വർഷങ്ങളായി വിരലുകൾകൊണ്ട് സദാസമയവും ചിൻമുദ്ര ചെയ്യുന്ന രജിനികാന്ത്, ചിൻമുദ്ര യോഗയ്ക്ക് ഇത്രയേറെ ഗുണങ്ങളോ?
ചലച്ചിത്ര ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിയ ഇതിഹാസനാമമാണ് രജിനികാന്ത് എന്നത്. ഇന്ത്യൻ സിനിമാലോകത്തിന്റെ തലൈവർ. സ്ക്രീൻ പ്രെസൻസിന്റെ രാജാവായ രജിനികാന്ത് ഈ എഴുപത്തിമൂന്നാം വയസിലും സിനിമയിൽ സജീവമാണ്. തീവ്രമായി നമ്മൾ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടിയെടുക്കാൻ ഈ ലോകം മുഴുവൻ നമ്മുടെ സഹായത്തിനെത്തും എന്ന വാക്യം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തി കൂടിയാണ് രജിനികാന്ത്. തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജിനിയോളം പ്രഭാവം തീര്‍ത്ത ഒരു താരം ഉണ്ടാവില്ല.
പൂര്‍ണ്ണമായും തമിഴനല്ലാത്ത ഒരാൾ എങ്ങനെ തമിഴകത്തിന്‍റെ താരമായി എന്ന് ചോദിച്ചാല്‍ അതാണ്ടാ നമ്മ രജനി സ്റ്റൈലെന്നാകും സൂപ്പർസ്റ്റാറിന്റെ ആരാധകരുടെ മറുപടി. കേവലം ഒരു സാധാരണ ബസ് കണ്ടക്ടറിൽ നിന്നാണ് ഏഷ്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സിനിമാ താരം എന്ന ലേബലിൽ വരെ രജിനി എത്തിയത്.

സ്റ്റൈൽകൊണ്ട് പ്രേക്ഷകമനം കീഴടക്കിയ തമിഴ് സിനിമയിലെ മുടിചൂടാമന്നൻ വേട്ടയ്യൻ വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുന്നതിന്റെ ത്രില്ലില്ലാണ്. ബാംഗ്ലൂരിൽ ബസ് കണ്ടക്ടറായി ജോലി ചെയ്ത ശേഷം അഭിനയം പഠിക്കാൻ പോയ രജിനികാന്ത് 1975ൽ കെ.ബാലചന്ദറിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അപൂർവരാഗങ്ങളിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറിയത്. ആ ചിത്രത്തിനുശേഷം രജിനി സിനിമയിൽ തൻ്റേതായ ഒരു ശൈലി സൃഷ്ടിച്ചു.
ആദ്യകാലത്ത് വില്ലൻ വേഷങ്ങളും സ്വഭാവ വേഷങ്ങളും ചെയ്തിരുന്ന രജനിക്ക് പതിനാറ് വയതിനിലെ എന്ന സിനിമ വലിയൊരു വഴിത്തിരിവാണ് സമ്മാനിച്ചത്. കമലിനും ശ്രീദേവിക്കുമൊപ്പമാണ് രജിനിയും ഈ ചിത്രത്തിൽ അഭിനയിച്ചത്. 1978ൽ ഭാസ്‌കർ സംവിധാനം ചെയ്‌ത ഭൈരവി എന്ന ചിത്രത്തിലൂടെയാണ് രജിനികാന്ത് സൂപ്പർതാരമായി ഉയർന്നത്.
രജിനി ക്രമേണ ഒരു മാസ് ഹീറോയായി ഉയർന്നുവരുകയും തൻ്റെ സിനിമകളിലെ പഞ്ച് ലൈനുകൾ പറഞ്ഞ് ട്രെൻഡ് സെറ്ററായി മാറുകയും ചെയ്യുകയായിരുന്നു. പിന്നീടുള്ള രജിനികാന്തിൻ്റെ വളർച്ച തമിഴ് സിനിമയുടെ ചരിത്രം കൂടിയാണ്. 1995ൽ പുറത്തിറങ്ങിയ മുത്തു എന്ന ചിത്രം ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു. അന്ന് മുത്തു ജപ്പാനിൽ നേടിയ കലക്ഷൻ പിന്നീട് ഇറങ്ങിയ ഒരു ഇന്ത്യൻ സിനിമക്കും ജപ്പാനിൽ തകർക്കാൻ സാധിച്ചില്ല.
തൻ്റെ സ്ഥിരോത്സാഹത്താൽ സൂപ്പർ താരമായി മാറിയ രജിനികാന്ത് ഇന്നും ഇന്ത്യയിലെ ഒന്നാം നമ്പർ നടന്മാരിൽ ഒരാളാണ്. ആത്മീയതയിൽ വലിയ വിശ്വാസമുള്ളയാളുമാണ് രജിനികാന്ത്. അദ്ദേഹത്തെ എപ്പോഴും ഈർജ്വലനായി നിർത്തുന്ന ഒരു ഘടകം ധ്യാനമാണെന്ന് പറയപ്പെടുന്നു.

അതുപോലെ തന്നെ വർഷങ്ങളായി വിരലുകൾകൊണ്ട് സദാസമയവും ഒരു യോഗ മുദ്രയും താരം ചെയ്യാറുണ്ട്. ചിൻമുദ്രയാണത്. പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് രജിനികാന്ത് പലപ്പോഴും ഒരു മുദ്ര ചെയ്യുന്നതും പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. താരത്തിന്റെ ഒട്ടുമിക്ക ഫോട്ടോകളിലും നടൻ ചിൻമുദ്രയിൽ വിരലുകൾ പിടിച്ചിരിക്കുന്നത് കാണാം. വലതുകയ്യിലെ ചൂണ്ടുവിരൽ തള്ളവിരലിനോട് ചേർത്ത് വൃത്താകാരമാക്കിയും ചെറുവിരൽ, മോതിരവിരൽ, നടുവിരൽ എന്നിവ നിവർത്തിയും പിടിക്കുന്നതാണു ചിൻമുദ്ര.
നിവർത്തിപ്പിടിച്ചിരിക്കുന്ന മൂന്നുവിരലുകൾ ജാഗ്രത്, സ്വപ്‌ന, സുഷുപ്തി അവസ്ഥകളേയും വൃത്താകാരത്തിൽ പിടിച്ചിരിക്കുന്ന ഇരുവിരലുകൾ തുരീയാവസ്ഥയേയും ദ്യോതിപ്പിക്കുന്നു. ഏകാഗ്രത കൂട്ടുവാനും ശരീരത്തിൽ സവിശേഷമായ ഊർജ്ജപ്രവാഹം ഉണ്ടാക്കുവാനും ചിൻമുദ്ര സഹായിക്കുന്നു.
ഈ മുദ്ര ഓർമശക്തി മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ഉറക്കമില്ലായ്മ, കോപം, തലവേദന തുടങ്ങിയവയും ഇല്ലാതാക്കുന്നു. കൂടാതെ ചിൻ മുദ്ര നാഡികളെ ശാന്തമാക്കാനും ഫോക്കസ് നിലനിർത്താനും സഹായിക്കുന്നു. അതുകൊണ്ടാണ് രജിനി ഇത് സ്ഥിരമായി പിന്തുടരുന്നത്. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ അടക്കം ചിൻമുദ്രയിലാകും രജിനിയുടെ കൈകൾ.


Click it and Unblock the Notifications