മലയാള സിനിമ കണ്ട ബഹുമുഖ പ്രതിഭ; നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു
നാൽപ്പത്തിയെട്ട് വർഷത്തോളമായി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാപ്രതിഭ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂർ പാട്യം സ്വദേശിയാണ്. സിനിമയിൽ സജീവമായശേഷം എറണാകുളത്താണ് താമസം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശാരീരികമായ അവശതകളും അസുഖങ്ങളും മൂലം ചികിത്സയിലായിരുന്നു താരം.
അതിനാൽ തന്നെ അഭിനയത്തിൽ നിന്നും എഴുത്തിൽ നിന്നുമെല്ലാം വിട്ടുനിൽക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെ ശാരീരിക സ്ഥിതി മോശമായതിനെ തുടർന്ന് എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയാണ് മരണം സംഭവിച്ചത്. കുറച്ച് കാലം മുമ്പ് ഹൃദയാഘാതം സംഭവിക്കുകയും പിന്നീട് ചികിത്സതേടി ജീവിതത്തിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു താരം.

കഴിഞ്ഞ കുറച്ച് നാളുകളായി ഡയാലിസിസ് മുതലായ ചികിത്സകളും നൽകി വരികയായിരുന്നു. എഴുത്തിലേക്കും അഭിനയത്തിലേക്കും തിരികെ വരണമെന്ന ആഗ്രഹങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഭാര്യയുമൊത്ത് അമൃത ആശുപത്രിയിലേക്ക് ഡയലാസിസ് ചെയ്യാൻ പോയതായിരുന്നു താരം. യാത്രയ്ക്കിടയിൽ അവശത കൂടിയതോടെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോൾ അവശനിലയിലായിരുന്നു എന്നാണ് റിപ്പോർട്ട്. സിനിമകൾ കണ്ടും അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന സംഭാഷണങ്ങൾ ഏറ്റുപറഞ്ഞും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളിൽ നമ്മളെത്തന്നെ കണ്ടുമാണ് മലയാളികൾ വളർന്നത്. സ്വന്തം കുറവുകളെ നോക്കി ചിരിക്കാനും ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പഠിപ്പിച്ച കലാകാരൻ കൂടിയാണ് ശ്രീനിവാസൻ.
1977ൽ പി എ ബക്കറുടെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ അഭിനയ രംഗത്ത് എത്തിയത്. തുടർന്ന് ബക്കറുടേയും അരവിന്ദന്റെയും കെ ജി ജോർജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി അരങ്ങേറിയത്. ഇരുന്നൂറോളം സിനിമകളിൽ നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം പ്രവർത്തിച്ചു.
തിരക്കഥകളിലൂടെയും സിനിമകളിലൂടെയും എഴുത്തിലൂടെയും ഇത്രത്തോളം ശക്തമായി പ്രതികരിച്ച മറ്റൊരാളില്ല. സാധാരണക്കാരന്റെ ജീവിതം വെള്ളിത്തിരയിൽ ഇത്രയേറെ മനോഹരമായി എഴുതി അവതരിപ്പിച്ച മറ്റൊരാളില്ല. പേന കൊണ്ട് മാജിക് കാണിച്ച ആ മാന്ത്രികൻ ഇനിയില്ലെന്ന് വിശ്വസിക്കാൻ സിനിമാപ്രവർത്തകർക്കെന്നതുപോലെ തന്നെ മലയാളികൾക്കും സാധിക്കുന്നില്ല.

ഹൃദയഭേദകമായ വാർത്ത എന്നാണ് ശ്രീനിയെ സ്നേഹിക്കുന്ന സിനിമാപ്രേമികളും പ്രിയപ്പെട്ടവരും കുറിച്ചത്. ഒരുപാട് ഓർമകൾ ശ്രീനിചേട്ടനെ കുറിച്ചുണ്ട്. എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. ഞാൻ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്. എല്ലാവർക്കും അറിയാം അത്. ശ്രീനിയേട്ടൻ സിനിമയിൽ എപ്പോഴും ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നയാളാണ്. ശ്രീനിയേട്ടൻ ദീർഘായുസ്സോടെ ഉണ്ടാകണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നയാളാണ് ഞാൻ.
ഒട്ടും പ്രതീക്ഷിക്കാത്തൊരു വേർപാടാണ്. വലിയൊരു കലാകാരനായിരുന്നു. മലയാള സിനിമയ്ക്ക് എക്കാലത്തേക്കുമായി ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ച വ്യക്തിയാണ്. എന്റെ കരിയറിൽ ഏറ്റവും നല്ല ക്യാരക്ടേഴ്സ് നൽകിയതും അദ്ദേഹമാണ്. എന്നേക്കും ഇതെല്ലാം എന്റേയും സിനിമാ സ്നേഹികളുടേയും മനസിലുണ്ടാകും. അദ്ദേഹത്തെ ഒരിക്കലും ആരും മറക്കില്ലെന്നാണ് ശ്രീനിവാസന്റെ വേർപാടിൽ അനുശോചനം അറിയിച്ച് നടി ഉർവശി പറഞ്ഞത്.
മലയാള സിനിമയിൽ പകരക്കാരനില്ലാത്ത അസാധാരണ വ്യക്തിത്വമായിരുന്നു ശ്രീനി. അതുല്യപ്രതിഭയെന്ന് നിസംശയം വിശേഷിക്കാം. ആക്ഷേപഹാസ്യ രൂപത്തിൽ അദ്ദേഹം നടത്തിയ സാമൂഹിക വിമർശനങ്ങളെല്ലാം മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. അസുഖത്തിന്റെ പിടിയിൽപ്പെട്ടെങ്കിലും ശ്രീനി തിരിച്ച് വരുമെന്ന ചിന്തയായിരുന്നു നമുക്കെല്ലാം.
പെട്ടന്ന് വന്ന ഈ മരണവാർത്ത ഒരു ഷോക്ക് തന്നെയാണ്. 1995ൽ ശിപായി ലഹള സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചശേഷമാണ് അദ്ദേഹവുമായുള്ള എന്റെ പരിചയം ആരംഭിക്കുന്നത് എന്നാണ് സംവിധായകൻ വിനയൻ ശ്രീനിവാസനെ കുറിച്ചുള്ള ഓർമകൾ പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications











