കമലിനൊപ്പം ചുംബന രംഗം; പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് രേവതി; ആ തമിഴ് സിനിമയ്ക്കിടെ സംഭവിച്ചത്
മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് രേവതി. അവിസ്മരണീയമായ ഒരുപിടി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച രേവതി അന്നും ഇന്നും സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ്. തമിഴ് സിനിമകളിലും ഇതേ രീതി രേവതി പിന്തുടർന്നു. അതുകൊണ്ട് തന്നെ കരിയർ ഗ്രാഫ് പരിശോധിച്ചാൽ നടി ചെയ്തതിൽ ഭൂരിഭാഗവും പ്രക്ഷേക ശ്രദ്ധ നേടിയ സിനിമകളാണ്. പിൽക്കാലത്ത് അഭിനേത്രി എന്നതിലുപരി സംവിധായികയായി രേവതി പേരെടുത്തു. മിത്ര് മൈ ഫ്രണ്ട്, സലാം വെങ്കി, ഫിർ മിലേംഗെ തുടങ്ങിയവയാണ് താരം സംവിധാനം ചെയ്ത സിനിമകൾ.
രേവതിയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. ഗ്ലാമറസായ വേഷങ്ങൾ ചെയ്യാൻ രേവതി ഒരിക്കലും തയ്യാറായിരുന്നില്ലെന്ന് ചെയ്യാറു ബാലു പറയുന്നു. അത്തരം വസ്ത്രങ്ങൾ തനിക്ക് ചേരില്ലെന്ന് നടി വ്യക്തമാക്കി. രേവതിയുടെ അഭിനയമാണ് അവരെ ശ്രദ്ധേയയാക്കിയതെന്ന് ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

പുന്നഗൈ മന്നൻ എന്ന സിനിമയിൽ രേഖ ചെയ്ത വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് രേവതിയെ ആണ്. സിനിമയിൽ നീണ്ട ചുംബനരംഗമുണ്ട്. അക്കാലത്ത് ചുംബനരംഗം വലിയ വിഷയമാണ്. ഈ സീനിൽ അഭിനയിക്കാൻ പറ്റില്ലെന്ന് രേവതി തീർത്ത് പറഞ്ഞു. ഇതോടെ ഈ കഥാപാത്രം രേഖയ്ക്ക് ലഭിച്ചു. പകരം ഇതേ സിനിമയിൽ രേഖ ചെയ്യാനിരുന്ന രണ്ടാമത്തെ നായികാ വേഷം സംവിധായകൻ രേവതിക്ക് നൽകിയെന്നും ഇദ്ദേഹം ഓർത്തു.
ആദ്യ കാലത്ത് കമൽ ഹാസന്റെ കൂടെ അഭിനയിക്കാൻ രേവതി തയ്യാറായിരുന്നില്ല. കമലിനെക്കുറിച്ചുള്ള ഗോസിപ്പുകളായിരുന്നു ഇതിന് കാരണം. എന്നാൽ പുന്നഗൈ മന്നന് ശേഷം കമൽ ഒരു ഫിലിം ഇൻസ്റ്റ്യൂട്ട് തന്നെയാണെന്ന് രേവതി മനസ്സിലാക്കി. അത്രയും അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതിന് ശേഷം ചില സിനിമകളിൽ രേവതിയും കമൽഹാസനും ഒരുമിച്ച് അഭിനയിച്ചെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. 1986 ലാണ് പുന്നഗൈ മന്നൻ എന്ന സിനിമ റിലീസ് ചെയ്യുന്നത്. കമൽ ഹാസൻ നായകനായ സിനിമയിൽ രേവതിയും രേഖയുമായിരുന്നു നായികമാർ.

രേവതിയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് രേവതിയുടെ വിവാഹം നടന്നത്. എന്നാൽ ഇടയ്ക്ക് ഇവർ തമ്മിൽ അകൽച്ച വന്നു. വിവാഹമെന്ന തീരുമാനം തെറ്റായിപ്പോയെന്ന് രേവതി പിന്നീട് പറഞ്ഞിട്ടുണ്ടെന്നും ചെയ്യാറു ബാലു ഓർത്തു.
ഗോസിപ്പുകൾ കാര്യമാക്കാത്ത നടിയായിരുന്നു രേവതി. വിവാഹമോചനത്തിന് ശേഷം നടി രണ്ടാമതും വിവാഹം ചെയ്യുന്നു എന്ന അഭ്യൂഹം പരന്നു. തെറ്റായ വാർത്തയാണിതെന്ന് അന്ന് മാനേജർ മുഖേന രേവതി വ്യക്തമാക്കി. പിന്നീടാണ് കുഞ്ഞ് ചർച്ചകളിലേക്ക് വരുന്നത്. 47 വയസ്സിൽ അമ്മയായതിൽ പല അഭ്യൂഹങ്ങളും പരന്നു. അന്ന് രേവതി മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടു. വർഷങ്ങൾക്ക് ശേഷം ടെസ്റ്റ്യൂബ് ശിശുവാണ് തനിക്ക് പിറന്നതെന്ന് നടി തന്നെ വ്യക്തമാക്കിയെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.
എനിക്കറിയാവുന്നിടത്തോളം കമൽ ഹാസനെ പോലെ ഏത് ചോദ്യം ചോദിച്ചാലും മറുപടി നൽകുന്ന ഒരേയൊരു നടി രേവതിയാണ്. നോ കമന്റ് എന്ന് പറയില്ല. സാമൂഹിക കാര്യങ്ങളിലും സ്ത്രീകളുടെ പ്രശ്നങ്ങളിലും അവർ ശ്രദ്ധ കൊടുത്തെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. മഹി എന്നാണ് രേവതിയുടെ മകളുടെ പേര്. 2018 ലാണ് തനിക്കൊരു കുഞ്ഞുണ്ടെന്ന കാര്യം രേവതി തുറന്ന് പറഞ്ഞത്. കുഞ്ഞ് ജനിച്ച് അഞ്ച് വർഷത്തിന് ശേഷമാണ് രേവതി ഇക്കാര്യം തുറന്ന് പറഞ്ഞത്.


Click it and Unblock the Notifications