വീട്ടിൽ ഒരു നേരത്തെ ആഹാരം മാത്രം, സഹപാഠികളുടെ മുന്നിൽ അപമാനിതയായിട്ടുണ്ട്; ജീവിതം പറഞ്ഞ് രഞ്ജു രഞ്ജിമാർ
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട് മുഖ്യധാര സമൂഹത്തിലേക്ക് ഉയർന്ന് വന്നയാളാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. ഇന്ന് ദുബായിലുൾപ്പെടെ രഞ്ജുവിന് ബിസിനസുണ്ട്. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ രഞ്ജു രഞ്ജിമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാ കമ്പനിക്ക് നൽകിയ അഭിമുഖത്തിലാണ് രഞ്ജു മനസ് തുറന്നത്.
അച്ഛന്റെയും അമ്മയുടെയും അന്നത്തെ കൂലിപ്പണം കൊണ്ട് കഴിഞ്ഞിരുന്ന വീടാണ് എന്റേത്. എന്റെ വീട്ടിൽ ഒരു നേരത്തെ ആഹാരമേ ഉണ്ടായിരുന്നുള്ളൂ. രാത്രിയിൽ മാത്രം. ബ്രേക്ക്ഫാസ്റ്റില്ല, ഉച്ചയ്ക്കത്തെ ഊണില്ല. രാത്രിയിൽ മാത്രമേ ഞങ്ങളെല്ലാവരും ഭക്ഷണം ഒരുമിച്ച് കഴിച്ചിട്ടുള്ളൂ. ഞാനെന്റെ സ്കൂൾ വിട്ട് വരുമ്പോൾ സ്കൂളിലെ കഞ്ഞിക്ക് വേണ്ടി ഞാനാദ്യം സ്കൂളിൽ നിന്നും ഓടിപ്പോയി വീട്ടിൽ നിന്നും പാത്രമെടുത്ത് തിരിച്ച് പോകും. അവിടെ നിന്നും കിട്ടിയില്ലെങ്കിൽ വീടിനടുത്തുള്ള മൂന്ന് അമ്മായിമാരിൽ ആരോടെങ്കിലും കഞ്ഞിവെള്ളം ചോദിക്കും. അവർ കുറച്ച് ചോറും അതിലിടുമെന്ന് എനിക്കറിയാം. അത് കഴിച്ചാണ് ഞാൻ ട്യൂഷന് പോയിരുന്നത്. പ്ലാവില കൂട്ടി കഞ്ഞി കുടിക്കുന്നതിന്റെ രുചി എന്താണെന്ന് അറിയാവുന്ന ആളാണ് ഞാൻ. അത് പോലെ തന്നെയാണ് ഞാൻ മനുഷ്യരെ ടേക്ക് കെയർ ചെയ്യുന്നതെന്ന് രഞ്ജു രഞ്ജിമാർ പറഞ്ഞു.

ബിസിനസ് ക്ലാസിൽ പോകുന്നതോ ദുബായിൽ ബിസിനസ് ചെയ്യുന്നതോ താമസിക്കുന്നതോ ഒന്നുമല്ല വലിയ നേട്ടം. നമുക്ക് മനസമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റുന്ന അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ്. അതിനപ്പുറത്തേക്ക് വരുന്നതെല്ലാം ലോട്ടറിയാണ്. ഇതെല്ലാം ഏത് നിമിഷവും പോകാം. പക്ഷെ നമ്മൾ ഉണ്ടാക്കി വെച്ച മനസമാധാനമാണ് ഏറ്റവും പ്രധാനം. ഈ നിമിഷം ഈ ഭൂമി വിട്ട് പോകാൻ തയ്യാറാണ്. ഞാൻ എക്സ്ട്രീം ലെവൽ പോയിട്ടുണ്ട്. ജൂൺ, ജൂലെെ മാസങ്ങൾ എനിക്ക് പേടിയായിരുന്നു. കാരണം മഴ വെള്ളം പൊങ്ങും. വീട്ടിൽ നിന്നും എല്ലാം പെറുക്കി കെട്ടി സ്കൂൾ ക്യാമ്പിൽ അഭയാർത്ഥിയെ പോലെ ജീവിക്കണം. അതും ദിവസങ്ങളോളം.
എന്റെ സഹപാഠികളുടെ മുന്നിൽ അപമാനിതയായി ഞാൻ നിന്നിട്ടുണ്ട്. അതെല്ലാം തരണം ചെയ്ത് പോയിട്ടുള്ള ഞാൻ. അതിനാൽ ഈ ലോകത്തിലെ ഭാഗ്യവതിയാണ് ഞാൻ. ഇന്ന് ഞാൻ ബിസിനസ് ക്ലാസിൽ പോകുന്നതോ ഫസ്റ്റ് ക്ലാസിൽ പോകുന്നതോ വലിയ കാര്യമല്ല. അത് ജീവിതത്തിന്റെ ഭാഗ്യമാണ്. ഏത് നിമിഷവും ഈ ഭൂമിയിൽ പോകാം. ആഡംബരവും സൗകര്യവുമെല്ലാം ഇല്ലാതാകുമെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.


Click it and Unblock the Notifications
