മമ്മൂട്ടി ആ ചേഷ്ഠ ചെയ്യുന്നത് സങ്കൽപ്പിക്കാൻ പറ്റുമായിരുന്നില്ല, ഷാജിയുമായി ഞാൻ വഴക്കിട്ടു; രഞ്ജി പണിക്കർ
ഒട്ടുമിക്ക മമ്മൂട്ടി ആരാധകരുടേയും ഇഷ്ട ചിത്രങ്ങളുടെ പട്ടികയിൽ എന്നും ഒന്നാം സ്ഥാനത്തുള്ള സിനിമയാണ് ദി കിംഗ്. രഞ്ജി പണിക്കരുടെ തൂലികയിൽ പിറന്ന് എം.അലി നിർമിച്ച് ഷാജി കൈലാസ് മെഗാസ്റ്റാർ കൂട്ടുകെട്ടിൽ പിറന്ന സിനിമ ഇന്നും ആളുകൾ ആവർത്തിച്ച് കാണുന്ന ചിത്രം കൂടിയാണ്. 1995ൽ പിറന്ന സിനിമ അന്ന് ബോക്സ് ഓഫീസ് ഇളക്കി മറിച്ചു. ഒരുപാട് യുവാക്കൾക്ക് പ്രചോദനമായ മമ്മൂട്ടി കഥാപാത്രമാണ് കലക്ടർ തേവള്ളി പറമ്പിൽ ജോസഫ് അലക്സ്. ജോസഫ് അലക്സ് എന്നും ഒരു ബ്രാൻഡ് തന്നെയാണ് മലയാളിക്ക്.
ഇടത്തെ കൈ കൊണ്ട് പുറകിലെ മുടി വകഞ്ഞ് മാറ്റുന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ മാനറിസം അനുകരിക്കാത്ത ചെറുപ്പക്കാർ അന്ന് കുറവായിരുന്നു. ആ കഥാപാത്രത്തിന് അങ്ങനൊരു ചേഷ്ഠ നൽകാമെന്ന് പറഞ്ഞത് സംവിധായകൻ ഷാജി കൈലാസാണെന്നും തനിക്ക് അതിനോട് യോജിപ്പില്ലായിരുന്നുവെന്നും പറയുകയാണിപ്പോൾ രഞ്ജി പണിക്കർ.

അങ്ങനൊരു ചേഷ്ഠ ഒരു കലക്ടർ കഥാപാത്രത്തിന് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു. പക്ഷെ സംവിധായകൻ പറഞ്ഞതുപോലെ ആ മാനറിസം തിയേറ്ററിൽ ഭയങ്കര തരംഗമായി മാറിയെന്നും രഞ്ജി പണിക്കർ പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജോസഫ് അലക്സ് എന്ന കഥാപാത്രം ഒരു ഐഡിയലിസ്റ്റിക്ക് കഥാപാത്രമാണ്.
ഞാൻ ആ കഥാപാത്രത്തെ കുറിച്ച് എഴുതുമ്പോഴും അയാൾ ഒരു കലക്ടറാണെങ്കിലും അയാൾ ഒരു പോലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയാവുകയും അച്ഛന്റെ സ്വാധീനം കൊണ്ട് അതിൽ നിന്നും രക്ഷപ്പെടുകയും ചെയ്ത കഥാപാത്രമാണ്. അതുകൊണ്ട് തന്നെ ജോസഫ് അലക്സ് എന്ന കഥാപാത്രം ഇടത്തെ കൈ കൊണ്ട് പുറകിലെ മുടി വകഞ്ഞ് മാറ്റുന്ന ചേഷ്ഠ എനിക്ക് സങ്കൽപ്പിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല.
ആ ചേഷ്ഠ ആ കഥാപാത്രത്തിന് വേണമെന്നത് ഷാജിയുടെ സജഷൻ ആയിരുന്നു. അവൻ ഇത് പറഞ്ഞപ്പോൾ ഞാൻ ഭയങ്കരമായി വഴക്കുണ്ടാക്കി. ജോസഫ് അലക്സ് എന്ന കഥാപാത്രം അത് ചെയ്യില്ലെന്നാണ് ഞാൻ പറഞ്ഞത്. എടാ നീയത് വിട്... ജോസഫ് അലക്സ് പഴയ നക്സൽ സ്വഭാവമൊക്കെയുള്ള ആളായിരിക്കും. പക്ഷെ അയാൾ ഇപ്പോൾ ഒരു കലക്ടറാണ്. മാത്രമല്ല നമ്മൾ അയാളെ ഭയങ്കര സ്റ്റൈലൈസ്ഡ് ആയിട്ടല്ലേ ചിത്രീകരിച്ചിരിക്കുന്നത്.
അപ്പോൾ നീ അത് എനിക്ക് വിട്ടേക്കെന്ന് ഷാജി പറഞ്ഞു. നിനക്ക് ഞാൻ വിട്ടേക്കാം കാരണം നീ സംവിധായകനാണല്ലോ... പക്ഷെ എന്റെ ജോസഫ് അലക്സ് അങ്ങനെയല്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ എന്റെ ഇടുങ്ങിയ ചിന്താഗതിയിൽ നിൽക്കുകയാണ്. എടാ... അത് ചെയ്യട്ടേയെന്ന് ഷാജി പറഞ്ഞു.

തിയേറ്ററിൽ ആ ചേഷ്ഠയ്ക്ക് ആളുകൾ കയ്യടിച്ചില്ലെങ്കിൽ നീ എന്നെ അടിച്ചോളാൻ എന്നോട് പറഞ്ഞു. മിക്കവാറും ഞാൻ നിന്നെ അടിച്ചിരിക്കുമെന്ന് ഞാനും പറഞ്ഞു. പക്ഷെ ഷാജി പറഞ്ഞതുപോലെ ആ മാനറിസം തിയേറ്ററിൽ ഭയങ്കര തരംഗമായി മാറിയെന്നും രഞ്ജി പണിക്കർ പറഞ്ഞു. സിനിമയിൽ ഉടനീളം മമ്മൂട്ടിയുടേത് അതിശയിപ്പിക്കുന്ന സ്ക്രീൻ പ്രസൻസായിരുന്നു.
മമ്മൂട്ടിയുടെ നായക കഥാപാത്രത്തിനുള്ള അത്ര തന്നെ ആരാധകർ മുരളിയുടെ വില്ലൻ കഥാപാത്രത്തിനുമുണ്ട്. സുരേഷ് ഗോപി, സോമൻ, ഗണേഷ് കുമാർ, വിജയരാഘവൻ, പപ്പു ചേട്ടൻ, കെപിഎസി ലളിത, ദേവൻ, രാജൻ പി ദേവ്, കൊല്ലം തുളസി തുടങ്ങി ചെറിയ കഥാപാത്രങ്ങൾ വരെ ഗംഭീര പ്രകടനമാണ് ഈ പൊളിറ്റിക്കൽ ആക്ഷൻ സിനിമയിൽ കാഴ്ചവെച്ചത്.
മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും സുന്ദരനായ കഥാപാത്രവും ജോസഫ് അലക്സാണ്. മമ്മൂട്ടി കഥാപാത്രത്തെ കണ്ട് ആ ട്രെൻഡിൽ മുടി വെട്ടിയ ചെറുപ്പക്കാർ വരെയുണ്ട്. പലരും ജോസഫ് അലക്സിന്റെ മാനറിസം അക്കാലത്ത് അനുകരിക്കാറുമുണ്ടായിരുന്നു.


Click it and Unblock the Notifications











