ഞാന്‍ സ്വാര്‍ത്ഥ എനിക്ക് ജോലി ചെയ്യണം, സജിൻ തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞു, അവസരം കുറയാൻ വിവാഹവും കാരണം; റിമ
നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ പലപ്പോഴായി മാറ്റി നിർത്തപ്പെടുകയും പരിഹാസങ്ങളും ട്രോളുകളും വിമർശനങ്ങളും വളരെ അധികം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തിട്ടുള്ള അഭിനേത്രിയാണ് റിമ കല്ലിങ്കൽ. നീലവെളിച്ചമാണ് അവസാനം മലയാളത്തിൽ റിലീസ് ചെയ്ത റിമയുടെ സിനിമ. അഞ്ജന ടാക്കീസിന്റെ ബാനറിൽ സജിൻ ബാബു സംവിധാനം ചെയ്ത തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റിയാണ് ഇനി പ്രേക്ഷകരിലേക്ക് എത്താനുള്ളത്.
മീടു ആരോപണ വിധേയനായ സജിൻ ബാബുവിനൊപ്പം സിനിമ ചെയ്യാനുണ്ടായ കാരണവും മലയാള സിനിമയിൽ തനിക്ക് അവസരം കുറഞ്ഞതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ റിമ. ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നടി നൽകിയ അഭിമുഖം വൈറലാണ്. മീടു ആരോപണം തനിക്ക് നേരെ ഉണ്ടായപ്പോൾ തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞയാളാണ് സജിനെന്ന് റിമ പറയുന്നു.

ആഷിക് അബുവിനെ വിവാഹം ചെയ്തശേഷവും ഡബ്യുസിസിയിൽ ഭാഗമായശേഷവും സിനിമയിൽ നിന്നും മനപൂർവം തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും നടി പറയുന്നു. 2020 മുതൽ ഞാൻ കൂടുതൽ പ്രായോഗികബുദ്ധിയുള്ളവനായി. അതിജീവിക്കാൻ എനിക്ക് ജോലി ആവശ്യമുണ്ടെന്ന് ഞാൻ മനസിലാക്കി. ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ടയാളുകൾ അവാർഡുകൾ നേടുന്നത് ഇപ്പോഴും തുടരുന്നു. സിസ്റ്റം നമ്മളെയല്ല അവരെ സംരക്ഷിക്കുന്നു.
ചോദ്യങ്ങൾ ഉന്നയിക്കുന്ന സ്ത്രീകളെ മാറ്റിനിർത്തുക എന്നത് എളുപ്പമാണ്. നമ്മളെ ഒരു ബുദ്ധിമുട്ടായി അവർ കാണുന്നു. എന്നാൽ നമ്മൾ പുതിയ ഇടങ്ങൾ കണ്ടെത്തുകയും തുടരുകയും മുന്നോട്ട് പോകുകയും വേണം. എന്റെ തിരഞ്ഞെടുപ്പുകളുടെ പേരിൽ തിരിച്ചടി ലഭിക്കുമെന്ന് എനിക്ക് അറിയാം. സംസാരിക്കുന്നവർ മാത്രമാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് എന്നത് വിരോധാഭാസമാണ്.
മറ്റെല്ലാവരും പഴയത് പോലെ തുടരുന്നു. നമ്മളാണ് പ്രശ്നക്കാരായി മാറുന്നത്. എപ്പോഴും ആളുകളുടെ നിരീക്ഷണത്തിലാകും നമ്മൾ. എനിക്ക് തിയേറ്റർ എന്ന സിനിമ ആവശ്യമായിരുന്നു. കാരണം ഞാന്‍ സ്വാര്‍ത്ഥയാണ്. എന്റെ പോരാട്ടങ്ങള്‍ക്കെല്ലാം ഇടയിലും ഒരു കലാകാരിയെന്ന നിലയില്‍ എനിക്ക് ജോലി ചെയ്യണം. അതായിരുന്നു സജിൻ ബാബുവിന്റെ സിനിമയിൽ ഭാഗമായതിന്റെ പ്രാഥമിക കാരണം.
മീടു തുറന്നുപറച്ചിലുകളില്‍ താന്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുകയും മാപ്പ് പറയുകയും ചെയ്ത ഏക വ്യക്തി സജിനാണ്. അതാണ് ഈ സിനിമ ചെയ്യാൻ എന്നെ പ്രേരിപ്പിച്ച മറ്റൊരു ഘടകം. മീ ടു തുറന്നുപറച്ചിലുകളില്‍ നിന്നും നമുക്ക് മുന്നോട്ട് പോകണമെങ്കില്‍ ആദ്യം സംഭവിക്കേണ്ടത് കുറ്റാരോപിതര്‍ തെറ്റ് സമ്മതിക്കുക എന്നതാണ്.

