ലോഹിയുടെ സാഡിസമാണിത്, കിരീടത്തിന്റെ പ്രൗഡി ചെങ്കോൽ നശിപ്പിച്ചു; തിലകനെയോർത്ത് വിഷമം: നെറ്റിസൺസ്
സിനിമാ പ്രേക്ഷകരുടെ മനസിൽ ഇന്നും വിങ്ങലാണ് കിരീടത്തിലെ സേതു മാധവനും കുടുംബവും. ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്നു. മോഹൻലാൽ, തിലകൻ എന്നിവരുടെ അവിസ്മരണീയ പ്രകടനം, തിരക്കഥയുടെയും സംവിധാനത്തിന്റെയും ആഴം എന്നിവ ഏവരും എടുത്ത് പറഞ്ഞു. ഇന്നും മനസിനെ അലട്ടുന്നത് കാരണം കിരീടം മുഴുവനായും കാണാനാകാത്തവരുണ്ട്. കിരീടത്തിന്റെ രണ്ടാം ഭാഗമാണ് ചെങ്കോൽ.
ചെങ്കോലും പ്രേക്ഷകരുടെ മനസിനെ പിടിച്ചുലച്ചു. സേതുമാധവൻ എന്ന കഥാപാത്രം തകർന്നില്ലാകുന്നത് പ്രേക്ഷകർ കണ്ടു. ചെങ്കോലിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. യഥാർത്ഥത്തിൽ ചെങ്കോലിൽ കിരീടത്തിലെ കഥാപാത്രങ്ങളുടെ അടിത്തറ തന്നെ ഇളക്കുകയാണ് ചെയ്തതെന്ന് റെഡിറ്റ് യൂസേർസ് പറയുന്നു.

തിലകൻ ചെയ്ത അച്ചുതൻ നായർ എന്ന കഥാപാത്രത്തിനുണ്ടായ പതനം ഇവർ ചൂണ്ടിക്കാട്ടുന്നു. മകളെ വേശ്യാവൃത്തിക്കയക്കേണ്ട സാഹചര്യത്തിലേക്ക് അച്ചുതൻ നായരുടെ കുടുംബം എത്തിയിരുന്നു. ലോഡ്ജ് മുറിയുടെ മുന്നിൽ നിന്നുള്ള തിലകന്റെയും മോഹൻലാലിന്റെയും രംഗം പ്രേക്ഷകരുടെ മനസിനെ നൊമ്പരപ്പെടുത്തി. ഇത്രത്തോളം താഴേക്ക് തിലകന്റെ കഥാപാത്രം പോകേണ്ടിയിരുന്നില്ലെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.
ലോഹിതദാസ് അച്ചുതൻ നായരെന്ന കഥാപാത്രത്തോട് ചെയ്തത് സാഡിസ്റ്റ് മനോഭാവമാണ്. കീരിടത്തിലെ അച്ചുതൻ നായർ ഒരിക്കലും മകളുടെ പിമ്പ് ആകില്ല, കഥാപാത്രത്തെ ഇല്ലാതാക്കുന്ന തിരക്കഥയ്ക്ക് തിലകന് സമ്മതിക്കേണ്ടി വന്നതിൽ ദുഖം തോന്നുന്നു, ദാരിദ്ര്യം ആൾക്കാതെ എന്തും ചെയ്യിക്കും എന്നിങ്ങനെ കമന്റുകളുണ്ട്. അതേസമയം അച്ചുതൻ നായർ എന്ന കഥാപാത്രം മകളുടെ പിമ്പ് ആയതല്ലെന്നും മകൾ തെരഞ്ഞെടുത്ത മാർഗമാണിതെന്നും സുരക്ഷയ്ക്ക് അച്ഛനെയും ഒപ്പം കൂട്ടിയതാണെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നുണ്ട്.


Click it and Unblock the Notifications











