'അവസ്ഥ മനസിലായപ്പോൾ വിഷം തന്ന് കൊന്നേക്കാനാണ് ഡോക്ടർമാരോട് പറഞ്ഞത്'; സ്വർണ തോമസ് പറയുന്നു!
റിയാലിറ്റി ഷോകളിലൂടെ നിരവധി താരങ്ങൾ ജനിക്കാറുണ്ട്. അക്കൂട്ടത്തിൽ വർഷങ്ങൾക്ക് മുമ്പ് അമൃതയിൽ സംപ്രേഷണം ചെയ്തിരുന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിത മുഖമായി മാറിയ നടിയും നർത്തകിയുമാണ് സ്വർണ്ണ തോമസ്. റിയാലിറ്റി ഷോയ്ക്ക് ശേഷം സിനിമയലും മോഡലിങിലും സ്വർണ്ണയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഒരു ദുരന്തം ജീവിതത്തിൽ സംഭവിച്ചതോടെ സ്വർണ്ണ പെടുന്നനെ ലൈം ലൈറ്റിൽ നിന്ന് അപ്രതീക്ഷിതമായി. സംഭവിച്ച ദുരന്തത്തെ അതിജീവിച്ച് വീണ്ടും ജീവിതത്തിലേക്ക് പൂർവാധികം ശക്തിയോടെ തിരികെ വന്നിരിക്കുകയാണ് സ്വർണ്ണ തോമസ്.
ഷൂട്ടിങ് കഴിഞ്ഞ് വീട്ടിൽ കൊച്ചിയിലെ വീട്ടിൽ മടങ്ങിയെത്തിയ സ്വർണ്ണ ബാൽക്കെണിയിൽ നിന്ന് കാൽവഴുതി വീണ് വർഷങ്ങളോളം ചികിത്സയിലായിരുന്നു. ഒമ്പത് വർഷം മുമ്പാണ് എല്ലാവരേയും നടുക്കിയ അപകടം സ്വർണ്ണയ്ക്ക് സംഭവിച്ചത്.
ഇനി മുതൽ ശരീരത്തിന് ചലനശേഷിയുണ്ടാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞിടത്ത് നിന്ന് നിശ്ചയദാർഢ്യം ഒന്ന് മാത്രമാണ് സ്വന്തം കാലിൽ നിൽക്കാൻ സ്വർണ്ണയെ പ്രേരിപ്പിച്ചത്. 2013ൽ സംഭവിച്ച അപകടത്തെ കുറിച്ച് സ്വർണ്ണ തോമസ് വിവരിച്ചു.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന പണം തരും പടം എന്ന നടൻ ജഗദീഷ് അവതരിപ്പിക്കുന്ന പരിപാടിയിൽ അതിഥിയായി എത്തിപ്പോഴാണ് 2013ൽ തനിക്കുണ്ടായ അപകടം എങ്ങനെ സംഭവിച്ചതാണെന്ന് സ്വർണ്ണ തോമസ് വെളിപ്പെടുത്തിയത്. 'ഷൂട്ടിങ് കഴിഞ്ഞ് വീട്ടിൽ വന്നതാണ്. നല്ല മഴയുണ്ടായിരുന്നു. വീട്ടിലേക്ക് കയറിയപ്പോൾ സഹോദരൻ പവൻ എന്നെ വിളിക്കുന്ന പോലെ തോന്നി. അവനെ നോക്കാൻ വേണ്ടി ബാൽക്കെണിയിലേക്ക് പോയി. ബാൽക്കെണിയുടെ ഒരു വശം ഒടിഞ്ഞിട്ടുണ്ടായിരുന്നു. ആരും അത് ശ്രദ്ധിച്ചിരുന്നില്ല. കാലിൽ ഹീൽസും ഉണ്ടായിരുന്നു. ഞാൻ ബാൽക്കെണിയിലേക്ക് ചെന്നപ്പോൾ മഴവെള്ളത്തിൽ ഹീൽസ് നനഞ്ഞ് വഴുതി അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണു. ആരും കണ്ടില്ല. അവിടെ നിന്ന ഒരു കൊച്ചുകുട്ടിയാണ് പപ്പയേയും മമ്മിയേയും കൂട്ടികൊണ്ട് വന്നത്.'

