'പൃഥ്വിരാജിന്റെ സിനിമ വരുത്തിയ കടം തീർന്നിട്ടില്ല, ആര്‍ടിസ്റ്റിന്‍റെ കയ്യിലാണ് ഇപ്പോൾ സിനിമ'; സാബു ചെറിയാൻ
മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ ഒട്ടാകെ താരങ്ങൾ തന്നെ പ്രൊഡക്ഷൻ കമ്പനി തുടങ്ങി തങ്ങളുടെ സിനിമയുടെ നിർമാണവും വിതരണവുമെല്ലാം നടത്തുന്ന സ്ഥിതിയാണുള്ളത്. മുമ്പൊക്കെ നിർമാതാക്കൾ എന്നൊരു വിഭാഗമുണ്ടായിരുന്നു ഇന്ത്യൻ സിനിമയിൽ. ഇപ്പോൾ ആ വിഭാഗം പതിയെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്.
ചിലർ താരങ്ങളുടെ പ്രതിഫലം ഉയർത്തിയതിന്റെ പേരിലാണ് നിർമാണത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇപ്പോഴിത ഡ്രീംസ്, ഫിംഗര്‍ പ്രിന്‍റ് പോലുള്ള സിനിമകൾ നിർമിച്ചിട്ടുള്ള നിർമാതാവ് സാബു ചെറിയാൻ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.
ത്രില്ലർ എന്ന പൃഥ്വിരാജ് സിനിമ നിർമിച്ച ശേഷം വന്ന കടത്തിൽ നിന്നും പത്ത് വർഷമായിട്ടും മോചനം കിട്ടിയിട്ടില്ലെന്നാണ് സാബു ചെറിയാൻ പോപ്പ്ഡോം എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
ഇപ്പോഴത്തെ ഇന്ത്യൻ സിനിമയെ കുറിച്ചും താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചുമെല്ലാം സാബു ചെറിയാൻ തന്റെ അഭിപ്രായം വെളിപ്പെടുത്തി. ഒരു സമയത്ത് മലയാളത്തിലെ അറിയപ്പെടുന്ന നിർമാതാവായിരുന്നു സാബു ചെറിയാൻ.

ആനന്ദഭൈരവി എന്നബാനറിന് കീഴില്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ത്രില്ലര്‍ എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹത്തിന്‍റെ ബാനര്‍ നിര്‍മ്മാണ രംഗത്ത് നിന്നും പിന്മാറി. അതിനുള്ള കാരണമായി സാബു ചെറിയാൻ പറഞ്ഞത് ഇതായിരുന്നു....
'എന്‍റെ ത്രില്ലര്‍ എന്ന പൃഥ്വിരാജിനെ വെച്ച് ചെയ്ത സിനിമ വലിയ നഷ്ടമായിരുന്നു. ഇപ്പോഴും അതിന്‍റെ ഫിനാൻസറിന് ഞാന്‍ പൈസ കൊടുക്കാനുണ്ട്. പത്ത് വര്‍ഷത്തോളം കഴിഞ്ഞു. എനിക്ക് അത് തീര്‍ക്കാന്‍ പറ്റിയിട്ടില്ല. ആ കടം തീര്‍ക്കാതെ ഇനിക്ക് അടുത്ത പടത്തിലേക്ക് പോകാന്‍ താല്‍പ്പര്യമില്ല.'

'കാരണം ഒരിക്കലും അത് ശരിയായ നടപടിയല്ല. അതിന്‍റെ ബാധ്യതകള്‍ തീര്‍ത്തിട്ട് വേണം അടുത്ത പടത്തിലേക്ക് കടക്കാന്‍ എന്നതാണ് എന്‍റെ ആഗ്രഹം. അതാണ് അതിന്‍റെ ശരി. അല്ലാതെ പലരും ഒരു പടത്തിന്‍റെ കടം ഉണ്ടാകുമ്പോള്‍ മറ്റൊരു പടം ചെയ്യുന്നുണ്ട്.'
'അത് എനിക്ക് മാനസികമായി ശരിയാകില്ല. പിന്നെ ഇപ്പോഴത്തെ വലിയ നടന്മാരോട് ചെന്ന് ചോദിച്ചാല്‍ ഡേറ്റ് കിട്ടുമായിരിക്കും. പക്ഷെ അവരുടെ റൈറ്റ് കൊടുത്ത് വലിയ പടം ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയില്‍ അല്ല ഞാന്‍.'

'ഇപ്പോഴത്തെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ചോദ്യത്തിനും സാബു ചെറിയാന്‍ പ്രതികരിച്ചു. ഈ കാര്യത്തില്‍ താരങ്ങളെ കുറ്റം പറയാന്‍ സാധിക്കില്ല. അവര്‍ക്ക് എത്രകാലം നന്നായി ലഭിക്കുമെന്ന് പറയാന്‍ പറ്റില്ല. അതിനാല്‍ കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന നയമാണ് അവര്‍ക്ക്.'
'എന്നെ സംബന്ധിച്ച് ചോദിച്ചാല്‍ ഞാന്‍ ആര്‍ടിസ്റ്റ് ആണെങ്കില്‍ ഒരു നിര്‍മ്മാതാവ് എനിക്ക് 10 ലക്ഷം തരാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ എന്തിന് വേണ്ടെന്ന് പറയണം. എനിക്ക് ഒരു ലക്ഷം തന്നാല്‍ മതിയെന്ന് ഒരു ആര്‍ടിസ്റ്റും പറയില്ല.'

'കൂടുതൽ പ്രതിഫലം ചോദിക്കുന്ന താരങ്ങളെ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം നിർമ്മാതാവിനുണ്ട്. ഒരാള്‍ പത്ത് കോടിയാണ് ചോദിക്കുന്നെങ്കില്‍ ആ പടം വേണ്ട വേറെ പടം ചെയ്യാമെന്ന് നിര്‍മ്മാതാവ് തീരുമാനിക്കണം. അല്ലെങ്കില്‍ പടം ചെയ്യാതിരിക്കാം. അത് വേണ്ടെന്ന് വെയ്ക്കാനുള്ള വിവേകം നിര്‍മ്മാതാവിന് ഉണ്ടായിരിക്കണം. ആര്‍ടിസ്റ്റിന്‍റെ കയ്യിലാണ് ഇന്ത്യന്‍ സിനിമ. അതിന് അതിന്‍റേതായ കുഴപ്പങ്ങളുണ്ട്' സാബു ചെറിയാൻ പറഞ്ഞു.
1999ല്‍ മുരളീകൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചന്ദാമാമ എന്ന ചിത്രം നിര്‍മ്മിച്ചാണ് സാബു ചെറിയാന്‍ സംവിധാന രംഗത്തേക്ക് എത്തിയത്.

ഫോര്‍ ദ പീപ്പില്‍, അതിന്‍റെ രണ്ടാം ഭാഗമായ ബൈ ദ പീപ്പിള്‍ എന്നിവയും സാബുവാണ് നിര്‍മ്മിച്ചത്. 2010ൽ ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലാണ് പൃഥ്വിരാജിന്റെ ത്രില്ലർ തിയേറ്ററുകളിലെത്തിയത്.
സിദ്ദിഖ്, ലാലു അലക്സ്, കാതറിൻ ട്രീസ, സമ്പത്ത് രാജ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.


Click it and Unblock the Notifications