അമ്മയാവണം എന്നത് മാത്രമായിരുന്നു എന്റെ ഡിമാന്‍ഡ്; പല രാത്രികളിലും കാലുകൾ ചേർത്ത് വെച്ച് കിടക്കും,രഞ്ജു രഞ്ജിമർ
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തിയതോടെയാണ് രഞ്ജു രഞ്ജിമറെ മലയാളക്കര തിരിച്ചറിയുന്നത്. പ്രമുഖ നടിമാരുടെ വിവാഹത്തിനടക്കം മേക്കപ്പ് ചെയ്ത് രഞ്ജു സ്ത്രീ മനസുകളുടെ ഇഷ്ടം നേടി എടുത്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയാണ്.
അതീവ സുന്ദരിയായി പാർവതി നായരുടെ ഫോട്ടോസ്, അപ്സരസിനെ പോലെ മനോഹരിയെന്ന് ആരാധകരും
സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി ഇരിക്കാറുള്ള രഞ്ജു പൂര്‍ണമായും താനൊരു പെണ്ണായി മാറിയ അനുഭവമാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയ് പതിനേഴിന് നടത്തിയ സര്‍ജറിയെ കുറിച്ചും ശേഷമുണ്ടായ മാറ്റത്തെ കുറിച്ചുമൊക്കെ രഞ്ജു പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ ഇന്നോര്‍ക്കുമ്പോള്‍ ഒരു ഞെട്ടല്‍, ഒരത്ഭുതം, അഭിമാനം, ഇവയൊക്കെ മാറി മറിഞ്ഞു വരും. എന്നിരുന്നാലും സ്ത്രിയിലേക്കുള്ള എന്റെ യാത്ര ഇത്തിരി താമസിച്ചായിരുന്നു. കാരണം, കല്ലെറിയാന്‍ മാത്രം കൈ പൊക്കുന്ന ഈ സമൂഹത്തില്‍ എനിക്കായി ഒരിടം വേണമെന്ന വാശി ആയിരുന്നു. ആ തടസ്സത്തിനു കാരണം. സമൂഹം എന്തുകൊണ്ടു പുച്ഛിക്കുന്നു. എന്തിനു കല്ലെറിയുന്നു. 1 അറിവില്ലായമ, 2 സദാചാരം ചമയല്‍. 3, കൂടുന്നവരോടൊപ്പം ചേര്‍ന്ന് കളിയാക്കാനുള്ള ഒരു ശീലം.

ഇവയൊക്കെ നില നില്‍ക്കുമ്പോഴും ഞങ്ങള്‍ ബൈനറിക്ക് പുറത്തായിരുന്നു. ആണ്‍, പെണ്‍, ഈ രണ്ട് ബിംബങ്ങള്‍ മാത്രമെ ജനങ്ങള്‍ കാണുന്നുണ്ടായിരുന്നുള്ളു. വൈവിധ്യങ്ങളെ ഉള്‍കൊള്ളാനോ, മനസ്സിലാക്കാനോ ആരും ശ്രമിച്ചില്ല. 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ നഗരത്തിലേക്ക് വരുമ്പോള്‍, ഇന്നത്തെ ഈ കാണുന്ന മോഡേണ്‍ സൗന്ദര്യമല്ലായിരുന്നു കൊച്ചിക്ക്. എനിക്ക് ഞാനാവാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഈ നാട് എന്നെ ഒത്തിരി കരയിപ്പിച്ചു. അതു കൊണ്ട് തന്നെ എന്റെ ജന്ററിനെ എന്റെ ഉള്ളില്‍ ഒതുക്കി, പൊരുതാന്‍ ഞാന്‍ ഉറച്ചു.

പല പലയിടങ്ങള്‍, അടി, തൊഴി, പോലീസ്, ഗുണ്ടകള്‍, എന്നു വേണ്ട ശരീരം എന്നത് ഒരു ചെണ്ട പോലെ ആയിരുന്നു. വീണു കിട്ടിയ ഭാഗ്യം എന്നു വേണം കരുതാന്‍. നിനച്ചിരിക്കാതെ എന്റെ ഉള്ളിലെ ചമയക്കാരിയെ തിരിച്ചറിയാന്‍ ഭാഗ്യം ലഭിച്ച ആ നിമിഷം മുതല്‍ എന്റെ തല ഉയര്‍ന്നു. എന്നെ നോക്കി വിരല്‍ ചുണ്ടുന്നവരെ, അതേ വിരല്‍ ഉപയോഗിച്ചു നേരിടാന്‍ എനിക്ക് ത്രാണി ലഭിച്ചു. കാരണം ഞാന്‍ അദ്ധ്യാനിച്ചാണ് ജിവിക്കുന്നത് എന്ന പൂര്‍ണ ബോധം. പതുക്കെ പതുക്കെ രഞ്ചു രഞ്ജിമാര്‍ പിച്ചവയ്ക്കാന്‍ തുടങ്ങി.

