്ലല്ലോ. ഞാൻ എവിടെ നിന്നാണ് വരുന്നതെന്ന് എല്ലാവർക്കും അറിയാമല്ലോ. അതുപോലെ തുല്യരല്ലെന്ന് മനസിലാക്കിയതും സ്കൂളിൽ നിന്നാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതൽ ജാതി കാണിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കണ്ടീഷൻ ചെയ്യപ്പെട്ടൊരു സിസ്റ്റമാണ് അങ്ങനെ പ്രവർത്തിക്കുന്നത് അല്ലാതെ ഒരു വ്യക്തിയല്ല. കണ്ടീഷൻ ചെയ്യപ്പെട്ടൊരു സിസ്റ്റത്തിൽ ജീവിച്ച് വളർന്ന ആൾക്കാരായതുകൊണ്ട് കൂട്ടുകാരിൽ നിന്നും ഇത്തരം രീതികൾ ഉണ്ടാകും. ഇവരോട് ഇങ്ങനെയെ പെരുമാറാവൂ, ഇവർ ഇത്തരത്തിലുള്ള ആൾക്കാരാണ് എന്നുള്ള പഠനം വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും അവർക്ക് കിട്ടുന്നുണ്ടാകും.
പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആദിവാസി കോളനികളിൽ നിന്നും വരുന്നവർ ഒറ്റമുറി വീടുള്ളവരാകും. അവർക്ക് സ്വന്തമായി പഠന മുറിയുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസ സാമഗ്രികൾ ഉണ്ടാവില്ല. പഠിക്കാനുള്ള കഴിവുമുണ്ടാകില്ല. കാരണം നമ്മുടെ ഡിഎൻഎയിൽ അതില്ല. പക്ഷെ സിസ്റ്റം കരുതുന്നത് ആ കുട്ടിയെ അടിച്ച് പഠിപ്പിക്കണമെന്നാണ്. സത്യത്തിൽ അവന്റെ കുടുംബത്തിൽ ആരും വിദ്യാലയങ്ങളിൽ പോയിട്ടുള്ളവരാകില്ലെന്നും അനുഭവങ്ങൾ വിവരിച്ച് വേടൻ പറഞ്ഞു.


Click it and Unblock the Notifications











