'തോന്നുംപടി കഥയുണ്ടാക്കി പ്രചരിപ്പിക്കാൻ സ്വാതന്ത്ര്യമുള്ള നാടാണ്... നമ്മൾ മൈന്റ് ചെയ്യാതിരുന്നാൽ പോരേ?'
കാലത്തിന് സ്പർശിക്കാനാവാത്ത നിത്യഹരിതശബ്ദമാണ് ഭാവ ഗായകൻ പി. ജയചന്ദ്രന്റേത്. വികാര വിചാരങ്ങളെ ഭാവതീവ്രമായി പാട്ടിലേക്ക് കൊണ്ടുവന്ന മധുര നാദം ഇന്നും ആസ്വാദക ഹൃദയങ്ങളെ മോഹിപ്പിക്കുന്നു. കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോട് ചേർക്കുന്ന ശബ്ദമായി അദ്ദേഹത്തെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കുകയാണ് പുതിയ കാലവും പുതുഗാനങ്ങളും. ഇക്കഴിഞ്ഞ മാർച്ചിലാണ് പ്രിയ ഗായകൻ എൺപതാം പിറന്നാൾ ആഘോഷിച്ചത്. സോഷ്യൽമീഡിയയിൽ ഒന്നും സജീവമല്ലാത്തതിനാൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും മാധ്യമങ്ങളും വഴിയാണ് പി. ജയചന്ദ്രന്റെ വിശേഷങ്ങൾ ആരാധകർ അറിയാറുള്ളത്.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി പി. ജയചന്ദ്രന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചില വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പി.ജയചന്ദ്രന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിലാണെന്നും പറയുന്ന ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് പ്രചരിക്കുന്നതിൽ വാസ്തവമില്ലെന്ന് കുടുംബം തന്നെ വ്യക്തമാക്കി രംഗത്തെത്തി.

ഇപ്പോഴിതാ രവി മേനോൻ തന്റെ പ്രിയപ്പെട്ട ഗായകനെ കുറിച്ച് മാതൃഭൂമിയിൽ എഴുതിയ ലേഖനമാണ് ശ്രദ്ധിക്കപ്പെടുന്നത്. പി. ജയചന്ദ്രനെ ഫോണിച്ച് വിളിച്ച് വിശേഷങ്ങൾ അന്വേഷിച്ച് അറിഞ്ഞതിന്റെ വിശദമായ ലേഖനമാണ് രവി മേനോൻ എഴുതിയിരിക്കുന്നത്. ജയചന്ദ്രന്റെ ശബ്ദത്തിന്റെ കടുത്ത ആരാധകരിൽ ഒരാളാണ് മാധ്യമപ്രവർത്തകൻ കൂടിയായ രവി മേനോൻ. ചെറിയൊരു ഇടവേളയ്ക്കുശേഷം സംസാരിക്കുകയായിരുന്നു ജയേട്ടനുമായി.
ഡോക്ടർമാർ വീട്ടിൽ കർശനമായി വിശ്രമം നിർദേശിച്ച ശേഷം ഫോൺ തുറന്നുവെക്കുന്ന പതിവില്ല അദ്ദേഹത്തിന്. സംസാരിച്ചെ മതിയാകൂവെന്ന് തോന്നുന്നവരെ വിളിക്കാൻ മാത്രമെ ഫോൺ എടുക്കാറുള്ളൂ. തന്റെ രോഗാവസ്ഥയെക്കുറിച്ച് പുറത്ത് പ്രചരിക്കുന്ന അസത്യങ്ങളും അർദ്ധസത്യങ്ങളും അദ്ദേഹത്തെ അലോസരപ്പെടുത്തുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ പോയിട്ട് വാട്ട്സാപ്പിൽ പോലും തലകാണിക്കുന്ന പതിവില്ലല്ലോ ജയചന്ദ്രന്.
മുമ്പൊരിക്കൽ മുടിവെട്ടിയ നാൾ ആരോ പകർത്തി അന്തരീക്ഷത്തിൽ പറത്തിവിട്ട പടത്തിലെ ക്ഷീണിത രൂപമല്ല ഇന്നത്തെ തന്റേതെന്ന് സ്ഥാപിക്കാനും ശ്രമിച്ചില്ല അദ്ദേഹം. ആർക്കും തോന്നുംപടി കഥയുണ്ടാക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുള്ള നാടാണ്. നമ്മളെന്തിന് അവരുടെ ആത്മസംതൃപ്തിയിൽ കയറി ഇടപെടണം? മൈൻഡ് ചെയ്യാതിരുന്നാൽ പോരേ..?ജയചന്ദ്രന് മാത്രം തരാൻ കഴിയുന്ന ഉത്തരം. ശബ്ദത്തിലെ ഊർജസ്വലതയും സംസാരത്തിലെ നർമ്മബോധവും പഴയപടി തന്നെ.
ഉടൻ പാട്ടിലേക്ക് തിരിച്ചുവരില്ലേ...? എന്നിലെ ആരാധകന്റെ ചോദ്യം. അതാണ് ആഗ്രഹം. തൽക്കാലം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സ്വാതന്ത്ര്യമില്ല. എങ്കിലും ഉടൻ സ്റ്റുഡിയോയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. നാല് മാസത്തോളമായി പാട്ട് റെക്കോർഡ് ചെയ്തിട്ട്. പാടുന്നില്ലെങ്കിലും പാട്ടുകൾ സദാസമയവും ഒപ്പമുണ്ട്.