സഹപ്രവര്‍ത്തകരോടുള്ള, സ്‌നേഹം, കരുണ, അന്നം തരുന്നവരോടുള്ള കടപ്പാട്, ഇതൊക്കെ ആയിരിക്കാം, എന്റെ വേദനകള്‍ക്ക് ശമനം തന്നിരുന്നത്. കാരണം എല്ലാവരും എന്നെ സ്‌നേഹിച്ചു. അംഗീകരിച്ചു. എന്നാല്‍ പോലും ചിലപ്പോഴൊക്കെ ഞാന്‍ എന്നോടു ചോദിക്കും, നിന്നിലെന്തൊ ചേരാത്തതായി ഇല്ലെന്ന്. അതെ ഉണ്ടായിരുന്നു. പെണ്ണായി ജീവിക്കുന്ന എന്റെ ശരീരത്തില്‍ ആണിന്റേതായ ഒരവയവം. അതെന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. പലപ്പോഴും രാത്രി കാലങ്ങളില്‍ ഞാന്‍ സ്വയം സര്‍ജറി ചെയ്യും.

എന്റെ ആ അധിക അവയവത്തെ നീക്കം ചെയ്യും. കുറെ നേരം ഞാന്‍ അങ്ങനെ കാലുകള്‍ ചേര്‍ത്തു കിടക്കും. ഉള്ളില്‍ ചിരിച്ചു കൊണ്ടു ഞാന്‍ മൊഴിയും ഞാന്‍ പെണ്ണായി. ചില നടിമാരൊത്ത് യാത്ര ചെയ്യുമ്പോള്‍ എന്റെ പാസ്‌പോര്‍ട്ടിലെ ജെന്‍ഡര്‍ കോളം എന്നെ വിഷമിപ്പിക്കാന്‍ തുടങ്ങി. യെസ് ഞാന്‍ ഉറപ്പിച്ചു. എല്ലാം വിഛേദിക്കണം. എറണാകുളം Renaimedicity യില്‍ സര്‍ജറിക്കു വേണ്ടുന്ന തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഒരേ ഒരു കാര്യം മാത്രമായിരുന്നു എന്റെ ഡിമാന്‍ഡ്. എനിക്ക് ഭാവിയില്‍ അമ്മയാകാന്‍ സാധിക്കുന്ന ഒരു സര്‍ജറി. യെസ് അതിനു വേണ്ടി സ്‌പെഷ്യല്‍ ഡോക്ടര്‍ വന്നു.
Recommended Video

2020 മെയ് 17ന് രാവിലെ 8.30, ന് തുടങ്ങിയ സര്‍ജറി രാത്രി 10.30 ന് അവസാനിക്കുമ്പോള്‍, ഈ ലോകത്തെ കണ്ണു തുറന്ന് കാണാന്‍ എനിക്കു കഴിയുമോ എന്ന ഭയത്തോടു കൂടിയായിരുന്നു. ഞാന്‍ ആ ടേബിളില്‍ കിടന്നത്. ഞാന്‍ തിരിച്ചു വന്നു. കണ്ണാടി നോക്കി ഞാന്‍ പറഞ്ഞു ഞാന്‍ പെണ്ണായി. അതെ കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ സര്‍ജറി ടേബിളില്‍ സ്ത്രി ആകാന്‍, എന്റെ ശരീരവും സര്‍ജിക്കല്‍ ടൂളുകളുമായി ഞാന്‍ മത്സരത്തില്‍ ആയിരുന്നു. ഇന്ന് അതേ ദിവസം, ഞാന്‍ എന്റെ വീട്ടില്‍ സ്ത്രി ആയി മാറി എന്ന അഭിമാനത്തില്‍. അതെ പൊരുതി നേടിയ ഈ സത്രിത്വം ഞാന്‍ ആസ്വദിക്കുകയാണ്. അമ്മയാകാന്‍ കഴിഞ്ഞില്ലെങ്കിലും ഞാന്‍ അമ്മയാണ്. എന്റെ കുറുമ്പി കുട്ടികളുടെ കര്‍ക്കശക്കാരിയായ അമ്മ.


Click it and Unblock the Notifications