'ഡിന്നറെന്താണെന്ന് ചോദിച്ചാൽ വാട്സ്ആപ്പിൽ മെസേജ് അയക്കും; വഴക്ക് പറയുന്നത് കാണാൻ പറ്റില്ലെന്ന് ഭാര്യ'
തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരരാണ് താര ദമ്പതികളായ മഹാലക്ഷമിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും. തമിഴ് സീരിയൽ രംഗത്ത് സജീവമാണ് മഹാലക്ഷ്മി. രവീന്ദർ സിനിമാ നിർമാതാവും. ഇരുവരും തമ്മിലുള്ള വിവാഹം വലിയ തോതിൽ വാർത്താ പ്രാധാന്യം നേടി. വിവാഹചിത്രങ്ങൾ പുറത്ത് വന്നപ്പോൾ രവീന്ദറിന് നേരെ വ്യാപക ബോഡി ഷെയ്മിംഗ് കമന്റുകൾ വന്നു. രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായത് എന്ന് വരെ ആക്ഷേപം വന്നു. രണ്ട് പേരും ആദ്യ വിവാഹബന്ധം വേർപിരിഞ്ഞവരാണ്.
മഹാലക്ഷ്മിക്ക് ആദ്യ വിവാഹത്തിൽ ഒരു മകനും ഉണ്ട്. പരസ്പരം മനസിലാക്കിയാണ് രണ്ട് പേരും വിവാഹം ചെയ്തതെന്നും ഗോസിപ്പുകളെ കാര്യമാക്കുന്നില്ലെന്നും രവീന്ദർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. രവീന്ദർ അടുത്തിടെ വലിയ വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും പിന്തുണയുമായി മഹാലക്ഷ്മി ഒപ്പമുണ്ടായിരുന്നു. ആരെന്തൊക്കെ പറഞ്ഞാലും തങ്ങളെ പിരിക്കാൻ പറ്റില്ലെന്നാണ് രവീന്ദർ പറയുന്നത്. ഇപ്പോഴിതാ ഭാര്യയെക്കുറിച്ചുള്ള രസകരമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ് രവീന്ദർ.

ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് രവീന്ദർ മനസ് തുറന്നത്. ബിഗ് ബോസിൽ നിന്നും തനിക്ക് കോൾ വന്നിരുന്നെങ്കിലും പോകാൻ ഭാര്യ സമ്മതിച്ചില്ലെന്ന് രവീന്ദർ പറയുന്നു. ഇതിന് കാരണം എന്താണെന്ന് ചോദിച്ചപ്പോൾ മഹാലക്ഷ്മി നൽകിയ മറുപടി എന്തെന്നും രവീന്ദർ ചൂണ്ടിക്കാട്ടി. നിങ്ങളെക്കൊണ്ട് ഒരു ജോലിയും ചെയ്യാൻ പറ്റില്ല. ഒരു ജോലിയും ചെയ്യാൻ പോകുന്നില്ല, പിന്നെ അവിടെയുള്ളവരെല്ലാം നിങ്ങളെ വഴക്ക് പറയുന്നത് കണ്ട് കൊണ്ടിരിക്കണോ എന്നാണ് ഭാര്യ പറഞ്ഞത്.
മഹാലക്ഷ്മിയുടെ പാചകത്തെക്കുറിച്ചും രവീന്ദർ തമാശയോടെ സംസാരിച്ചു. രാത്രി ഡിന്നറെന്താണെന്ന് ചോദിച്ചാൽ വാട്സ്ആപ്പിൽ അവൾ ഓപ്ഷനുകളിടും. ഇംഗ്ലീഷിൽ പല വിഭവങ്ങളുടെ പേര് പറയും. ഒരിക്കൽ മനസിലാകുന്നില്ലെന്ന് പറഞ്ഞാൽ ചപ്പാത്തിയും മുട്ടക്കറിയുമാണെന്ന് പറഞ്ഞു. സാധാരണ ഭക്ഷണങ്ങൾക്കെല്ലാം വലിയ പേരിൽ വിശേഷിപ്പിക്കുന്നത് മഹാലക്ഷ്മിയുടെ ശീലമാണെന്നും രവീന്ദർ ചിരിച്ച് കൊണ്ട് പറഞ്ഞു. അഭിമുഖത്തിൽ മഹാലക്ഷ്മിയും പങ്കെടുത്തിരുന്നു.

രവീന്ദർ ക്രമിനൽ കേസിലകപ്പെട്ടതിന് ശേഷം ഇദ്ദേഹത്തോട് മഹാലക്ഷ്മിക്ക് അകൽച്ചയുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇവയെല്ലാം തെറ്റായ പ്രചരണങ്ങളാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. പണം വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ചാണ് രവീന്ദറിനെതിരെ പോലീസ് കേസ് വന്നത്. കുറച്ച് ദിവസങ്ങൾ രവീന്ദർ ജയിലിലുമായി. ജയിലിലെ അനുഭവങ്ങളെല്ലാം കഴിഞ്ഞ ദിവസം ഇദ്ദേഹം പങ്കുവെച്ചിരുന്നു.
ജയിലിൽ പൊലീസ് വിവസ്ത്രനാക്കി പരിശോധിച്ചത് അപമാനകരമായെന്നും ജയിലിൽ ബാത്ത് റൂമിൽ പോകുന്നത് ബുദ്ധിമുട്ടായിരുന്നെന്നും രവീന്ദർ ചന്ദ്രശേഖർ വ്യക്തമാക്കി. കേസിൽ താൻ നിരപരാധിയാണെന്നാണ് രവീന്ദർ പറയുന്നത്. കേസിൽ ജാമ്യം ലഭിച്ച ശേഷം നൽകിയ അഭിമുഖത്തിലാണ് രവീന്ദർ ഇക്കാര്യങ്ങൾ പറഞ്ഞത്. പ്രതിസന്ധി സമയത്ത് മഹാലക്ഷ്മി നൽകിയ പിന്തുണയെക്കുറിച്ചും രവീന്ദർ സംസാരിച്ചു. മഹാലക്ഷ്മിക്കും കുടുംബത്തിനും അപമാനമുണ്ടാക്കി എന്ന വിഷമം ഉണ്ടായിരുന്നു.
എന്നാൽ ജയിലിലായാൽ മുപ്പത് ദിവസം തന്നെ കാണാൻ പറ്റില്ലെന്ന വിഷമം ആയിരുന്നു മഹാലക്ഷ്മിക്ക്. താൻ ജയിലിലായപ്പോൾ മഹാലക്ഷ്മി സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ചത് വിവിധ ബ്രാൻഡുകളുമായി കൊളാബറേഷൻ ഉള്ളത് കൊണ്ടാണ്. അല്ലാതെ സന്തോഷവതിയായത് കൊണ്ടല്ലെന്നും രവീന്ദർ ചൂണ്ടിക്കാട്ടി. പൊതുവെ ഗോസിപ്പുകളെയൊന്നും മഹാലക്ഷ്മി കാര്യമാക്കാറില്ല. നേരത്തെ ഇരുവരും വേർപിരിയുന്നു എന്ന ഗോസിപ്പ് വന്നപ്പോഴും മഹാലക്ഷ്മി മൗനം പാലിക്കുകയാണുണ്ടായത്.


Click it and Unblock the Notifications