മകൾ ലക്ഷ്മി ഇഷ്ടഗാനങ്ങൾ കേൾപ്പിച്ചുകൊണ്ടേയിരിക്കും. റഫി, സുശീലാമ്മ, ടിഎംഎസ്, പി.ബി ശ്രീനിവാസ്, മന്നാഡേ, ഹേമന്ത് കുമാർ ഇവരൊക്കെ സന്തതസഹചാരികൾ. ഏകാന്തതയുടെ മുഷിപ്പ് അകറ്റാൻ ഇതൊക്കെ പോരേ..? തന്നെക്കുറിച്ചുള്ള കിംവദന്തികളുടെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് ഹൃദയപൂർവം നന്ദി പറഞ്ഞു ജയേട്ടൻ. നന്നായി... നമ്മളെ ഇഷ്ടപ്പെടുന്നവരുടെ ആശങ്ക അകറ്റാൻ അത് ഉപകരിച്ചിട്ടുണ്ടാകും.
മനസ് വല്ലാതെ നൊന്തതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്ന് ഞാൻ. അതെന്റെ കടമയാണെന്ന് തോന്നി. അത്രയ്ക്കുമുണ്ടല്ലോ കടപ്പാട്. ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് പതിറ്റാണ്ടുകൾക്ക് മുമ്പേ ഒരു എട്ട് വയസുകാരനെ പഠിപ്പിച്ച ശബ്ദത്തിനോടുള്ള ആ കടപ്പാട് എങ്ങനെ പറഞ്ഞും എഴുതിയും തീർക്കാൻ..? എന്ന് ചോദിച്ചുകൊണ്ടാണ് രവി മേനോന്റെ ലേഖനം അവസാനിക്കുന്നത്.
1944 മാർച്ച് മൂന്നിനായിരുന്നു ജയചന്ദ്രന്റെ ജനനം. ഗാനഗന്ധർവന്‍ യേശുദാസിന്റെ ഗാനങ്ങളിൽ സംഗീതലോകം അഭിരമിച്ച് നിൽക്കുമ്പോഴായിരുന്നു പി. ജയചന്ദ്രന്‍റെ വളർച്ച. 1960 കളുടെ മധ്യം തൊട്ട് 1985 വരെ മലയാള ഗാനശാഖയിൽ യേശുദാസ് എന്ന കൊടുങ്കാറ്റിന് മുന്നിൽ അടിപതാറാതെ നിന്ന ഒരേയൊരു വൻമരം പി.ജയചന്ദ്രനാണ്.
ഓലഞ്ഞാലിക്കുിരുവി, പൊടി മീശ മുളയ്ക്കണ കാലം,ശിശിരകാല മേഘമിഥുന,പൂവേ പൂവേ പാലപ്പൂവേ,പൊന്നുഷസ്സെന്നും, തേരിറങ്ങും മുകിലേ, സ്വയം വര ചന്ദ്രികേ,ആലിലത്താലിയുമായ്, രാസാത്തി ഉന്നെ കാണാതെ എന്നിങ്ങനെ മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപാട് ഗാനങ്ങള്‍ പി.ജയചന്ദ്രന്റെ ശബ്ദത്തിൽ പിറന്നവയാണ്.


Click it and Unblock the Notifications