'അവർ ഓടി വന്നു. പക്ഷെ ഞാൻ ടെറസിൽ നിന്ന് വീണതാണെന്ന് അവർക്ക് മനസിലായില്ല. കാരണം ഞാൻ വീട്ടിൽ വന്നത് അവർ കണ്ടിരുന്നില്ല. മാത്രമല്ല എനിക്ക് പുറത്ത് പരിക്കില്ലായിരുന്നു. എല്ലാ പരിക്കും ശരീരത്തിന് അകത്തായിരുന്നു. ഞാൻ പറഞ്ഞപ്പോഴാണ് മുകളിൽ നിന്നാണ് വീണതെന്ന് അവർ മനസിലാക്കിയത്. ആദ്യം ഒരു ആശുപത്രിയിൽ കൊണ്ടുപോയി. ശ്വാസകോശത്തിനും ക്ഷതം ഉണ്ടായിരുന്നതിനാൽ അവസ്ഥ മോശമായി കൊണ്ടിരുന്നു. ഉടൻ ഡോക്ടർമാരുടെ നിർദേശപ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ പോയി പരിശോധിച്ചപ്പോഴാണ് നട്ടെല്ലിനും ശ്വാസകോശത്തിനും കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. ശരീരം മൊത്തം തളർന്ന് പോയിരുന്നു. വീണപ്പോൾ ബോധം ഉണ്ടായിരുന്നു. ശേഷം ബോധം നഷ്ടപ്പെട്ടു.'

'പിന്നീട് മൂന്ന് ദിവസത്തിന് ശേഷമാണ് ബോധം തിരികെ കിട്ടിയത്. ബോധം വന്നപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു ചലനശേഷി നഷ്ടപ്പെട്ടുവെന്ന്. സംസാരിക്കാൻ കഴിയില്ലെന്നതിനാൽ ഒരു പേപ്പറും പേനയും എനിക്കായി ഡോക്ടർമാർ കരുതി വെച്ചിരുന്നു. ബോധം വന്നപ്പോൾ ഞാൻ എഴുതി ചോദിച്ചത് എനിക്ക് ഇനി നൃത്തം ചെയ്യാൻ കഴിയുമോ എന്നാണ്. അവരുടെ മുഖഭാവത്തിൽ നിന്ന് എനിക്ക് കാര്യങ്ങൾ മനസിലായി. അന്ന് സങ്കടം സഹിക്കവയ്യാതെ എന്നെ ഒന്ന് വിഷം നൽകി കൊല്ലുമോ എനിക്ക് ഇനി ഇങ്ങനെ ജീവിക്കണ്ടയെന്ന് വരെ ഞാൻ ഡോക്ടർമാരോട് ചോദിച്ചിരുന്നു. പിന്നീട് തിരിച്ച് വരാനുള്ള ശ്രമമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ എനിക്ക് ചെറുതായി കാലുകൾ ചലിപ്പിക്കാൻ സാധിച്ചു. അന്ന് ഡോക്ടർമാർ ഒരു പ്രതീക്ഷ പറഞ്ഞു.'
Recommended Video

'അപ്പോൾ മുതലുള്ള ശ്രമമാണ് ഇന്ന് എഴുന്നേറ്റ് നിൽക്കാനും വർക്കൗട്ട് ചെയ്യാനുമുള്ള അവസ്ഥയിൽ വരെ എത്തിനിൽക്കുന്നത്. ഒരു വർഷം കഴിഞ്ഞപ്പോഴാണ് എഴുന്നേറ്റ് നിൽക്കാൻ സാധിച്ചത്. എന്നെ ചികിത്സിച്ചവരെല്ലാം എന്റെ മാറ്റം അതിശയമാണെന്നാണ് പറഞ്ഞത്' സ്വർണ്ണ പറയുന്നു. അപകടത്തിന് ശേഷമാണ് സ്വർണ്ണ പഠനം പൂർത്തിയാക്കിയത്. ഇപ്പോൾ ഒരു ബഹുരാഷ്ട്രക്കമ്പനിയിൽ എച്ച്.ആർ വിഭാഗത്തിൽ ജോലിയുണ്ട്. അപകടത്തെ തുടർന്ന് അഭിനയം അവസാനിപ്പിക്കുമ്പോൾ നാല് മലയാള സിനിമകളും രണ്ട് തമിഴ് ചിത്രങ്ങളുമാണ് സ്വർണയുടേതായുണ്ടായിരുന്നത്. അനൂപ് മേനോനും ഭൂമിക ചൗളയുമെല്ലാം അഭിനയിച്ച ബഡ്ഡിയായിരുന്നു ആദ്യചിത്രം.


Click it and Unblock the Notifications











