ഞാനും മനുഷ്യൻ, എന്നേയും ഇതെല്ലാം ബാധിക്കും, എന്റെ പ്രവൃത്തികളിൽ എന്തൊക്കയോ ശരികളുണ്ട്; മനസ് തുറന്ന് രശ്മിക
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. കന്നഡ സിനിമകളാണ് അഭിനയ ജീവിതത്തിലേക്ക് രശ്മികയ്ക്ക് വഴികാട്ടിയായത്. ആദ്യ സിനിമ കിർക്ക് പാർട്ടി റിലീസിന് എത്തുമ്പോൾ നടിയുടെ പ്രായം വെറും ഇരുപത് വയസായിരുന്നു. അവിടെ നിന്ന് സിക്കന്ദർ എന്ന ബോളിവുഡ് ചിത്രത്തിൽ വരെ കരിയർ എത്തിക്കാൻ കഠിനമായ ഒരുപാട് വഴികളിലൂടെ നടി സഞ്ചരിച്ചിട്ടുണ്ട്.
അഭിനയം അറിയില്ലെന്ന വിമർശനമാണ് ഇക്കാലയളവിൽ രശ്മിക ഏറ്റവും കൂടുതൽ തവണ കേട്ട പഴി. സൗന്ദര്യം കൊണ്ട് മാത്രമാണ് നടി ഇന്റസ്ട്രിയിൽ പിടിച്ച് നിൽക്കുന്നതെന്ന തരത്തിലും വിമർശനം ഉയർന്നിരുന്നു. തുടക്ക കാലത്ത് നായകന്മാർക്ക് പ്രണയിക്കാൻ മാത്രമുള്ള ഗ്ലാമറസ് നായികയായി രശ്മിക സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതും വിമർശനത്തിന് ആക്കം കൂട്ടി.

അടുത്തിടെയായി താരം അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ്. ആനിമൽ സിനിമയിലെ രശ്മികയുടെ പ്രകടനം ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു. അഭിനയ ജീവിതത്തിന്റെ ഒമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ താൻ കടന്നുവന്ന വഴികളെ കുറിച്ചും നേരിട്ട വിമർശനങ്ങളെ കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ രശ്മിക മന്ദാന മനസ് തുറന്നു.
ഒന്നും തനിക്ക് എളുപ്പമായിരുന്നില്ലെന്നും പരിഹാസങ്ങൾ തന്നേയും ബാധിച്ചിരുന്നുവെന്നും നടി പറയുന്നു. കഴിഞ്ഞ എട്ട് വർഷങ്ങൾ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്. അഭിനയ ജീവിതത്തിന്റെ ഒമ്പതാം വയസിലേക്ക് കടക്കുമ്പോൾ പുതിയ അനുഭവങ്ങൾ സ്വീകരിച്ചും പഠിച്ചും ഒരു അഭിനേത്രി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും വളരുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് രശ്മികയുടെ അഭിമുഖം ആരംഭിക്കുന്നത്.
തിരിഞ്ഞുനോക്കുമ്പോൾ ഇതുവരെയുള്ള യാത്ര എളുപ്പമായിരുന്നില്ല. പക്ഷെ സംതൃപ്തി നൽകുന്നതായിരുന്നു. പര്യവേഷണം ചെയ്യാനും നേടാനും എനിക്ക് ഇനിയും ഒരുപാട് ആഗ്രഹങ്ങളുണ്ട്. മുന്നോട്ടുള്ള പാത വളർച്ചയ്ക്കും കണ്ടെത്തലിനും പുതിയ അനുഭവങ്ങൾക്കുമുള്ള അവസരങ്ങളാൽ നിറഞ്ഞതാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. മുന്നോട്ട് പോകാനും അത് എന്നെ എവിടേക്ക് കൊണ്ടുപോകുന്നുവെന്ന് കാണാനും ഞാൻ ആവേശത്തിലാണ്.
അഭിനയം ഒരിക്കലും എന്റെ ചിന്തയുടെ ഭാഗമായിരുന്നില്ല. നടിയാകുമെന്നതും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ജീവിതം അങ്ങനെ മാറിയതിൽ സന്തോഷമുണ്ട്. അതുപോലെ എട്ട് വർഷത്തിനിടെ ആരോഗ്യപരമായ വിമർശനവും പരിഹാസവും വേർതിരിച്ചറിയാൻ ഞാൻ പഠിച്ചു. എന്നെ കുറിച്ചും എന്റെ വർക്കുകളെ കുറിച്ചും അച്ചടിച്ച് വരുന്ന ചില കാര്യങ്ങൾ എന്നെ ബാധിച്ച ദിവസങ്ങളുണ്ട്. ഞാനും മനുഷ്യനാണ്. അതിൽ നിന്നെല്ലാം ഞാൻ ഉയർന്ന് വന്നത് എന്റെ സ്നേഹിക്കുന്ന എന്റെ വളർച്ച ആഗ്രഹിക്കുന്ന മനുഷ്യരുടെ സഹായത്തോടെയാണ്.

എട്ട് വർഷങ്ങൾക്കൊണ്ട് ഞാൻ എവിടെ വരെ സഞ്ചരിച്ച് എത്തിയെന്ന് അവർ വഴിയാണ് ഞാൻ മനസിലാക്കിയത്. മുമ്പ് പറഞ്ഞതുപോലെ ഇതൊന്നും ഒരിക്കലും എന്റെ ഒരു പദ്ധതിയുടെ ഭാഗമല്ലായിരുന്നു. ഞാൻ ഈ മേഖലയിൽ എത്തുമെന്നും എനിക്ക് ഇഷ്ടമുള്ള ജോലിക്കൊപ്പം പോകാൻ കഴിയുമെന്നും ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല. എന്നിട്ടും എന്റെ കരിയർ ഇവിടെ എത്തി നിൽക്കുന്നുവെങ്കിൽ ഞാൻ ചെയ്തതിൽ എന്തെങ്കിലുമൊക്കെ ശരികളുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു.
എനിക്ക് ലഭിക്കുന്ന പിന്തുണയോടൊപ്പം എന്റെ ഉൾവിളികൾക്കും ചിന്തകൾക്കും ഒപ്പമാണ് മുന്നോട്ട് പോകുന്നത്. സിനിമ തിരക്കഥ തിരഞ്ഞെടുക്കുന്നതോ ജീവിതത്തിലെ മറ്റേതെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതോ ആകട്ടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾക്ക് പിന്നാലെ പോകുന്ന ഒരാളാണ് ഞാൻ. എന്റെ ഇൻസ്റ്റിക്ടുകളാണ് എന്നെ നയിക്കുന്നത്.
ഹൃദയം ശരിയാണെന്ന് പറയുന്നതാണ് എന്റെ പാതയായി ഞാൻ സ്വീകരിക്കുന്നതെന്നും രശ്മിക പറയുന്നു. ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന.


Click it and Unblock the Notifications











