ആ ഡയലോഗ് എഴുതാൻ ഞാൻ മുറിയിൽ കയറി കതകടച്ചു, മമ്മൂക്ക ത്രിൽഡ് ആയി, വെളിപ്പെടുത്തി രഞ്ജി പണിക്കർ
തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് ദി കിംഗ്. മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. അലി നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം നിർവ്വഹിച്ച് 1995-ൽ പ്രദർശനത്തിനെത്തിയ ചിത്രം അന്ന് തിയേറ്ററുകളിൽ വലിയ ആഘോഷമായിരുന്നു. തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് ആയുള്ള മമ്മൂട്ടിയെ ആരവങ്ങളോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രം പോലെ തന്നെ കിംഗിലെ ഡയലോഗും ഇന്നും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.
അഭിനേതാവും തിരക്കഥകൃത്തുമായ രഞ്ജിപണിക്കരാണ് കിംഗിന് വേണ്ടി തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ പിറവിക്ക് പിന്നിലെ കാരണം അമ്മയായിരുന്നു എന്ന് രഞ്ജി പണിക്കർ തന്നെ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റുന്ന ചിത്രത്തിലെ ഡയലോഗായ അക്ഷരങ്ങളച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നുംനീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ... ഇതിന്റെ സൃഷ്ടിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് രഞ്ജി പണിക്കർ. കാൽ നൂറ്റാണ്ടാകുന്ന വേളയിൽ ചിത്രത്തിനെ കുറിച്ചുള്ള ചില അറിയാക്കഥ പങ്കുവെയ്ക്കുകയാണ് രഞ്ജിപണിക്കർ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്,

ദി കിംഗിലെ പ്രശസ്തമായ ആ സംഭാഷണം എഴുതാൻ ഞാൻ രാവിലെ മുറിയിൽ കയറി കതകടച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് അതെഴുതി പൂർത്തിയാക്കിയത്.മമ്മൂട്ടിയടക്കമുള്ള ആർട്ടിസ്റ്റുകൾ വെയിറ്റു ചെയ്യുന്നുണ്ടായിരുന്നു.മമ്മൂക്കയോട് ഞാൻ വിളിച്ചു പറഞ്ഞിരുന്നു രാവിലെ ചിത്രീകരണം ഉണ്ടാകില്ലെന്ന് .കോഴിക്കോട് മഹാറാണിയിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. അടുത്തമുറിയിൽ നടൻ മുരളിയുണ്ടായിരുന്നു.എഴുതിക്കഴിഞ്ഞയുടൻ ഞാൻ മുരളിയെ വിളിച്ചു കേൾപ്പിച്ചു.മുരളി ത്രിൽഡ് ആയി.പ്രത്യേക കഥാസന്ദർഭം അല്ലെങ്കിലും എനിക്കു പറയാനുള്ള കാര്യങ്ങൾ പറയാൻ ഞാൻ എന്റെ തിരക്കഥയിൽ അവസരമൊരുക്കാറുണ്ട്.വൈകിട്ട് അഞ്ചുമണിയോടെ സംഭാഷണം പൂർത്തിയായി. അപ്പോൾ തന്നെ ചിത്രീകരണം ആരംഭിച്ചു. ഡയലോഗ് കേട്ട് മമ്മൂക്കയും ത്രിൽഡ് ആയിരുന്നു

മമ്മൂട്ടി അവതരിപ്പിച്ച കളക്ടർ ജോസഫ് അലക്സ് അന്ന് സിവിൽ സർവ്വീസിലുള്ള ആരെയും മാതൃകയാക്കി എഴുതിയ കഥാപാത്രമായിരുന്നില്ല. ജില്ലാകളക്ടർക്കുള്ള അധികാരങ്ങളെക്കുറിച്ച് വായിച്ചപ്പോഴാണ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയിലുള്ള വിശാലമായ അധികാരങ്ങൾ മനസിലായത്.സിവിൽസർവീസിൽ ഡൗൺ ടു ഏർത്തായവരും,സാമൂഹ്യ പ്രതിതിബദ്ധതയുള്ളവരും വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്നവരുമൊക്കെ ഉണ്ടെന്നറിയാം.എന്നാൽ അഗ്രസീവായ കളക്ടർ.അതായിരുന്നു എന്റെ ജോസഫ് അലക്സ്.