അത് ഇതുവരെ സംഭവിച്ചിട്ടില്ല. പക്ഷെ സജിൻ അത് ചെയ്തു. മറ്റുള്ളവരെല്ലാം പ്രതിരോധിക്കുകയോ അല്ലെങ്കിൽ ആരോപണങ്ങൾ തള്ളി കളയുകയോവാണ് ചെയ്തിട്ടുള്ളത്. പിന്നെ സജിന്റെ വിഷയത്തിൽ മാപ്പ് നൽകാൻ ഞാൻ ആളല്ല ബാധിക്കപ്പെട്ടയാളാണ് അത് ചെയ്യേണ്ടത്. സജിന് എതിരെ പരാതി നൽകാനല്ല അദ്ദേഹം മാപ്പ് പറയണം എന്നതായിരുന്നു അതിജീവിതയുടെ ആവശ്യം. സജിൻ മാപ്പ് പറഞ്ഞില്ലായിരുന്നുവെങ്കിൽ അവസ്ഥ മറ്റൊന്ന് ആയേനെ.
മാത്രമല്ല പുറമെ പറയാത്ത പറ കഥകളും എനിക്ക് അറിയാം. പക്ഷെ അവരുമായി ഒന്നും ഇനി വർക്ക് ചെയ്യില്ലെന്ന് പറയാനാവില്ല. കാരണം സ്വന്തമായൊരു ഇന്റസ്ട്രി എനിക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയില്ല. എനിക്ക് മുന്നോട്ട് പോയേ പറ്റു. നല്ല മനുഷ്യർക്കൊപ്പമെ വർക്ക് ചെയ്യൂവെന്ന് പറയാനുള്ള പ്രിവിലേജ് എനിക്കില്ല.
ഞങ്ങളിൽ ചിലർക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സജീവമായി നിൽക്കുന്ന സമയത്താണ് പെട്ടന്ന് വർക്കുകൾ ഒന്നും ഇല്ലാതെയാകുന്നത്. ആരും വർക്കിനായി സമീപിക്കുന്നില്ല. നമ്മളെ കാണുമ്പോൾ ആളുകൾ മാറി നടക്കുന്നു. അത് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. അവസരം കുറഞ്ഞതിന് വിവാഹവും ഡബ്യൂസിസിയും ഒരു കാരണമാണ്.
ഡബ്യൂസിസിയിലെ സ്ത്രീകൾക്കൊപ്പം സിനിമ ചെയ്യാൻ താൽപര്യമില്ലെന്ന് പല നിർമാതാക്കളും പറഞ്ഞു. എന്നെ മാറ്റി പുതിയൊരാളെ കാസ്റ്റ് ചെയ്താൽ സിനിമ നിർമ്മിക്കാമെന്ന് സംവിധായകരോട് പറഞ്ഞ നിർമ്മാതാക്കൾ വരെയുണ്ടെന്നും റിമ പറയുന്നു.


Click it and Unblock the Notifications











