മംമ്ത അനുഭവിച്ച വേദന കണ്ട് കൂടെ കരഞ്ഞു; യഥാർത്ഥ പവർ ലേഡി; ഞങ്ങൾ തമ്മിലുള്ള സൗഹൃദം; രഞ്ജു രഞ്ജിമാർ
സിനിമാ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് മംമ്ത മോഹൻദാസ്. മംമ്ത ജീവിതത്തിൽ നേരിട്ട വെല്ലുകളികൾ ഏവർക്കും അറിയാവുന്നതാണ്. രണ്ട് തവണ കാൻസർ അഭിമുഖീകരിച്ച മംമ്തയ്ക്ക് അടുത്തിടെ വിറ്റിലിഗോ എന്ന കണ്ടീഷനും ബാധിച്ചു. മംമ്തയ്ക്ക് സിനിമാ രംഗത്തുള്ള അടുത്ത സുഹൃത്താണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. മിക്കപ്പോഴും നടിക്ക് മേക്കപ്പ് ചെയ്യുന്നത് രഞ്ജുവാണ്. ഇപ്പോഴിതാ മംമ്തയെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജു രഞ്ജുമാർ. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം.
മംമ്ത അനുഭവിച്ച വേദനകൾ നേരിട്ട് കണ്ട് കൂടെ കരഞ്ഞ ആളാണ് ഞാൻ. കണ്ണീർ കണ്ട് അത്രയ്ക്ക് ഞാൻ ദൈവങ്ങളെ ശപിച്ചിട്ടുണ്ട്. മംമ്ത എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. മാനസികമായും സാമ്പത്തികമായുമെല്ലാം. ലോക്ഡൗണിന്റെയും വെള്ളപ്പൊക്കത്തിന്റെയും സമയത്ത് ഭക്ഷണത്തിന് വേണ്ടി ട്രാൻസ് കമ്മ്യൂണിറ്റികൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ആ സമയത്ത് ഭാവനയ്ക്ക് മെസേജ് അയച്ചപ്പോൾ എനിക്ക് ഭാവന പൈസ അയച്ച് തന്നു. മഞ്ജു ചേച്ചിയും ജയേട്ടനും ഉണ്ണി മുകുന്ദനുമെല്ലാം പൈസ അയച്ച് തന്നു. ഇവരെ ഒരിക്കലും എനിക്ക് മായ്ച്ച് കളയാൻ പറ്റില്ല.

യഥാർത്ഥ പവർ ലേഡിയെന്ന് മംമ്തയെ വിശേഷിപ്പിക്കാം. രുദ്രംഗി എന്ന സിനിമ തെലുങ്കിൽ ചെയ്യുമ്പോൾ കൈക്ക് സ്വെല്ലിംഗ് ഉണ്ടായിട്ട് വേദനയുണ്ട്. ആ വേദന വെച്ച് ഫൈറ്റ് സീൻ ചെയ്യണം. ഓരോ ഫൈറ്റ് സീൻ കഴിഞ്ഞ് ബ്രേക്ക് എടുക്കുമ്പോഴും മംമ്ത കരയുകയാണ്. ആ കൈ താങ്ങി വെച്ച് കൊണ്ട് ഞാനും കൂടെ കരയും. എന്തിനാണ് ദൈവമേ ഇങ്ങനെ വേദന കൊടുക്കുന്നതെന്ന് തോന്നും. അത്രയും തരണം ചെയ്ത് വന്നയാളാണ്.
കുറേ സംഭവങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. എന്റെ അഭിപ്രായങ്ങൾ ആരാണെങ്കിലും ഞാൻ വെട്ടിത്തുറന്ന് പറയും. ആ സമയത്തെ നീരസമേ ഉണ്ടാവൂ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിനപ്പുറത്തേക്ക് യാതൊരു പ്രശ്നവും ഇല്ല. അങ്ങനെ കുറച്ച് അഭിപ്രായങ്ങൾ പറഞ്ഞത് കാരണം സിനിമാ രംഗത്ത് നിന്നും തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായി മൊഴി കൊടുത്തതായിരിക്കാം താൻ തഴയപ്പെടാൻ കാരണമെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. മേക്കപ്പ് ബോക്സ് ഉപയോഗിക്കാതെ കേടാകുക പോലും ചെയ്ത ഘട്ടത്തിലാണ് മംമ്ത വിളിക്കുന്നത്. നമുക്ക് പുതിയ സിനിമ ചെയ്യണം. നീ ഫ്രീ ആണോ എന്ന് ചോദിച്ചു. എനിക്ക് കിട്ടിയ കച്ചിത്തുരുമ്പാണത്. ആ സമയത്ത് എന്റെ ഫ്രീ ഡേറ്റുകൾ നോക്കിയാണ് ഷൂട്ടിംഗ് പ്ലാൻ ചെയ്തത് പോലും.
ക്ലെെമാക്സ് ഷൂട്ട് ചെയ്യുന്ന ദിവസം എനിക്ക് കേരളത്തിൽ വെഡ്ഡിംഗ് മേക്കപ്പ് ഉണ്ട്. എന്റെ മേക്കപ്പ് ആർട്ടിസ്സ് വന്നിട്ട് ചെയ്യാം എന്നാണ് അന്ന് മംമ്ത പറഞ്ഞത്. അത്രയും ഫ്രീഡം തന്ന ആർട്ടിസ്റ്റാണ്. എങ്ങനെ എനിക്ക് മറക്കാൻ പറ്റും. മംമ്തയുടെ പൊളിറ്റിക്സിൽ ഞാൻ ഇടപെടേണ്ട ആവശ്യമില്ല.എന്റെ അഭിപ്രായങ്ങൾ പറയരുതെന്ന് ഞാൻ മംമ്തയോട് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. മംമ്തയുടെ കൂടെ ചേർന്നത് കൊണ്ട് പല ആർട്ടിസ്റ്റുകളും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും രഞ്ജു പറയുന്നു.


Click it and Unblock the Notifications