'ഷെയ്ൻ നിഗം സെറ്റിൽ എത്തുന്നത് ഇങ്ങനെ; ഇങ്ങനെയെങ്കിൽ പബ്ലിക്കായി സംസാരിച്ചാൽ മതിയായിരുന്നു'
മലയാള സിനിമയിൽ അടുത്തിടെ വലിയ തോതിൽ ചർച്ചയായ നടനാണ് ഷെയ്ൻ നിഗം. സിനിമാ സംഘടനകൾ നടനെതിരെ തിരിഞ്ഞ സാഹചര്യവും ഉണ്ടായി. ആർഡിഎക്സ് എന്ന സിനിമയുടെ ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് നിർമാതാവ് സോഫിയ പോൾ സംഘടനകൾക്ക് പരാതി നൽകിയതോടെയാണ് നടനെതിരെ ഒന്നിലേറെ ആക്ഷേപങ്ങൾ മറ്റിടങ്ങളിൽ നിന്നും വന്നത്. പ്രൊഡക്ഷൻ കൺട്രോളർമാർ ഉൾപ്പെടെ നടനെതിരെ സംസാരിച്ച സാഹചര്യം ഉണ്ടായി. അടുത്തിടെയാണ് നടനെതിരെ ചുമത്തിയ വിലക്ക് പിൻവലിച്ചത്.
വിവാദങ്ങളെല്ലാം അവസാനിച്ച് ആർഡിഎക്സ് ഓണത്തിന് റിലീസിന് ഒരുങ്ങുകയാണ്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നിർമാതാവ് സോഫിയ പോൾ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് സോഫിയ പോൾ സംസാരിച്ചു.

പ്രശ്നങ്ങൾ പരിഹരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് സോഫിയ പോൾ വ്യക്തമാക്കി. ഇനിയിപ്പോൾ എല്ലാ പ്രൊജക്ടുകളിലും ചെറിയ പ്രശ്നങ്ങൾ വന്നേക്കാം. ഇങ്ങനെയായിരിക്കാം ഈ സിസ്റ്റമെന്ന് തോന്നുന്നു. എന്ത് പ്രശ്നം വന്നാലും ബാധിക്കുന്നത് പ്രൊഡക്ഷൻ ഹൗസിനെയാണ്. അത്രയും ഇൻവെസ്റ്റ് ചെയ്ത് കഴിഞ്ഞ് പ്രശ്നങ്ങൾ വരുമ്പോൾ നമ്മളെ തന്നെയാണ് അത് ബാധിക്കുന്നത്. അത് പരിഹരിച്ച് മുന്നോട്ട് പോകും.
ഷെയ്ൻ പറഞ്ഞത് പോലെ നായക സ്ഥാനത്ത് നിന്ന് പിന്നീട് നടനെ മാറ്റിയതല്ല. സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. സംഘടനയ്ക്ക് കൊടുത്ത കത്ത് ലീക്കായതിൽ വിഷമം ഉണ്ടെന്നും സോഫിയ പോൾ വ്യക്തമാക്കി. ഇങ്ങനെയെങ്കിൽ പബ്ലിക്കായി സംസാരിച്ചാൽ പോരായിരുന്നോ എന്ന് തോന്നി. വിവാദത്തിന്റെ സമയത്ത് ഒരു ചാനലിനും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. തനിക്കത് പൊതുവിടത്ത് സംസാരിക്കേണ്ട കാര്യമല്ലെന്നും സോഫിയ പോൾ ചൂണ്ടിക്കാട്ടി.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതുവരെ ഞങ്ങളുടെ സെറ്റിൽ ഉണ്ടായിട്ടില്ല. ഷെയ്ൻ നിഗം സെറ്റിൽ വളരെ നീറ്റായാണ് വന്നത്. വന്ന് കറക്ടായി അഭിനയിച്ച് പോകും എന്നല്ലാതെ മറ്റൊരു പ്രശ്നവും വന്നിട്ടില്ല. മറ്റ് ചെറിയ പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലൊക്കേഷനിൽ താമസിച്ച് വരുന്നതും വലിയ പ്രശ്നമായി കാണേണ്ടതില്ലെന്ന് സോഫിയ പോൾ അഭിപ്രായപ്പെട്ടു. ചില സമയത്ത് താരങ്ങൾ വന്നിരുന്നിട്ട് ഷൂട്ടിംഗ് തുടങ്ങാൻ വൈകുന്ന സാഹചര്യമുണ്ടെന്നും സോഫിയ പോൾ ചൂണ്ടിക്കാട്ടി.
അതേസമയം സോഫിയ പോളിന് ഷെയ്ൻ നിഗം അയച്ച കത്ത് പുറത്ത് വന്നപ്പോൾ നടനെതിരെ വ്യാപക വിമർശനം വന്നിരുന്നു. ആർഡിഎ്സ് സിനിമയുടെ എഡിറ്റിംഗ് തന്നെയും അമ്മയെയും കാണിക്കണം. മാർക്കറ്റിംഗിലും ബ്രാൻഡിംഗിലും തനിക്ക് പ്രാധാന്യം നൽകണം, സിനിമയുടെ പ്രൊമോഷൻ കാണുമ്പോൾ താനാണ് നായകനെന്ന് ജനങ്ങൾക്ക് മനസ്സിലാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഷെയ്ൻ നിഗം ഉന്നയിച്ചത്. ഈ കത്ത് ചൂണ്ടിക്കാണിച്ചാണ് സോഫിയ പോൾ നിർമാതാക്കളുടെ സംഘടനയ്ക്ക് പരാതി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ സംഘടന നടപടി എടുത്തതും. സോഫിയ പോൾ നൽകിയ പരാതിയും ഇതിനിടെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. പുതുമുഖ സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കിയ സിനിമയാണ് ആർഡിഎക്സ്. ആന്റണി വർഗീസിനും നീരജ് മാധവിനും തന്നേക്കാൾ പ്രാധാന്യം സിനിമയിൽ ലഭിക്കുന്നു എന്നായിരുന്നു ഷെയ്ൻ നിഗത്തിന്റെ ആക്ഷേപം. നേരത്തെ വെയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ടും ഷെയ്ൻ നിഗം വിവാദത്തിൽ അകപ്പെട്ടിരുന്നു. ഷൂട്ടിംഗുമായി നടൻ സഹകരിച്ചില്ല എന്ന ആരോപണമാണ് അന്നും ഉയർന്ന് വന്നത്.


Click it and Unblock the Notifications