അന്ന് വിവാഹം ചെയ്യരുതായിരുന്നു, പിന്നീടാണ് മനസിലായത്; നാല് വർഷം കാത്തിരിക്കേണ്ടതായിരുന്നു; രേവതിയുടെ വാക്കുകൾ
മലയാളികൾക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ ചെയ്ത നടിയാണ് രേവതി. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ അഭിനേത്രി. പിൽക്കാലത്ത് ഫിലിം മേക്കറായപ്പോഴും രേവതിക്ക് സ്വീകാര്യത ലഭിച്ചു. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം രേവതി നൽകുന്നു. മകളും അച്ഛനും അമ്മയുമാണ് രേവതിയുടെ ലോകം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഐവിഎഫിലൂടെ രേവതി പെൺകുഞ്ഞിന് ജന്മം നൽകുന്നത്. മകളെ ലെെം ലെെറ്റിൽ നിന്നും മാറ്റി നിർത്താൻ രേവതി ശ്രദ്ധിക്കുന്നു.
സിനിമാട്ടോഗ്രാഫറും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനായിരുന്നു രേവതിയുടെ ഭർത്താവ്. 1986 ൽ വിവാഹിതരായ ഇരുവരും 2013 ൽ നിയമപരമായി പിരിഞ്ഞു. പ്രണയിച്ച് വിവാഹം ചെയ്തവരായിരുന്നു രേവതിയും സുരേഷ് ചന്ദ്ര മേനോനും. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ ഇരുവരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു. വേർപിരിയലിന് ശേഷവും ഇവർ സുഹൃത്തുക്കളായി തുടർന്നു.

വിവാഹത്തെക്കുറിച്ച് ഒരിക്കൽ രേവതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആ പ്രായത്തിൽ ഞാൻ വിവാഹം ചെയ്യരുതായിരുന്നു. നാല് വർഷം കഴിഞ്ഞ് ചെയ്താൽ മതിയായിരുന്നു. കാരണം ആ സമയത്തായിരുന്നു മൗനരാഗം, പുന്നഗെെ മന്നൻ എന്നീ സിനിമകൾ ചെയ്തത്. അവ കഴിഞ്ഞയുടനെ വിവാഹം ചെയ്തു. കുറച്ച് കൂടെ നല്ല സിനിമകൾ ചെയ്തിട്ട് വിവാഹം ചെയ്ത് കൂടായിരുന്നോ എന്ന് തോന്നി. ഇപ്പോഴാണ് ആ ചിന്ത വന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തെ ബ്രേക്കിന് ശേഷം വീണ്ടും തിരിച്ച് വന്നു.
എന്തുകൊണ്ടോ ആളുകൾ എന്നെ സ്വീകരിച്ചു. കിഴക്ക് വാസൽ, തേവർ മകൻ പോലുള്ള സിനിമകൾ ചെയ്തു. ഇന്നത്തെ പോലെ കരിയർ ഓറിയന്റഡായ ചിന്ത അക്കാലത്ത് ഇല്ല. 17 വയസ് മുതൽ 20 വയസ് വർക്ക് ചെയ്തു. 20 വയസിൽ വിവാഹം ചെയ്യുകയായിരുന്നു താനെന്നും രേവതി വ്യക്തമാക്കി. വിവാഹ ബന്ധം പിരിഞ്ഞതിനെക്കുറിച്ചും ഒരിക്കൽ രേവതി സംസാരിച്ചിട്ടുണ്ട്.

ഞങ്ങൾക്ക് നല്ല ജീവിതമായിരുന്നു. ഭാര്യയും ഭർത്താവും എന്നതിലുപരി ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പക്ഷെ എവിടെയോ ഒരു ഭർത്താവും ഭാര്യയുമായി ജീവിക്കാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് തോന്നി. ഞങ്ങൾ ആദ്യം സുരേഷിന്റെ അമ്മയോട് പറഞ്ഞു. എന്റെ കുടുംബത്തിലും പറഞ്ഞു. എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ കാരണങ്ങൾ ഞങ്ങൾ പറഞ്ഞു. മൂന്ന് നാല് വർഷം കൂടി നോക്കി പക്ഷെ വർക്ക് ആയില്ല. സൗഹൃദത്തിൽ നിന്ന് ദേഷ്യത്തിലേക്ക് മാറുന്നതിന് മുമ്പ് പിരിയുന്നതാണ് നല്ലതെന്ന് മനസിലാക്കുകയായിരുന്നെന്ന് രേവതി വ്യക്തമാക്കി.
അഭിനയത്തോടൊപ്പം സംവിധാന രംഗത്തും രേവതി ഇന്ന് സാന്നിധ്യമറിയിക്കുന്നുണ്ട്. ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് വെബ് സീരീസിന്റെ തിരക്കുകളിലാണ് രേവതിയിപ്പോൾ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് അടുത്ത കാലത്ത് രേവതി വാർത്തകളിൽ വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാൻ വേണ്ടി ഡബ്ല്യുസിസി സംഘടനയ്ക്കൊപ്പം ഏറെ പ്രയത്നിച്ചയാളാണ് രേവതി. റിപ്പോർട്ട് ആവശ്യപ്പെടുന്ന മാറ്റങ്ങളെ രേവതി സ്വാഗതം ചെയ്യുന്നു. സിനിമാ രംഗത്ത് മാറ്റങ്ങൾ ആവശ്യമാണെന്നും സ്ത്രീകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതമായ സെറ്റ് ഉണ്ടാകേണ്ടതുണ്ടെന്നും രേവതി ചൂണ്ടിക്കാട്ടി. രേവതിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











