'കരയുന്ന കുഞ്ഞിനെ ഓടിച്ചെന്ന് എടുത്തു, അമ്മയുടെ പ്രതികരണം; മുള്ളുകൾ കുത്തിയിറക്കിയത് പോലെ'
മേക്കപ്പ് രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ രഞ്ജു രഞ്ജിമാർ ട്രാൻസ് സമൂഹത്തിന് വലിയ മാതൃകയും പ്രചോദനവുമാണ്. മുഖ്യധാര സമൂഹത്തിൽ ബഹുമാന്യ സ്ഥാനം രഞ്ജു രഞ്ജിമാർക്ക് ഇന്ന് ലഭിക്കുന്നു. ഇന്നത്തെ നിലയിലേക്ക് ഉയരാൻ രഞ്ജുവിന് അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികൾ ചെറുതല്ല. കുടുംബവും സുഹൃത്തുക്കളുമെല്ലാം ഇന്ന് രഞ്ജുവിനൊപ്പമുണ്ട്. അമ്മയാകണമെന്ന് രഞ്ജു രഞ്ജിമാർ ഏറെ ആഗ്രഹിച്ചിരുന്നു. കുഞ്ഞുങ്ങളോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും രഞ്ജു രഞ്ജിമാർ സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കുഞ്ഞുങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജു രഞ്ജിമാർ. ലുമിനോ ഫോക്കസിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജു മനസ് തുറന്നത്. പെട്ടെന്ന് ചെറിയ കുട്ടികളും ഞാനും അറ്റാച്ച്ഡാകും. ഫ്ലെെറ്റിൽ വരുമ്പോഴും എയർപോർട്ടിൽ നിൽക്കുമ്പോഴും നിർത്താതെ കരയുന്ന കുഞ്ഞുങ്ങൾ ഞാൻ അടുത്ത് ചെന്ന് ആശ്വസിപ്പിക്കുമ്പോൾ കരച്ചിൽ നിർത്തി കളിക്കും. അത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത് എനിക്ക് വലിയ സന്തോഷവും ആത്മവിശ്വാസവുമാണ്. എന്നാൽ ഒരിക്കൽ തന്നെ വല്ലാതെ വേദനിപ്പിച്ച അനുഭവം ഉണ്ടായിട്ടുണ്ടെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. എറണാകുളത്ത് മാളിൽ ഒരു ഫാമിലി നിൽക്കുന്നു. കുഞ്ഞ് ഭയങ്കരമായി കരയുന്നു. നിർത്തുന്നേയില്ല.

അതിന് മൂന്നോ നാലോ മാസമേ ആയുള്ളൂ. അതിനെയും കൊണ്ട് ലുലു മാളിൽ വന്നിരിക്കുകയാണ്. കുഞ്ഞിന്റെ അമ്മ ബാത്ത്റൂമിൽ പോയിട്ടുണ്ട്. കുഞ്ഞ് തോളത്ത് കിടന്ന് ഭയങ്കര കരച്ചിൽ. ഞാൻ ഓടിച്ചെന്ന് ഒന്നും നോക്കാതെ കൊച്ചിനെ എടുത്തു. കരച്ചിൽ മാറി കുട്ടി കൂളായി. ഉടനെ കുഞ്ഞിന്റെ അമ്മ ബാത്ത്റൂമിൽ നിന്ന് വന്ന വല്ലാത്ത നോട്ടം എന്നെ നോക്കി. ഇഷ്ടപ്പെടാത്ത രീതിയിൽ. പെട്ടെന്ന് കുഞ്ഞിനെ എടുത്ത് കൊണ്ട് പോയി.
എന്നെ നോക്കി ചിരിക്കുക പോലും ചെയ്തില്ല. എന്റെയുള്ളിൽ കുറേ മുള്ളുകൾ കുത്തിയിറക്കിയത് പോലെയായിപ്പോയി. അടി വയറ് വേദനിക്കുക എന്ന് പറയില്ലേ. അത് പോലെയൊരു ഫീലുണ്ടായി. എന്നാൽ ചിലയിടത്ത് കുഞ്ഞുങ്ങളെ അമ്മമാർ എന്റെ കയ്യിൽ കൊണ്ട് തരും. ദുബായിൽ ഷോപ്പിൽ നിൽക്കുമ്പോൾ ഗർഭിണിയായവർ അനുഗ്രഹം തേടും. അമ്മയാകുക എന്നത് തന്റെ യാഥാർത്ഥ്യാമാക്കാൻ പറ്റാത്ത സ്വപ്നമാണെന്നും രഞ്ജു രഞ്ജിമാർ വൈകാരികമായി പറഞ്ഞു.

അമ്മയാകാനുള്ള എല്ലാ സാധ്യതകളും നോക്കി. ഒരുപാട് സമയം വേണ്ട പ്രോസസാണത്. ഒരുപക്ഷെ ഞാനുണ്ടാവില്ല, അല്ലെങ്കിൽ കുഞ്ഞുണ്ടാകില്ല. ആറേഴ് മാസം ബെഡ് റെസ്റ്റിലായിരിക്കണം. അങ്ങനെ കാത്ത് സൂക്ഷിച്ച് വെന്റിലേറ്ററിലേക്ക് മാറ്റി ജീവന്റെ തുടിപ്പുകളായ ശേഷമേ ഹാൻഡ് ഓവർ ചെയ്യാൻ പറ്റൂ. അത് വലിയ ബുദ്ധിമുട്ടാണെന്നും രഞ്ജു രഞ്ജിമാർ ചൂണ്ടിക്കാട്ടി. അതേസമയം ഇനി ദത്തെടുക്കണമെന്ന് ആഗ്രഹമില്ലെന്നും രഞ്ജു രഞ്ജിമാർ പറയുന്നുണ്ട്.
മേക്കപ്പ് ആർട്ടിസ്റ്റിനൊപ്പം ബിസിനസ് സംരഭകയുമാണ് ഇന്ന് രഞ്ജു രഞ്ജിമാർ. മലയാള സിനിമാ രംഗത്തെ മേക്കപ്പ് രംഗത്ത് വലിയ തരംഗമുണ്ടാക്കാൻ സാധിച്ച രഞ്ജു രഞ്ജിമാർക്ക് അടുത്തിടെ തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. നടിയെ ആക്രമിച്ച കേസിൽ നിലപാടെടുത്തതിന് ശേഷം തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് രഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications