എനിക്കൊരു മകനുണ്ടെന്ന് ഇവർ ചിന്തിക്കണം; അവനോട് ഞാൻ എല്ലാം സംസാരിക്കാറുണ്ട്; രേഖ രതീഷ്
സീരിയൽ രംഗത്ത് ഏവർക്കും പ്രിയപ്പെട്ട നടിയാണ് രേഖ രതീഷ്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത രേഖ അഭിനയ മികവ് കൊണ്ട് കൈയടി നേടി. സീരിയൽ രംഗത്ത് സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് രേഖ. ജീവിതത്തിൽ ഒന്നിലേറെ പ്രതിസന്ധി ഘട്ടങ്ങൾ രേഖയ്ക്കുണ്ടായിട്ടുണ്ട്. മകന് വേണ്ടിയാണ് ഇന്ന് താൻ ജീവിക്കുന്നതെന്നാണ് രേഖ പറയുന്നത്.
ഇപ്പോഴിതാ കരിയറിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണ് നടി. പ്രെെം മലയാളവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. എന്ത് കാര്യം ലൊക്കേഷനിൽ കണ്ടാലും കണ്ടില്ല, കേട്ടില്ല, പറയില്ല എന്ന് കരുതാനാണ് താൻ ഇപ്പോൾ ശ്രമിക്കാറെന്ന് രേഖ പറയുന്നു. പലരും അത് തന്നെയാണ് ചെയ്യാറ്. പക്ഷെ ഞാൻ ഒരാൾ വന്ന് പ്രശ്നമുണ്ടായി എന്ന് പറഞ്ഞാൽ അവർക്ക് വേണ്ടി സംസാരിക്കാൻ നിൽക്കും. ഒടുവിൽ ഈ പറഞ്ഞവർ വരെ മാറിക്കളയും.

ആർക്കൊക്കെ വേണ്ടി ലൊക്കേഷനിൽ നിന്നിട്ടുണ്ടോ അവരെല്ലാം പിന്നീട് മാറിക്കളയും. അത് താൻ അനുഭവം കൊണ്ട് മനസിലാക്കിയെടുത്തതാണെന്ന് രേഖ പറയുന്നു. യൂണിറ്റിലുള്ള ചേട്ടൻമാർ, മക്കളേ, നീ എന്ത് കണ്ടാലും കണ്ടില്ല കേട്ടില്ല എന്ന് കരുതണം എന്ന് ഉപദേശിച്ചു. അവരും അതാണ് ചെയ്യുന്നത്. എന്റെ യൂണിറ്റിലെ ചേട്ടൻമാർ വർക്കിൽ നിൽക്കുന്ന മോഡാണ് ശരി.
രണ്ടര വർഷമായി ജീവിതത്തിൽ അതാണ് ആവശ്യമെന്ന് സ്വയം മനസിലാക്കിയെന്നും രേഖ വ്യക്തമാക്കി. മകന്റെ പഠിത്തം തീരാതെ തനിക്ക് അഭിമുഖങ്ങൾ നൽകാൻ താൽപര്യമില്ലെന്നും രേഖ പറയുന്നു. എന്റെ കുഞ്ഞിനെ ആലോചിച്ചാണ് അഭിമുഖങ്ങൾ നൽകാത്തത്. അവരുടെ വയറ്റിപ്പിഴപ്പിന് വേണ്ടി നമ്മളെ വെച്ച് ഒരു തമ്പ് നെയിലും ക്യാപ്ഷനും ഇട്ട് മോശപ്പെടുത്തും. എന്നെ മാത്രമല്ല, പല ആർട്ടിസ്റ്റുകളോടും ഇങ്ങനെയാണ് ചെയ്യുന്നത്.

അവർ ചിന്തിക്കേണ്ട കാര്യമുണ്ട്. ഞാനെന്ന വ്യക്തിയെ മാറ്റി നിർത്തണം, എനിക്കൊരു മകനുണ്ട്. അവൻ സ്കൂളിൽ പോകുന്നതാണ്. ഇവർ കൊടുക്കുന്ന തമ്പ്നെയിലും കാര്യങ്ങളും ആ കുഞ്ഞിനെ ബാധിക്കുമെന്ന കോമൺ സെൻസ് ഉണ്ടെങ്കിൽ ഇത് ചെയ്യില്ലെന്നും രേഖ വ്യക്തമാക്കി.
മകനോട് താൻ എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ടെന്നും രേഖ പറയുന്നു. എന്ത് കാര്യവും ഞാൻ അവനോട് പറയും. എന്റെ നല്ലതും മോശവുമായ എല്ലാ കാര്യങ്ങളും. സങ്കടമായാലും സന്തോഷമായാലും രാത്രി കിടക്കുമ്പോൾ ഞങ്ങൾ എല്ലാം പറയും. അതുകൊണ്ട് തന്നെ കുറേക്കൂടി എന്നേക്കാൾ പക്വത അവനുണ്ട്. അവന്റെ കുഞ്ഞിലേ തൊട്ട് ഞങ്ങൾ രണ്ട് പേരും ഒറ്റയ്ക്ക് തന്നെയായിരുന്നെന്നും രേഖ പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യണമെന്നും രേഖ ചൂണ്ടിക്കാട്ടി.
ജീവിതത്തിന്റെ പല വശങ്ങളും ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട്. ആ സമയത്ത് എന്റെ ഉള്ളിൽ അറിയാതെ തോന്നിയ സംഭവമാണ് സിംഹത്തെ പോലെ ജീവിക്കുകയെന്നത്. എനിക്ക് സിംഹത്തെ ഭയങ്കര ഇഷ്ടമാണ്. ജീവിതത്തിലെ ഓരോ ഘട്ടവും കടന്ന് വരുമ്പോഴും എത്ര പ്രശ്നം വന്നാലും ആത്മഹത്യ ചെയ്യാൻ പാടില്ല, ദൈവം തന്ന ജീവിതമാണെന്ന് മനസിൽ തോന്നിയ കാര്യമാണ്. ഞാൻ ഇത്രയും വയസ് വരെ ജീവിച്ചു. ഒരു പ്രശ്നം വരുമ്പോൾ ആത്മഹത്യയെക്കുറിച്ച് ആരും ചിന്തിക്കരുതെന്നും രേഖ വ്യക്തമാക്കി.


Click it and Unblock the Notifications