ദി കിംഗ് എന്ന ചിത്രം പിറക്കാനുള്ള പ്രധാന കാരണം എന്റെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്. മമ്മൂട്ടിയുമായി ഇനി ഒരു സിനിമ ചെയ്യില്ലെന്ന് താൻ വിചാരിച്ചതായിരുന്നു. കാരണം . ഏകലവ്യൻ എന്ന സിനിമയുടെ പ്രാകൃത രൂപം ഞാൻ ഒരിക്കൽ മമ്മുക്കയോട് മദ്രാസിൽ ചെന്നു പറഞ്ഞു കേൾപ്പിച്ചതാണ്. 'നമുക്കു ചെയ്യാം" എന്നു മമ്മുക്ക വാക്കും പറഞ്ഞു. എന്നാൽ ചില കാരണങ്ങളാൽ നടക്കാതെ പോയി. എന്നാൽപ്പിന്നെ ഇനി മമ്മുക്കയുമായി ഒരു സിനിമയ്ക്കും ഈ ജന്മം പുറപ്പെടില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഞാൻ.മമ്മുക്ക സിനിമയുടെ കാര്യം സംസാരിക്കാൻ ഷാജിയും നിർമ്മാതാവ് അക്ബറും കാണാൻ വന്നപ്പോൾ ആ നീരസം ഞാൻ പ്രകടിപ്പിച്ചു.

ആ സമയം തന്നെ ഗസ്റ്റ്ഹൗസിൽ മമ്മൂക്കയുടെ ഫോൺ വന്നു. . ഫോണെടുത്തു." അവർ വന്നു കാര്യം പറഞ്ഞോയെന്ന് ചോദിച്ചു.മദ്രാസിൽ നിന്നാണ് കോൾ.പറഞ്ഞുവെന്നു മാത്രം മറുപടി നൽകി.താൻ ഒന്നു നോക്കെന്നായി മമ്മുക്ക. പറ്റില്ലെന്നൊക്കെ പറയണമെന്ന് മനസിൽതോന്നി.പറഞ്ഞില്ല. ഡോ. പശുപതി എന്ന എന്റെ ആദ്യ സിനിമ എഴുതാൻ പുറപ്പെടുമ്പോൾ മമ്മൂട്ടി എന്ന നടന്റെ കാൽതൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങിയിരുന്നു.സ്വന്തം അനുജൻമാരെപ്പോലെയാണ് എന്നെയും കണ്ടിരുന്നത്.മനസിൽ ഗുരുത്വത്തോടെ പ്രതിഷ്ടിച്ചിട്ടുള്ള ആളിനോട് അങ്ങനെയൊന്നും പറയാൻ പറ്റില്ല.

എന്റെ താൽപര്യമില്ലായ്മ തിരിച്ചറിഞ്ഞ അക്ബർ ഞാൻ പോലും അറിയാതെ എന്റെ അമ്മയെ പോയി കണ്ടു.അടുത്ത ദിവസം അമ്മ എന്നെ വിളിച്ചു. 'ഇവിടെ ഒരു അക്ബർ വന്നിരുന്നു.സങ്കടങ്ങൾ പറഞ്ഞ് കരഞ്ഞു. നീ എഴുതിക്കൊടുത്താൽ അയാളുടെ പ്രശ്നങ്ങൾ ഒക്കെ തീരും.നീ എഴുതും എന്നു ഞാൻ വാക്കു പറഞ്ഞിട്ടുണ്ട് എന്നും അമ്മ അറിയിച്ചു. അമ്മ പറഞ്ഞാൽ ഞാൻ മറുത്തൊരു വാക്ക് പറയില്ലെന്ന് ഷാജിക്ക് അറിയാം.ചിത്രീകരണത്തിന്റെ തലേദിവസം വരെ എഴുതിയത് 26 സീൻ. മമ്മൂക്കയ്ക്കായി ഞാൻ സീൻ വായിച്ചുതുടങ്ങി. നാല് സീൻ വായിച്ചപ്പോൾ തന്നെ മമ്മൂക്ക പറഞ്ഞു. ഇനിക്ക് ഇത്രയും കേട്ടാൽ മതിയെന്ന്. അദ്ദേഹത്തിൽ നിന്ന് ഒരിക്കൽ കൂടി അനുഗ്രഹം വാങ്ങിയെന്നും രഞ്ജി പണിക്കർ പറയുന്നു.


Click it and Unblock the Notifications











