എനിക്ക് നഷ്ടപ്പെട്ടത് കോടികളായിരിക്കും, അത് വിഷയമല്ല; ഉമ്മ കരയരുതെന്ന് കരുതുന്ന സാധാരണക്കാരൻ: റസൂൽ പറഞ്ഞത്
ഓസ്കാർ അവാർഡ് നേടിയ സൗണ്ട് ഡിസെെനറാണ് റസൂൽ പൂക്കുട്ടി. ഇന്ത്യയുടെ അഭിമാനമായി മാറിയ റസൂൽ പൂക്കുട്ടി കരിയറിലും ജീവിതത്തിലും തന്റേതായ മൂല്യബോധങ്ങൾ കാത്ത് സൂക്ഷിച്ചയാളാണ്. ഇതേക്കുറിച്ച് മുമ്പൊരിക്കൽ ഇദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഓസ്കാറിന് ശേഷം എന്റെ പ്രശസ്തി നിലനിൽക്കുന്ന സമയത്ത് എന്നെ പല കോർപറേറ്റുകളും വന്ന് അപ്രോച്ച് ചെയ്തു. ഒരു പരസ്യത്തിന് വേണ്ടി ടെലികോം കമ്പനി എന്നെ സമീപിച്ചു.
റസൂൽ എവിടെ വിളിച്ചാലും പോകുമെന്ന ധാരണ ആൾക്കാർക്കുണ്ട്. അങ്ങനെയാെന്നും പോകരുത്, ഇൻ ആക്സസബിൾ ആയേ പറ്റൂ എന്നാലേ നമുക്കിത് ചെയ്യാൻ പറ്റൂ എന്ന് ആ കമ്പനി പറഞ്ഞു. ഞാൻ പറഞ്ഞത് ഒരു കാര്യമാണ്. ഒരിക്കൽ ഗാന്ധിജി അദ്ദേഹത്തിന്റെ റൂമിൽ എന്തൊക്കെയോ തിരയുന്നു. സെക്രട്ടറി മഹാദേവ് വന്ന് എന്താണ് തിരയുന്നത് എന്ന് ചോദിച്ചു. എല്ലാവരും കൂടെ തിരയാൻ തുടങ്ങി. അവസാനം മഹാത്മാഗാന്ധി ഒരു പെൻസിൽ കണ്ടെത്തി.

ഇത്രയും ചെറിയ സാധനത്തിന് വേണ്ടിയാണോ മഹാത്മാ ഗാന്ധി ഇത്രയും തിരഞ്ഞതെന്ന് മഹാദേവ് ചോദിച്ചു. അദ്ദേഹം മറുപടി നൽകിയത് ഇതെനിക്ക് നാല് വയസുള്ള കുട്ടി തന്ന പെൻസിൽ ആണ്. എനിക്ക് അവൾക്ക് ഈ പെൻസിൽ കൊണ്ട് തന്നെ മറുപടി എഴുതണം എന്നാണ്. ഞാനത്തരം മൂല്യങ്ങളിൽ വിശ്വസിക്കുന്നയാളാണ്.
എനിക്കൊരു അവാർഡ് കിട്ടിയെന്നോ പ്രശസ്തിയുണ്ടെന്നോ വെച്ച് ഒരു സമൂഹത്തിന് ആക്സസബിൾ ആക്കാതെ വെച്ചാണ് എന്റെ മൂല്യം വർധിപ്പിക്കുന്നതെങ്കിൽ അത്തരമൊരു സംസ്കാരത്തോട് എനിക്ക് വിലമതിപ്പില്ല. വളരെ കൃത്യമായും സ്പഷ്ടമായി ഞാൻ പറഞ്ഞു. ആ മീറ്റിംഗിൽ നിന്ന് ഇറങ്ങിപ്പോയി. എനിക്ക് നഷ്ടപ്പെട്ടത് കോടികളായിരിക്കും. അതെനിക്ക് വിഷയമല്ലെന്നും റസൂൽ പൂക്കുട്ടി അന്ന് പറഞ്ഞു.
ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളുണ്ട്. ബാപ്പയുടെ കുടുംബത്തിൽ ഒരു തരത്തിലുള്ള പ്രാകൃത കമ്മ്യൂണിസമായിരുന്നു. കൂട്ടുകുടുംബമായിരുന്നു. ഉമ്മ വളരെ ട്രെഡീഷണൽ മുസ്ലിം കുടുംബത്തിൽ നിന്നും. നാലഞ്ച് കുട്ടികളുണ്ടാകുന്നത് വരെ ഉമ്മ കായംകുളത്ത് ബാപ്പയുടെ കുടുംബത്തിൽ നിന്നു. അത് കഴിഞ്ഞ് വ്യക്തിഗതമായി പെെസ വേണമെന്ന് തോന്നിയിട്ടായിരിക്കും ഉമ്മ കുട്ടികളെയും പെറുക്കി ഉമ്മയുടെ ബാപ്പ കൊടുത്ത സ്ഥലത്ത് അവിടെ കുടിൽ കെട്ടി ജീവിച്ചു. ആങ്ങളമാരുടെ അടുത്തേക്ക് പോയില്ല. അവരൊക്കെ അന്ന് ആ പ്രദേശത്തെ ഏറ്റവും വലിയ പണക്കാരാണ്. അവിടേക്കൊന്നും പോകാതെ സ്വന്തമായൊരു കുടിൽ കെട്ടി കൃഷിയിറക്കി ഞങ്ങളെ പോറ്റി വളർത്തി. അത് കണ്ടാണ് ഞങ്ങൾ വളരുന്നതെന്നും റസൂൽ പൂക്കുട്ടി ഓർത്തു.
ബാപ്പ പൊതുവായ സാമൂഹിക ഘടനയ്ക്ക് വേണ്ടി നിന്നു. പാർട്ടി പിളർന്നപ്പോൾ അതിൽ ദുഖമുണ്ടായിരുന്നു. ബന്ധുക്കൾ പാർട്ടി പിളർന്നപ്പോൾ രണ്ട് ചേരിയിലായി. ഇതൊക്കെ കണ്ട് മനസ് നൊന്ത് ഉമ്മ പല രാത്രികളിലും ഞങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്. ഉമ്മയുടെ കണ്ണീർ കണ്ട് ഉമ്മ ഒരിക്കലും കരയാനുള്ള അവസരം ഉണ്ടാക്കരുതേ എന്ന് മനസ് കൊണ്ട് തോന്നിയ സാധാരണക്കാരനാണ് താനെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.


Click it and Unblock the Notifications
