'നെഞ്ചുപൊട്ടി കരയുകയായിരുന്നു ഞാൻ; അപ്രതീക്ഷിതമായി അമ്മയുടെ കോൾ; അവനെ ഒന്ന് കാണണം'
മേക്കപ്പ് രംഗത്ത് പുതുതരംഗം സൃഷ്ടിച്ച വ്യക്തിയാണ് രഞ്ജു രഞ്ജിമാർ. നിരവധി നടിമാർക്ക് വൻ ശ്രദ്ധ നേടിക്കൊടുത്ത മേക്കോവർ നൽകിയ രഞ്ജുവിന് സിനിമാ ലോകത്ത് ഇന്ന് തന്റേതായ ഇടമുണ്ട്. മംമ്തയുൾപ്പെടെയുള്ള പ്രമുഖരായ പല നടിമാരുടെയും മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജുവാണ്. ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്ന് ഉയർന്ന് വന്ന വ്യക്തിയായതിനാൽ നിരവധി പ്രതിസന്ധികൾ ഈ ഉയർച്ചയിലേക്ക് കുതിക്കവെ രഞ്ജുവിന് നേരിടേണ്ടി വന്നു.
തനിക്ക് നേരെ വന്ന പരിഹാസങ്ങളെക്കുറിച്ചും അവഗണനകളെക്കുറിച്ചും രഞ്ജു ഇതിന് മുമ്പ് സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇഷ്ടമേഖലയിൽ കഴിവ് തെളിയിക്കാനായതോടെ രഞ്ജുവിനെ തേടി അംഗീകാരങ്ങൾ എത്തി. ഇന്ന് മേക്കപ്പ് രംഗത്ത് പ്രബല സാന്നിധ്യമായി രഞ്ജു രഞ്ജിമാർ നിലനിൽക്കുന്നു. തന്റെ അമ്മയെക്കുറിച്ച് രഞ്ജു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'എനിക്ക് വലിയാെരു പ്രോബ്ലം ഉണ്ടായിരുന്നു. ഏകദേശം 12 മണിക്ക് കൊല്ലത്ത് നിന്ന് വീട്ടിലേക്ക് വരികയാണ്. കരഞ്ഞ് കരഞ്ഞ് നെഞ്ച് പൊട്ടുമെന്ന അവസ്ഥയിലായി. എന്നെ കൺട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ അമ്മയെന്നെ വിളിച്ചു. ഏകദേശം രണ്ട് മണിയായി. എന്താ ഈ സമയത്ത് വിളിക്കുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് എനിക്ക് ആശ്വാസമായത്'
'ലോകത്ത് ആരൊക്കെ നമ്മളെ കൈ വിട്ടാലും അമ്മയെന്ന സൃഷ്ടി ഒരിക്കലും തേച്ച് മാച്ച് കളയാൻ പറ്റാത്തതാണ്. ഞാൻ ഹായ് അമ്മ, സുഖമാണോ എന്ന് എപ്പോഴും പറയുന്ന ആളല്ല. തങ്കമ്മെയെന്ന് പേര് വിളിച്ച് കളിയാക്കുന്ന ആളാണ്. പക്ഷെ അമ്മയെന്ന സ്നേഹവും ആ രൂപവും എന്റെ ഹൃദയത്തിലുണ്ട്,' രഞ്ജു രഞ്ജിമാർ പറഞ്ഞു. കൈരളി ടിവിയിൽ സംസാരിക്കുകയായിരുന്നു രഞ്ജു.
താൻ കാണാനാഗ്രഹിക്കുന്ന വ്യക്തിയെക്കുറിച്ചും രഞ്ജു സംസാരിച്ചു. പതിനെട്ട് വയസ്സിൽ വീട് വിട്ടിറങ്ങിയ സാഹചര്യം ഉണ്ടായിരുന്നു. ഒരു വീട്ടിൽ ജോലിക്ക് നിന്നിരുന്നു. ആ വീട്ടിൽ മൂന്ന് മക്കളുണ്ടായിരുന്നു. അതിലേറ്റവും കുഞ്ഞ് മോൻ അംഗൻവാടിയിൽ പഠിക്കുന്ന സമയമായിരുന്നു. അവനെ കുളിപ്പിക്കുകയും അവനെ ഉറക്കുകയും സ്കൂളിൽ വിടുകയുമൊക്കെ ചെയ്തിരുന്നത് ഞാനാണ്. അവനെ ഒന്ന് കാണണമെന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്. വലിയൊരു ആഗ്രഹം ബാക്കി നിൽക്കുന്നത് അതാണ്.
കൊല്ലത്ത് എഎ റഹീമെന്ന വലിയ രാഷ്ട്രീയ പ്രവർത്തകന്റെ സഹോദരിപുത്രരിൽ ഏറ്റവും ഇളയ ആളാണ്. അവന്റെ പേര് മറന്നു. അവനിപ്പോൾ വലിയ മോനായിട്ടുണ്ടാവും. എനിക്ക് അവനെ എവിടെയെങ്കിലും വെച്ച് കാണണമെന്ന ആഗ്രഹം ഉണ്ട്, രഞ്ജു രഞ്ജിമാർ പറഞ്ഞു. ഈ സംഭവത്തെ ആസ്പദമാക്കി താൻ ചെയ്ത ചെയ്ത ഷോർട്ട് ഫിലിമാണ് കുട്ടിക്കൂറയെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.

സിനിമാ രംഗത്ത് പല നടിമാരുമായും അടുത്ത സൗഹൃദം രഞ്ജുവിനുണ്ട്. മംമ്ത മോഹൻദാസ്, ഭാവന, പ്രിയാമണി തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. മംമ്ത തനിക്ക് വേണ്ടി ചെയ്ത സഹായത്തെക്കുറിച്ച് രഞ്ജു രഞ്ജിമാർ നേരത്തെ സംസാരിച്ചിട്ടുണ്ട്. വർക്കുകൾ കിട്ടാതെ ബുദ്ധിമുട്ടിയ സമയം വന്നിരുന്നു. മേക്കപ്പ് ബോക്സുകൾ ഉപയോഗിക്കാതെ കളയേണ്ടി വന്നു. ആ സമയത്ത് മംമ്തയാണ് തന്നെ വർക്കിന് വിളിച്ചതെന്നും അത് മറക്കാൻ കഴിയില്ലെന്നും രഞ്ജു രഞ്ജിമാർ അന്ന് വ്യക്തമാക്കി.
അടുത്തിടെ ഷൈൻ ടോം ചാക്കോയ്ക്കെതിരെ രഞ്ജു ഉന്നയിച്ച ആരോപണം ചർച്ചയായിരുന്നു. നടന്റെ പേര് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു വിമർശനം. നടൻ കാരണം ഷൂട്ടിംഗ് വൈകുന്നു. സെറ്റിൽ അൽപ്പ വസ്ത്രം ധരിച്ച് ഓടിക്കളിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് രഞ്ജു ഉന്നയിച്ചത്.


Click it and Unblock the Notifications